ബി ജെ പിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ട അത് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാൽ മതി ! ; കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്‌നവുമില്ല, ഭരണസ്‌തംഭനമോ ക്രമസമാധാന തകർച്ചയോ ഇല്ല; രാഷ്ട്രപതി ഭരണം വേണമെന്ന ലോക്സഭയിലെ ബി ജെ പി ആവശ്യത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ബി ജെ പിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബി ജെ പിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ലോക്സഭയിലെ ബി ജെ പി ആവശ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ അക്രമം സംഘടിപ്പിക്കുകയാണ്. എന്നിട്ട് ഇവിടെയാകെ പ്രശ്‌നമാണെന്ന് പറയുന്നു. കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ഭരണസ്‌തംഭനമോ ക്രമസമാധാന തകർച്ചയോ ഇല്ല. അക്രമത്തെ അക്രമമായി കണ്ട് ശക്തമായ നടപടി സ്വീകരിക്കുകയാണ്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യേണ്ടെന്ന് വേറെ സംസ്ഥാനത്ത് പറഞ്ഞാൽ മതി. കേരളത്തോട് ആ കളി വേണ്ട. മറ്റ് സംസ്ഥാനങ്ങളിൽ പട്ടാപ്പകൽ കൊല നടത്തിയവരെപ്പോലും പിടിക്കാത്ത ഭരണസംവിധാനമുണ്ടാകാം. അവിടെ കിട്ടുന്ന സംരക്ഷണം കേരളത്തിൽ കിട്ടുമെന്ന് വ്യാമോഹിക്കേണ്ട.
ക്രമസമാധാനം തകർക്കണമെന്ന് ആർ.എസ്.എസിനും ബി.ജെ.പിക്കും ആഗ്രഹമുണ്ട്. അതിനായി അവർ ഹർത്താലുകളിൽ ബോധപൂർവ്വമായ അക്രമം അഴിച്ചുവിട്ടു. അക്രമങ്ങളെല്ലാം നേരത്തേ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഭൂരിഭാഗം കേസുകളിലും സംഘപരിവാറുകാരാണ് പ്രതികൾ. എന്നാൽ മനസിൽ കണ്ടത് അതേപടി നടപ്പാക്കാനാവാത്ത നിരാശയാണ് അവർക്ക്. ഇത്രയും അക്രമങ്ങളുണ്ടായിട്ടും കേരളത്തിൽ എല്ലാം ഭദ്രവും സമാധാനപരവുമാണ്.
തലശേരിയിൽ സി.പി.എം അനുഭാവി ശോഭയുടെ വീടാക്രമിച്ച് ജനുവരി മൂന്നിന് അക്രമം തുടങ്ങിയത് സംഘപരിവാറാണ്. പിന്നീട് സി.പി.എമ്മുകാരുടെ നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു. സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ദിനേശ് ബീഡി ഫാക്ടറിക്ക് ബോംബെറിഞ്ഞു. തലശേരി ടൗണിലെ സി.പി.ഐ ഓഫീസാണ് ആക്രമിക്കപ്പെട്ട ആദ്യ പാർട്ടി ഓഫീസ്. തലശേരിയിലെ ആക്രമണങ്ങൾക്ക് ആർ.എസ്.എസാണ് നേതൃത്വം നൽകിയത്. സി.പി.എമ്മിന്റെ പ്രധാന പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെട്ട ശേഷം സ്വാഭാവികമായി കടുത്ത പ്രതിഷേധങ്ങളുണ്ടായി. സമാധാനയോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് എ.എൻ.ഷംസീർ എം.എൽ.എയുടെ വീടാക്രമിച്ചത്. ഏകപക്ഷീയമായ ആർ.എസ്.എസ് ആക്രമണങ്ങൾക്ക് നിർഭാഗ്യവശാൽ ചില പ്രതികരണങ്ങളുണ്ടായി. ആർ.എസ്.എസിന്റെ ആസൂത്രിത നീക്കം ഒഴിവാക്കി, കുഴപ്പമെന്ന് ആരു പറഞ്ഞാലും ശരിയാവില്ല. അക്രമം നിറുത്തുകയാണ് അവർ ആദ്യം ചെയ്യേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
ഇന്നും നാളെയും പൊതുപണിമുടക്കാണെങ്കിലും തുറക്കുന്ന കടകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിനല്ല ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ബലപ്രയോഗമുണ്ടാവില്ലെന്നും പണിമുടക്കിന് ആഹ്വാനം ചെയ്തവർ വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ പണിമുടക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























