എരുമേലി വാവരുപള്ളിയില്‍ കയറാനെത്തിയ സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു; കേരളത്തിന്റെ മത സൗഹാര്‍ദം തകര്‍ക്കാനെത്തിയത് സ്ത്രീകളടങ്ങിയ ആറംഗ സംഘം

സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ശബരിമലയിലെ യുവതീ പ്രവേശനത്തിന് പോലീസ് വഴിയൊരുക്കുന്നതില്‍ കടുത്ത വിവാദങ്ങൾ അലയടിക്കുകയാണ്. ഇതിന് പിന്നാലെയാണ് എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനായി സ്ത്രീകളടങ്ങിയ ആറംഗ സംഘം എത്തിയത്. ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകരായ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ റിമാന്റ് ചെയ്തു. എരുമേലി വാവരു പളളിയില്‍ പ്രവേശിക്കാനായി എത്തിയവരെയാണ് പാലക്കാട് കൊഴിഞ്ഞാമ്ബാറ പോലീസ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേരളത്തിലേക്ക് കടക്കുന്നതിനായി എത്തിയ സമയത്ത് പാലക്കാട് കൊഴിഞ്ഞാംപാറയില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനാല്‍ വാവര് പള്ളിയിലും പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി യുവതികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ തിരികെ അയക്കുമെന്ന് പോലീസ് പറഞ്ഞു. കേരളത്തിലേക്ക് സംഘമെത്തുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി വാഹനപരിശോധന നടത്തിയിരുന്നു.
മതസ്്പര്‍ദ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ലഹളയ്ക്ക് ആഹ്വാനം ചെയ്തതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. തിരുപ്പൂര്‍ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി, എന്നീ സ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്ന തിരുപ്പതി, മരുഗസ്വാമി, സെന്തില്‍കുമാര്‍ എന്നിവരെയുമാണ് പാലക്കാട് ചിറ്റൂര്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡു ചെയ്തത്. സര്‍ക്കാര്‍ സഹായത്തോടെ ശബരിമലയില്‍ യുവതികളെ കയറ്റിയെങ്കില്‍ എരുമേലി വാവരുപളളിയിലും സ്ത്രീകള്‍ കയറുമെന്ന തീവ്രഹിന്ദുത്വ നിലപാടുളള സംഘനയാണ് തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി. ഇതിന്റെ കോയമ്ബത്തൂര്‍, തിരുപ്പൂര്‍ മേഖലകളിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.
എന്നാല്‍ ഇവരുടെ വരവറിഞ്ഞ് ദേശീയപാതയിലും വാളയാറിലും ഉള്‍പ്പെടെ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഈ വിവരം ലഭിച്ച സംഘം ഊടുവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. കേരളത്തിലെ മതസൗഹാര്‍ദം ഇല്ലാതാക്കുക, ലഹളയ്ക്ക് ആഹ്വാനം ചെയ്യുക, അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന പത്തുപേരെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നിന്നായി തമിഴ്‌നാട് പോലീസും കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















