എൻ. എസ്. എസിന് പിന്നാലെ എസ്.എൻ. ഡി. പിയും ഇടതു മുന്നണിയിൽ നിന്ന് അകലുന്നു; ഉത്സവതിമിർപ്പിൽ പിണറായി വിരുദ്ധർ

എൻ. എസ്. എസിന് പിന്നാലെ എസ്.എൻ. ഡി. പിയും ഇടതു മുന്നണിയിൽ നിന്ന് അകലുന്നു. വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും പിണറായിക്കെതിരെ പരസ്യമായി രംഗത്തെത്തി. എസ് എൻ ഡിപിയെ കൂടി എതിരാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം സിപിഎം നേതൃത്വം പിണറായി വിജയന്റെ തലയിൽ ചാരിയേക്കും. കോടിയേരി ഉൾപ്പെടെയുള്ള നേതാക്കളുടെ മനസിലിരുപ്പ് ഇതാണ്.
മതിലിന്റെ കാര്യത്തിൽ എസ് എൻ ഡി പി വഞ്ചിക്കപ്പെട്ടതു കൊണ്ട് തുടർ സഹകരണത്തിന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞു. . അക്കാര്യം യോഗം നേത്യ സമിതികൾ കൂട്ടായി തീരുമാനിക്കുമെന്നും അതിൽ വെള്ളാപ്പള്ളിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും തുഷാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണ് എൻ എസ് എസും എസ് എൻ ഡി പിയും ഓർത്തഡോക്സ് സഭയും എതിരായതെന്ന പൊതു ധാരണയാണ് സിപിഎമ്മിന്റെ പിണറായി വിരുദ്ധ പക്ഷത്തിനുള്ളത്. പിണറായി വിരുദ്ധർ പരസ്യമായി പിണറായിയെ എതിർക്കുന്നില്ലെങ്കിലും രഹസ്യമായി കരുക്കൾ നീക്കുന്നുണ്ട്. എന്നാൽ ആതമവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയെ ഇത്തരം വിരട്ടലുകളൊന്നും ബാധിക്കുന്നതേയില്ല.
അതിനിടെ തെരഞ്ഞടുപ്പിന് മുമ്പ് ഈഴവ സമുദായത്തെ സഹായിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ തുടങ്ങികഴിഞ്ഞു. എൻ എസ് എസിനെ ഒപ്പം കൂട്ടിയ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് ഈഴവ സമൂഹത്തെയാണ്. കേരളത്തിൽ പിണറായിയുമായി ഉടക്കി നിൽക്കുന്ന ഓർത്തഡോക്സ് സഭയെ ഒപ്പം നിർത്താനും ബി ജെ പി കരുക്കൾ നീക്കി തുടങ്ങി.
വനിതാ മതിലിന്റെ പിറ്റേന്ന് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതാണ് വെള്ളാപ്പള്ളി നടേശനെ പിണറായിക്ക് എതിരാക്കിയത്. നടന്നത് നവോത്ഥാനത്തെ നന്നാക്കലല്ലെന്ന് വെള്ളാപ്പളളിക്ക് മനസിലായി. ശബരിമലയിൽ മുഖ്യമന്ത്രിയുടെ വാശിയാണ് നടപ്പിലായതെന്ന് വെള്ളാപ്പള്ളി കരുതുന്നു. എൻ എസ് എസ് എതിരായതോടെ എസ് എൻ ഡി പിയെ ഒപ്പം നിർത്തിയേ തീരൂ എന്ന അവസ്ഥയിലാണ് ഇടതുമുന്നണി.
അതേസമയം വിശ്വാസികളെ എങ്ങനെയെങ്കിലും ഒപ്പം നിർത്താനുള്ള ഉപദേശം പിണറായിക്ക് ചില കേന്ദ്രങ്ങൾ നൽകിയിട്ടുണ്ട്. വിശ്വാസികളെയെല്ലാം എതിരാക്കിയാൽ ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന സാഹചര്യമാണുള്ളത് . അതേസമയം അതിന്റെ പേരിൽ ഹൈന്ദവ സംഘടനകൾക്ക് മുന്നിൽ മുട്ടുമടക്കാൻ പിണറായി തയ്യാറല്ല. അദ്ദേഹത്തിന്റെ നിലപാടിൽ ഒരു വിട്ടു വീഴ്ചയുമില്ല.
ഓർത്തഡോക്സ് സഭയെ ഒപ്പം നിർത്താൻ പിണറായി നേരിട്ട് രംഗത്തിറങ്ങിയെങ്കിലും അത് വിജയിച്ചിട്ടില്ല. പള്ളി തർക്കത്തിൽ ഓർത്തഡോക്സ് സഭയെ സഹായിക്കാൻ കഴിയുന്ന സാഹചര്യമല്ല സർക്കാരിനുള്ളത്. യാക്കോബായ സഭ ഒപ്പം നിൽക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം ലഭിക്കുമോ എന്ന് സി പി എമ്മിന് സംശയമുണ്ട്. ചുരുക്കത്തിൽ സമുദായ സംഘടനകളൊക്കെ സർക്കാരിന് എതിരായി തീർന്നിരിക്കുന്നു. മുമ്പും പിണറായിയുടെ പല നീക്കങ്ങളും പാളിയത് അദ്ദേഹത്തിന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിന്റെ ഭാഗമായാണ്. സിപിഎം സംസ്ഥാന നേതാക്കൾ വിവാദങ്ങളിൽ പുലർത്തുന്ന നിശബ്ദത പിണറായിയുടെ കുറഞ്ഞു വരുന്ന പ്രതിപത്തിയുടെ ഉദാഹരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha






















