സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാട്; കേന്ദ്രത്തിന്റെ ഈ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവും: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്നും, സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീംകോടതി പല വട്ടം വിധിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സഹായിക്കുന്നതില്‍ എസ്‌എന്‍ഡിപി എതിരല്ലെന്ന് വിശദമാക്കിയ വെള്ളാപ്പള്ളി നടേശന്‍ കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാല്‍, മുന്നാക്ക വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എന്‍ഡിപി യോഗം ഒരിക്കലും എതിരല്ല. അതിനാവശ്യമായ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കാവുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എല്ലാ മതങ്ങളിലെയും മുന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്ബത്തി സംരവണ ബില്ലിന് അംഗീകാരം നല്കിയത്.
സര്‍ക്കാര്‍ ജോലികളില്‍ പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് മാറ്റിവയ്ക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സാമ്ബത്തിക സംവരണം മാനദണ്ഡമാകും. എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ള മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം കിട്ടും. സംവരണം അമ്ബതു ശതമാനത്തില്‍ കൂടരുതെന്ന കോടതിവിധികള്‍ നിലവിലുണ്ട്. അമ്ബതില്‍ നിന്ന് അറുപതായി സംവരണം കൊണ്ടുവരാനും സാമ്ബത്തിക പിന്നാക്ക അവസ്ഥ മാനദണ്ഡമാക്കാനും ഭരണഘടനയില്‍ മാറ്റം വരുത്തും. പതിനഞ്ച്, പതിനാറ് അനുച്ഛേദങ്ങളിലാകും മാറ്റം നടപ്പാക്കുക.
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തിന് താഴെയുള്ളവര്‍ക്കാണ് സംവരണം ലഭിക്കുക. നിലവില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിധികളിലും സംവരണം 50 ശതമാനമാകരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ 50 നൊപ്പം 10 ശതമാനം കൂടി ചേര്‍ത്ത് 60 ശതമാനമാക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ നീക്കം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ആര്‍ട്ടിക്ക്ള്‍ 14 പ്രകാരം തുല്യത എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് കേശവാനന്ദ ഭാരതീ കേസില്‍ സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ മാറ്റം വരുത്തുന്ന ഭേദഗതിക്ക് നിയമസാധുത ലഭിക്കില്ല. അതിനാല്‍ ഭരണഘടനാ ഭേദഗതി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
അതേസമയം, മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















