ശബരിമല ക്ഷേത്രത്തില്‍ യുവതിപ്രവേശത്തെത്തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ മാറ്റാന്‍ അധികാരം സർക്കാരിനോ ദേവസ്വം ബോർഡിനോ ഉണ്ടോ എന്നകാര്യത്തിൽ ചൂട് പിടിച്ച ചർച്ചകൾ നടക്കുന്നു..എന്താണ് സത്യം ?

ശബരിമല ക്ഷേത്രത്തില്‍ യുവതിപ്രവേശത്തെത്തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ മാറ്റാന്‍ അധികാരം സർക്കാരിനോ ദേവസ്വം ബോർഡിനോ ഉണ്ടോ എന്നകാര്യത്തിൽ ചൂട് പിടിച്ച ചർച്ചകൾ നടക്കുകയാണ്. നിയമപരമായി നോക്കിയാൽ കൃത്യവിലോപമൊ മറ്റെന്തെങ്കിലും ഗുരുതര ആരോപണമോ ഉണ്ടായാൽ ദേവസ്വം ബോർഡിന് തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡിന് നടപടിയെടുക്കാം.പക്ഷെ തന്ത്രിയെ മാറ്റുന്നതിനുള്ള അധികാരം പൂർണമായി ദേവസ്വം ബോർഡിനുമില്ല. തന്ത്രി ദേവസ്വം ബോർഡ് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണ് എന്നത് തന്നെയാണ് ഇതിനുള്ള കാരണം
ദേവസ്വം ബോർഡ് സ്വതന്ത്ര അധികാരമുള്ള സ്ഥാപനമാണെങ്കിലും ബോർഡംഗങ്ങൾ സര്‍ക്കാരിനോട് ആഭിമുഖ്യമുള്ളവരാണെങ്കില്‍ അവർ വഴി സർക്കാർ തീരുമാനം നടപ്പിലാക്കാം എന്ന് മാത്രം . രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരെ ബോര്‍ഡില്‍ നിയമിക്കുന്നതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്
പരമ്പരാഗതമായി കൈ മാറി പോരുന്ന ഒരു സ്ഥാനമാണ് ക്ഷേത്ര തന്ത്രിമാരുടേത് . അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവ ഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത്. അങ്ങിനെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ആ ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കും നടക്കുന്നത് ; തന്ത്രി ദേവസ്വം ബോർഡിന്റെ ശമ്പളക്കാരനല്ലാത്തതു കൊണ്ട് തന്നെ തന്ത്രിയെ മാറ്റുന്നതിന് ദേവസ്വം ബോർഡിനും കഴിയില്ല.
ജോലിയില്‍ ഗുരുതരമായ വീഴ്ച വന്നാല്‍ തന്ത്രിയെ മാറ്റുന്നതിനു മുന്‍പ് ദേവപ്രശ്നം വച്ച് ദേവന്റെ ഹിതം നോക്കുന്ന പതിവുണ്ട്. അതിനുശേഷം തന്ത്രിക്ക് ദക്ഷിണ കൊടുത്തശേഷമാണ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത്.
പഴയ തന്ത്രി പുതിയ തന്ത്രിക്ക് ‘മൂലമന്ത്രം’ കൈമാറണം. പുതിയ തന്ത്രിയെ നിയമിക്കുന്നതിനു മുന്‍പായും ദേവപ്രശ്നം വയ്ക്കാറുണ്ട്. ശബരിമല ക്ഷേത്രത്തില്‍ താന്ത്രിക അവകാശം താഴമണ്‍ കുടുംബത്തിനാണ്. നിലവിലെ തന്ത്രിയെ ഒഴിവാക്കിയാലും താഴമണ്‍ കുടുംബത്തില്‍നിന്നുള്ള ആളെ മാത്രമേ നിയമിക്കാന്‍ കഴിയൂ.
തന്ത്രി ഉള്ള ക്ഷേത്രങ്ങളിൽ ആ താന്ത്രിക കുടുംബത്തില്‍നിന്നല്ലാതെ പുതിയ കുടുംബത്തില്‍നിന്ന് തന്ത്രിയെ നിയമിക്കാന്‍ കഴിയില്ലെന്നു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ‘‘തന്ത്രിയില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ പുതിയ തന്ത്രിയെ നിയമിക്കാന്‍ ബോര്‍ഡിന് കഴിയൂ. ഞാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കേ മംഗളാദേവി ക്ഷേത്രത്തില്‍ തന്ത്രിയെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലെ സാഹചര്യം വ്യത്യസ്തമാണ്. ശബരിമലയില്‍ താഴമണ്‍ കുടുംബത്തിനാണ് താന്ത്രിക ക്രിയകള്‍ ചെയ്യാനുള്ള അവകാശം. മുന്‍പ് ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടാണ് ശബരിമല തന്ത്രിയെ മാറ്റിയത്. പകരം നിയമിച്ചത് ആ കുടുംബത്തില്‍നിന്നുള്ള ആളെയാണ്. ക്രിമിനല്‍ക്കേസും ആചാരപരമായ പ്രശ്നങ്ങളും രണ്ടും രണ്ടായി കാണണം’ - പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
നട അടയ്ക്കാന്‍ തന്ത്രിക്ക് ബോര്‍ഡിന്റെ അനുവാദം വേണോ എന്നതാണ് അടുത്ത ചോദ്യം. ഇതിനു ഉത്തരം വേണ്ട എന്ന് തന്നെയാണ് .
ശബരിമല നട അടച്ചു ശുദ്ധിക്രിയ ചെയ്യുന്നതിനു മുന്‍പ് തന്ത്രി ദേവസ്വം ബോര്‍ഡുമായി ആലോചിക്കണമായിരുന്നുവെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ശരിയല്ല. ക്ഷേത്രത്തിലെ ആചാരങ്ങൾ, ക്രിയകൾ, പൂജാരീതികൾ എന്താണ് എന്നൊക്കെ അന്തിമമായി തീരുമാനിക്കേണ്ടത് തന്ത്രിയാണ്; അദ്ദേഹത്തിന്റെ വാക്കാണ്, തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമം. അതിൽ ഇടപെടാൻ ഒരാൾക്കും ഒരു അധികാരവുമില്ല
തന്ത്രിക്ക് നട അടച്ച് ശുദ്ധിക്രിയ നടത്താന്‍ കഴിയുന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് ദേവസ്വം മാന്വലിന്റെ ഒന്നാം വോളിയത്തിലെ അഞ്ച്, ആറ് ഭാഗങ്ങളില്‍ പറയുന്നുണ്ട്.പ്രധാനപ്പെട്ടവ ഇവയാണ്:
ക്ഷേത്രത്തിനുള്ളിലോ തൊട്ടടുത്തോ മരണമോ ജനനമോ ഉണ്ടായാല്‍ നട അടയ്ക്കാം.
ഗ്രഹണം, ഒറ്റ കൊമ്പുള്ള മൃഗങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍, കാക്ക കഴുകന്‍ മൂങ്ങ തുടങ്ങിയ പക്ഷികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍, ഭ്രാന്തന്‍മാരോ കള്ളന്‍മാരോ പ്രവേശിച്ചാല്‍, കൊടിമരം ഒടിഞ്ഞുവീണാല്‍, ക്ഷേത്രത്തില്‍ ഇടിമിന്നലേറ്റാല്‍, വിഗ്രഹത്തില്‍ തേനീച്ച കൂട് വച്ചാല്‍, വിഗ്രഹത്തിന് രൂപമാറ്റം വന്നാല്‍, മുളകോ മല്ലിയോ വിഗ്രഹത്തില്‍ പതിച്ചാല്‍, മൂത്രമോ രക്തമോ വീണാല്‍....എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ മേല്‍ശാന്തി തന്ത്രിയെ ഉടന്‍ വിവരമറിയിക്കണം. തന്ത്രിയോ തന്ത്രി ചുമതലപ്പെടുത്തുന്നവരോ ശുദ്ധിക്രിയകള്‍ നടത്തണം. സാമ്പത്തിക ചെലവുവരുന്ന ക്രിയകളാണെങ്കില്‍ മാത്രം ബോര്‍ഡിനെ രേഖാമൂലം അറിയിക്കണം..ഇതാണ് നിയമം
എന്നിരിക്കലും യുവതീപ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയ നടത്തിയതിലൂടെ തന്ത്രി സുപ്രീംകോടതി വിധി ലംഘിച്ചു എന്നും തന്ത്രിക്കെതിരെ നിയമനടപടിയുണ്ടാകാമെന്നും അഡ്വ. കാളീശ്വരം രാജ് പറയുന്നു.
സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയുടെ ലംഘനമാണ് തന്ത്രി നടത്തിയിരിക്കുന്നത്. യുവതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നു സുപ്രീംകോടതി പറയുമ്പോള്‍ തന്ത്രി ശുദ്ധിക്രിയനടത്തുന്നത് കോടതി വിധിയുടെ ലംഘനമായേ കാണാന്‍ കഴിയൂ - അദ്ദേഹം പറയുന്നു.
ഇത് സംബന്ധിച്ച കാരണം കാണിക്കൽ നോട്ടീസ് തന്ത്രിക്ക് നൽകിയിട്ടുണ്ട്
നോട്ടിസിന് മറുപടി നല്‍കാന്‍ തന്ത്രിക്ക് ഈ മാസം 21 വരെ ബോര്‍ഡ് സമയം അനുവദിച്ചിട്ടുണ്ട്. തന്ത്രിയെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാന്‍ സര്‍ക്കാരും ആഗ്രഹിക്കുന്നില്ല.
തോന്നിയപോലെ ആർക്കും എപ്പോൾ വേണമെങ്കിലും അലങ്കരിക്കാവുന്ന ഒന്നല്ല ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം.പ്രതിഷ്ഠയുടെ കാവല്ക്കാരനും സംരക്ഷകനും തന്ത്രി ആണ് . മതപരമായ എല്ലാ കാര്യങ്ങളിലും അവസാനവാക്കും തന്ത്രിയുടേത് തന്നെ.
https://www.facebook.com/Malayalivartha


























