കേരളത്തിലെ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപൂർണമായ നിലപാടുകളും; പിണറായി സർക്കാരിനെ കുറ്റപ്പെടുത്തി എൻ എസ് എസിന് കട്ട സപ്പോർട്ടുമായി ഉമ്മൻ ചാണ്ടി

സംസ്ഥാനത്ത് പുതുവർഷപ്പുലരിക്ക് ശേഷമുണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപൂർണമായ നിലപാടുമാണെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ ആണെന്ന് കുറ്റപ്പെടുത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിന് പകരം വിമർശകരെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പെരുന്നക്കും സുകുമാരൻ നായർക്കും കട്ട സപ്പോർട്ടുമായി ഉമ്മൻ ചാണ്ടി ആഞ്ഞടിക്കുന്നു.
എൻ എസ് എസും ഉമ്മൻ ചാണ്ടിയും പഴയ പിണക്കമൊക്കെ മറന്ന് വീണ്ടും ഒന്നാകുമോ എന്നാണിനി അറിയേണ്ടത്. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടിയുമായി കട്ടക്കലിപ്പിലായിരുന്നു പെരുന്നയിലെ പോപ്പ്. ആദ്യമത് ചെന്നിത്തലയുടെ പേരിലായിരുന്നു.ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ സുകുമാരൻ നായർ കളിച്ചോ എന്ന് ഉമ്മൻ ചാണ്ടിക്കൊരു സംശയം.പിന്നെ ചെന്നിത്തലയുടെ കയ്യിലിരിപ്പുകൊണ്ട് സുകുമാരൻ നായരുമായി ഉള്ള ബന്ധവും കളഞ്ഞു. പിന്നെ യു ഡി എഫിനോട് പരസ്യമായി പെരുന്ന പോരിന് വിളിച്ചു. ഒടുവിൽ ഇപ്പോൾ മഞ്ഞുരുക്കി ലോഹ്യത്തിലായില്ലെങ്കിൽ പെരുന്നയെ മൊത്തത്തിൽ ബി ജെ പി അടിച്ചു കൊണ്ട് പോകുമെന്ന സ്ഥിതിയിലാണ്. ഉമ്മൻ ചാണ്ടിയല്ലേ കക്ഷി. ഇനി ബാക്കി തിരുവഞ്ചൂരും നോക്കും.
ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ചേരിതിരിവുണ്ടാക്കാനും പോയത് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയല്ല, മുഖ്യമന്ത്രിയും സർക്കാരുമാണെന്ന് പൊതു സമൂഹത്തിന് ബോദ്ധ്യമായതാണ്. മന്നത്ത് പത്മനാഭന്റെ കാലം മുതൽ സമുദായ സൗഹാർദ്ദത്തിനായി നിലകൊണ്ട എൻ.എസ്.എസ് വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുവയ്ക്കാനുള്ള ഗൂഢതന്ത്രമാണ്. സമാധാന പൂർണമായി ഇത്രയുംകാലം നടന്ന ശബരിമല തീർത്ഥാടനം കലുഷിതമാക്കിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമാണ്. എതിർക്കുന്നവരെയെല്ലാം ആർ.എസ്.എസുകാരായി ചിത്രീകരിക്കാനുള്ള സി.പി.എം തന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മുൻപ് വനിതാമതിലിന്റെ സമയത്തും ഉമ്മൻ ചാണ്ടി എൻ എസ് എസിനായി രംഗത്തെത്തിയിരുന്നു. വനിതാ മതിലിനെ എൻ.എസ്.എസ്. എതിർക്കുന്നത് ആർ.എസ്.എസിനെ സഹായിക്കാനാണ് എന്നു പറയുന്നതിന്റെ സത്യവും ജനങ്ങൾക്ക് മനസ്സിലാകും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നപ്പോൾ മുതൽ വിശ്വാസസംരക്ഷണത്തിനും ആചാരാനുഷ്ഠാനങ്ങളുടെ നിലനിൽപ്പിനും വേണ്ടി നിലകൊണ്ട എൻ.എസ്.എസ്. വർഗീയ വനിതാ മതിലിനെ എതിർക്കുന്നത് പ്രഖ്യാപിത നയത്തിന്റെ ഭാഗമാണെന്ന് എല്ലാവർക്കും അറിയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
എന്‍.എസ്.എസിന്റെ അഭ്യര്‍ഥനപ്രകാരം ദേവസ്വം ബോര്‍ഡ് ഭരണ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നു മൂന്നുവര്‍ഷമായി വെട്ടിക്കുറച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തായിരുന്നു. എൻ എസ് എസിനെ കയ്യിലെടുത്തു ചാണ്ടി ഒത്താൽ ഒരു കളി കളിക്കും.
https://www.facebook.com/Malayalivartha


























