സ്ത്രീകള്‍ മല കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെളിവ് പുറത്തുവിടട്ടെ: വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല

സ്ത്രീകള്‍ മല കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. താൻ പറഞ്ഞിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെളിവ് പുറത്തുവിടട്ടെയെന്നും കെ പി ശശികല വെല്ലുവിളിച്ച്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികലയുടെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശശികല പ്രതികരണവുമായി രംഗത്തെത്തിയത്. ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല. പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്. അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്. അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാന്‍ പ്രയോഗിക്കില്ല. മുഖ്യമന്ത്രി ആ നുണ കൈയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ മാത്രം പ്രതികരിക്കുകയാണെന്ന് ശശികല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും. അതു കൊണ്ടാണല്ലോ മരക്കൂട്ടത്തുനിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ശശികല പറഞ്ഞു. എന്തുകൊണ്ട് നിങ്ങൾ വാക്കുപാലിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലും ചോദ്യം അതിരു കടന്നതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി ശശികല രംഗത്ത് എത്തിയത്.
ശശികലയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ഞാൻ ആത്മാഹുതി ചെയ്യും, ചെയ്തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അർഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ആത്മാഹുതി ചെയ്യാൻ മടിയൊന്നുമില്ല. പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്. അന്തിമ വിജയം ധർമ്മത്തിൻ്റേതാണ് എന്നുമാണ്. അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിൻ്റേയോ ഭാഷ ഞാൻ പ്രയോഗിക്കില്ല. ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണ്. സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും. അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാൻ ഭരണകൂടം ശ്രമിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഞാൻ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം. തിരുപ്പതി ദേവസ്വം ബോർഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്. edit ചെയ്യാൻ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കിൽ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരം കയ്യാളുന്ന മുഖ്യൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വെറും സൈബർ കമ്മിയായി തരം താണെന്ന് സമ്മതിക്കുക) എന്നും ഫേസ്ബുക്കിൽ കുറിച്ചു.
യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടി തീക്കളിയെന്ന് ശശികല നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തെ സംബന്ധിച്ച് ഇതില്‍ കൂടുതല്‍ ഒന്നും നടക്കാനില്ലെന്നും വളരെ വിഷമത്തോടെയാണ് പ്രതികരിക്കുന്നതെന്നും ശശികല പറഞ്ഞു. ഇനി എന്ത് വേണമെന്ന് ഓരോ ഭക്തര്‍ക്കും തീരുമാനിക്കാം. സര്‍ക്കാരിന് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. പിണറായി വിജയനെ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അനുവദിക്കില്ല. ഈ തീക്കളിക്ക് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്നുമായിരുന്നു ശശികലയുടെ പ്രതികരണം.
യുവതികളെ ശബരിമലയില്‍ കയറ്റാന്‍ മുന്‍കൈ എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ താഴെയിറക്കിയിരിക്കും. ശബരിമലയില്‍ നടന്നിരിക്കുന്നത് വലിയ ആചാര ലംഘനമാണ്. ഈ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്നിരിക്കുകയാണ് എന്നും ശശികല ആരോപിച്ചു. ശബരിമലയില്‍ എത്തിയ യുവതികള്‍ക്ക് പോലീസുകാര്‍ സംരക്ഷണം നല്‍കിയത് വലിയ വിഷമത്തോടെ ആയിരുന്നുവെന്നും ശശികല പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























