കരുത്തനായ ഭരണാധികാരിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു; സി പി എമ്മിനെ വേരോടെ തകർക്കുമോ ശബരിമല

ഇന്ത്യ ടി വി യുടെ സർവെ ഫലം കേരളത്തിലെ ഇടതു പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചിൽ താഴെ പാർലമെന്റ് സീറ്റുകളേ നേടാൻ എൽ ഡി എഫിന് കഴിയു എന്ന സൂചനയാണ് സർവെ നൽകുന്നത്. കരുത്തനായ ഭരണാധികാരിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു. ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കിയെന്ന് ഗർവ് പറയുമ്പോഴും പരമ്പരാഗത വോട്ടുകള്‍ തിരിഞ്ഞുകുത്തുമോ എന്നു സി.പി.എമ്മിന്
ഇപ്പോൾ ആശങ്ക. യുവതീ പ്രവേശന കാര്യത്തിൽ അനാവശ്യ വാശി കാണിച്ചെന്നും ഇതുവഴി ക്ഷേത്രവിശ്വാസികളിലുണ്ടാക്കിയ വികാരം രാഷ്‌ട്രീയമായി പ്രതിഫലിക്കും എന്നുതന്നെയാണ് ഇപ്പോൾ സംശയമേറി വരുന്നത്. ഇത്തരം കാര്യങ്ങൾ വിശദമായി അറിയുക എന്ന ലക്ഷ്യത്തോടെ വിശദമായ സര്‍വേ നടത്താനാണു സി പി എം തീരുമാനം.
സംസ്‌ഥാനത്തെ എല്ലാ വോട്ടര്‍മാരുടെയും വ്യക്‌തിവിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്‌ഥാന നേതൃത്വം കീഴ്‌ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനൊപ്പം ശബരിമല വിഷയത്തിലെ അഭിപ്രായവും ആരായാനാണു പുതിയ തീരുമാനം.മൊബൈല്‍ ഫോണ്‍ നമ്പര്‍, സാമ്പത്തിക ശേഷി എന്നിവയടക്കം വ്യക്തിഗത വിവരങ്ങൾ പരമാവധി ശേഖരിക്കുകയാണ് ലക്‌ഷ്യം. ഒരു പാര്‍ട്ടി അംഗം ചുരുങ്ങിയത് 10 വീടുകള്‍ സന്ദര്‍ശിച്ച് ശരിയായ വികാരം മനസിലാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, പാര്‍ട്ടിക്കാരുമായി സൗഹൃദം പങ്കിടാനും വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ മനസ് തുറക്കാനും ആളുകള്‍ തയാറാകുമോ എന്ന പ്രശ്‌നമുണ്ട്. വ്യക്‌തിഗത വിവരങ്ങള്‍ നല്‍കാന്‍ പലര്‍ക്കും താല്‍പര്യമില്ലെന്നതാണ് അനുഭവം. അതിനാല്‍ത്തന്നെ, സി പി എം മുമ്പു നടത്തിയ പല സര്‍വേകളും ജനവികാരം കൃത്യമായി തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ഈ പ്രശ്‌നം മറികടക്കാന്‍ ഒരു വഴിയും പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടില്ല. പുറത്തു നിന്നുള്ള ഏജൻസിയെക്കൊണ്ടും സർവെ നടത്താൻ പാർട്ടി ഉദ്ദേശിക്കുന്നു.
വനിത മതിലിന്റെ വിജയത്തിന് തൊട്ടു പിന്നാലെ രാത്രിയിൽ വേഷം മാറ്റി യുവതികളെ ശബരിമലയിലെത്തിച്ചതിനെപ്പറ്റി പാർട്ടി അണികൾക്കിടയിലും വലിയ വികാരമാണുള്ളത്. ലോക്‌സഭ തെരെഞ്ഞുടുപ്പ് എത്തിനിൽക്കുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയ മണ്ടത്തരങ്ങൾ വേണ്ടിയിരുന്നില്ല എന്നാണ് വലിയൊരു വിഭാഗം പറയുന്നത്.
ഇ-പ്രചാരണത്തിന് വിപുലപദ്ധതിയാണു സി.പി.എം. തയാറാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ നേതാക്കള്‍ക്കു വോട്ടര്‍മാരുമായി സംവദിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായാണു വിവരശേഖരണത്തിനു നേരത്തേ തീരുമാനിച്ചത്. അതിനെ കുറച്ചുകൂടി വിപുലീകരിച്ചു നവോഥാന ആശയങ്ങൾ കൂടി പ്രചരിപ്പിക്കാനാണ് ഇപ്പോൾ തീരുമാനം.
മകരവിളക്കിനു ശേഷം നടയടയ്‌ക്കുമ്പോള്‍ സംഘപരിവാര്‍ വിജയാഹ്‌ളാദ പ്രകടനം നടത്തുന്നിനു തടയിടാനാണ് 50 വയസില്‍ താഴെയുള്ള രണ്ടു സ്‌ത്രീകളെ ഇരുളിന്റെ മറവില്‍ ശബരിമല ശ്രീകോവിലിനു മുന്നിലെത്തിച്ചതെന്ന വ്യാഖ്യാനമാണ് ഒടുവിലായി പുറത്തുവന്നത്.സി.പി.എം. നിര്‍ദേശാനുസരണമാണു കണ്ണൂരിൽ നിന്നെത്തിയ പോലീസ് പ്രവര്‍ത്തിച്ചതെന്ന ആക്ഷേപം ശരിവയ്‌ക്കുന്ന മട്ടിലായി.
നവോത്ഥാനമാണു ലക്ഷ്യമെന്നു പറഞ്ഞ് വനിതാമതില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിറ്റേന്നു നടത്തിയ യുവതിപ്രവേശനം ആസൂത്രിതമായിരുന്നെന്നു വ്യക്‌തമായി. വഞ്ചിക്കപ്പെട്ടെന്നു പ്രീതി നടേശന്‍ തുറന്നടിച്ചു പിണറായിക്കും സർക്കാരിനുമെതിരെ രംഗത്ത് വന്നു. യുവതിപ്രവേശനത്തിനു ശേഷവും തെരുവില്‍ വലിയ പ്രതിഷേധമുണ്ടായി. സി.പി.എം. നടപടി വിശ്വാസികള്‍ക്ക് ഒട്ടും രുചിച്ചിട്ടില്ലെന്നു വ്യക്‌തമാക്കുന്ന ജനപങ്കാളിത്തമാണു റാലികളിലെ സ്‌ത്രീ പങ്കാളിത്തം കൊണ്ട് ദൃശ്യമായത്. ഇതും സർക്കാരിനെ വിറളി പിടിപ്പിക്കുന്നു.
ശബരിമലയില്‍ രാത്രിയുടെ മറവില്‍ ആക്‌ടിവിസ്‌റ്റുകളുമായി എത്തി ഒളിസേവ നടത്തിയെന്ന പരിഹാസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. തന്ത്രിക്കെതിരേ കടുത്ത വിമര്‍ശമുന്നയിച്ച മന്ത്രിമാരടക്കമുള്ളവര്‍ മുള്‍മുനയിലാണ്. എന്തിനാണ് തന്ത്രിയെ ഇത്തരത്തിൽ വെല്ലു വിളിക്കുന്നതെന്ന് പാർട്ടി അണികൾ പോലും ചോദിക്കുന്നു. പിടിപ്പുകേടിന്റെയും ദാർഷ്ട്യത്തിന്റെയും ഉദാഹരണമായി ശബരിമലയിലെ സർക്കാർ ഇടപെടലുകൾ.ഇതെല്ലാം രാഷ്‌ട്രീയമായി തിരിച്ചടിച്ചേക്കുമെന്ന ആശങ്കയിലാണു സര്‍വേയ്‌ക്കു തീരുമാനിച്ചത്. കാൽച്ചുവട്ടിലെ മണ്ണൊലിക്കുന്നു എന്ന് വ്യക്തം.
https://www.facebook.com/Malayalivartha


























