ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കെട്ടിപ്പൊക്കിയ കൊട്ടാരം തകര്‍ത്തുകൊണ്ട് നടപ്പാക്കാനാകാത്ത സാമ്പത്തികസംവരണ തന്ത്രവുമായി ബി.ജെ.പി

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പോടെ നഷ്ടപ്പെട്ട ഭൂരിപക്ഷ പിന്തുണ ശബരിമലപ്രശ്‌നത്തിലൂടെ തിരികെപിടിക്കാനുളള യു.ഡി.എഫിന്റെ നീക്കങ്ങള്‍ക്ക് പാരപണിത് ബി.ജെ.പി. ഭൂരിപക്ഷസംഘടനകളുടെപിന്തുണ പൂര്‍ണ്ണമായും തങ്ങള്‍ക്ക് ഉറപ്പാക്കുന്ന തന്ത്രമാണ് തെരഞ്ഞെടുപ്പിന് വെറും നാലുമാസം മാത്രംശേഷിച്ചിരിക്കെ ഇപ്പോള്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഭാഗമാണ് മുന്നോക്കാര്‍ക്ക് പത്തുശതമാനം സാമ്പത്തികസംവരണം നടപ്പാക്കാനുള്ള തീരുമാനം.
മുന്നോക്കകാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും പഠനത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നടപ്പാക്കുക അത്ര എളുപ്പമല്ലെന്ന് തീര്‍ത്തുംവ്യക്തമായിരുന്നിട്ടും തെരഞ്ഞെടുപ്പിന്റെ അവസാനമണിക്കൂറില്‍ ഇത്തരം ഒരു തീരുമാനം എടുത്തത് കേരളംപോലുള്ള സംസ്ഥാനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുമാത്രമാണ്.
ദേശീയതലത്തില്‍ പ്രത്യേകിച്ചും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നിലപരുങ്ങലിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടാലും കഴിയുന്നത്ര സീറ്റുകള്‍ ദക്ഷിണ-പൂര്‍വ്വ ഇന്ത്യയില്‍ നിന്നും നേടിയെടുക്കുകയെന്നതാണ് ബി.ജെ.പിയുടെ തന്ത്രം. അതിന്റെ ഭാഗമായുള്ള നടപടിളകാണ് അവര്‍ ഇപ്പോള്‍ പിന്തുടരുന്നത്.
സാമ്പത്തികസംവരണത്തിനുള്ള തീരുമാനം ബി.ജെ.പിക്ക് ഏറെ ഗുണകരമാകുക കേരളത്തിലാകും. എന്‍.എസ്.എസ്. കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ് സാമ്പത്തികസംവരണം. പി.കെ. നാരായണപണിക്കര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. അദ്ദേഹം ഇതിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉന്നയിച്ചത്.
ഇപ്പോള്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസും സംഘപരിവാറും അടുത്തുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇത് എന്‍.എസ്.എസിനെ മുന്നില്‍കണ്ടുകൊണ്ടുള്ളതാണ്. ശബരിമല വിഷയത്തില്‍ സംഘപരിവാറുമായി അടുക്കുന്ന എന്‍.എസ്.എസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇടതുപക്ഷത്തില്‍ നിന്നുള്‍പ്പെടെ ഉയരുന്നത്. ഇത് വ്യാഖ്യാനിക്കാന്‍ എന്‍.എസ്.എസ്. വല്ലാതെ വിഷമിക്കുന്നുമുണ്ട്. അത്തരത്തിലുള്ള വിമര്‍ശനം തുടര്‍ന്നാല്‍ അത് എന്‍.എസ്.എസിന്റെ കെട്ടുറപ്പിനെതന്നെ ബാധിക്കും. ആ സാഹചര്യത്തിലാണ് സാമ്പത്തികസംവരണ തീരുമാനം.
സാമ്പത്തികസംവരണത്തിന് തീരുമാനം എടുക്കുന്നവരുമായി സഹകരിക്കാന്‍ എന്‍.എസ്.എസിന് ഒരുതടസവും സ്വാഭാവികമായി ഉണ്ടാവില്ല. നാലുപതിറ്റാണ്ടായി ഉന്നയിച്ച് ഫലം ലഭിക്കാതിരിക്കുന്ന ഒരു കാര്യത്തില്‍ ആരു തീരുമാനം എടുക്കുന്നുവോ അവരുമായി സഹകരിക്കുകയെന്ന് സ്വാഭാവികമാണ്. അത്തരത്തില്‍ ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനുള്ളില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള ഇടതുമുന്നണിയുടെ നീക്കത്തിന് തടയിടാന്‍ കഴിയും.
മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷസമുദായങ്ങള്‍ യു.ഡി.എഫില്‍ നിന്നും അകന്നുപോകുന്ന സ്ഥിതിയാണ് കാണുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പോടെ അത് പാരമ്യതയിലും എത്തിയിരുന്നു. ശബരിമല വിഷയത്തില്‍ ആദ്യം സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത യു.ഡി.എഫ് പിന്നീട് മലക്കംമറിഞ്ഞതിന് പിന്നില്‍ നഷ്ടപ്പെട്ട ഈ പിന്തുണ തിരിച്ചുപിടിക്കുകയെന്നതായിരുന്നു.
പ്രത്യേകിച്ചും എന്‍.എസ്.എസിനെ വീണ്ടും ഒപ്പം കൊണ്ടുവരികയെന്നതായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്‍.എസ്.എസും യു.ഡി.എഫും തമ്മിലുള്ള ബന്ധം വളരെ വഷളായിരുന്നു. മന്ത്രിമാര്‍ക്ക് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അനുമതി പോലും നല്‍കാത്ത സാഹചര്യവുമുണ്ടായിരുന്നു. ഇതൊക്കെ ഇല്ലാതാക്കി എന്‍.എസ്.എസിനെ ഒപ്പം കൂട്ടി ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര നേട്ടം കൈവരിക്കുകയെന്നതായിരുന്നു അവരുടെ ശബരിമല തന്ത്രത്തിന്റെ ആകെതുക.
എന്നാല്‍ സാമ്പത്തികസംവരണം എന്ന തീരുമാനത്തിലൂടെ ബി.ജെ.പി അതിലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. അതേസമയം ഇത് ഇടതുമുന്നണിയെ വല്ലാതെ ബാധിക്കുകയുമില്ല. പ്രത്യേകിച്ചും സാമ്പത്തികസംവരണം അവരുടെ നയമാണ്. രണ്ടാമത് എന്‍.എസ്.എസുമായിതുറന്നപോരിനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നതും. എന്നാല്‍ യു.ഡി.എഫിന്റെ സ്ഥിതി അതല്ല. എന്‍.എസ്.എസ് പൂര്‍ണ്ണമായും ബി.ജെ.പിക്ക് ഒപ്പമാകുന്നതോടെ സംസ്ഥാനത്ത് പകുതിയിലേറെലോക്‌സഭാ മണ്ഡലങ്ങളില്‍ അവര്‍ക്ക് നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. എന്‍.എസ്.എസിന്റെ മാത്രമല്ല, അവരോടൊപ്പം മറ്റ് ഭൂരിപക്ഷസമുദായങ്ങളുടെ പിന്തുണയും ഉറപ്പിക്കാനാകും. അത് വീണ്ടും ഗുണകരമാകും.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറുംരാഷ്ട്രീയതന്ത്രം മാത്രമാണ് ബി.ജെ.പിയുടെ ഈ നീക്കമെന്ന പ്രചരണമായിരിക്കും യു.ഡി.എഫ് നടത്തുക. ഈ തീരുമാനത്തിന് ഭരണഘടനാഭേദഗതി അനിവാര്യമാണ്. ഇന്നത്തെ നിലയില്‍ അതിന് പാര്‍ലമെന്റിലും മറ്റും വേണ്ട ഭൂരിപക്ഷം ബി.ജെ.പിക്കില്ലതാനും. മാത്രമല്ല, അതിനുള്ള സമയവുമില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ബില്‍ പരിഗണിക്കാനുള്ള സമയം പോലുംപാര്‍ലമെന്റിനിനില്ല. ഇന്ന് ബില്‍ അവതരിപ്പിക്കുന്നുവെന്ന് മാത്രമേയുള്ളു.
ലോക്‌സഭാ സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് അത് പരിഗണിക്കില്ല. ഇനി ചേരുന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തമാസം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ വേണ്ടിയായിരിക്കും. ആ സമ്മേളനത്തിലും ബില്‍ പരിഗണിക്കാനാവില്ല. അതുകഴിഞ്ഞാല്‍ രാജ്യംനേരെ പൊതുതെരഞ്ഞെടുപ്പിലേക്കായിരിക്കുംപോകുക. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിന്റെ കാലത്ത് ഈ ബില്‍ പരിഗണിക്കാനും പോകുന്നില്ല. തെരഞ്ഞെടുപ്പ് മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha






















