സപ്ലൈകോ ആസ്ഥാനത്ത് അനധികൃത നിയമനങ്ങള്‍ പൊടിപൊടിക്കുന്നു: പിന്നിൽ സി.പി.ഐ

സര്‍ക്കാരോ പി.എസ്.സിയോ ഭക്ഷ്യവകുപ്പോ അറിയാതെ സപ്ലൈകോയില്‍ അനധികൃത നിയമനങ്ങള്‍ പൊടിപൊടിക്കുന്നു. മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരു മന്ത്രി പിന്‍വാതിലിലൂടെ നിയമിച്ച ഒരു വനിതാജീവനക്കാരിയാണ് അനധികൃത നിയമനങ്ങളുടെ പിന്നില്‍.
ലക്ഷങ്ങള്‍ കൈപ്പറ്റി ഈ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് നിയമനങ്ങള്‍ പൊടിപൊടിക്കുന്നത്. നിയമനങ്ങള്‍ക്ക് പുറമേ തോന്നുംപടി സ്ഥാനക്കയറ്റവും നല്‍കുന്നതും പിന്‍വാതിലിലൂടെ ജോലിയിൽ പ്രവേശിച്ചവരെ സകല മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സ്ഥിര നിയമനം നല്‍കുന്നതും ഈ ഉദ്യോഗസ്ഥ തന്നെ. സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് കാര്യങ്ങള്‍ നടക്കുന്നത്.
എന്നാല്‍ മന്ത്രി പി.തിലോത്തമനോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് നിയമനങ്ങള്‍ നടക്കുന്നത്. ഇക്കാര്യം മന്ത്രി തന്നെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സര്‍ക്കാരോ, പി.എസ്.സിയോ അറിയാതെ നിരവധിപേര്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ച കാര്യം പി.എസ്.സിയും സര്‍ക്കാരും അറിയുന്നത്.ആയിരങ്ങള്‍ ടെസ്റ്റ് എഴുതി ജോലി കാത്തിരിക്കുമ്പോഴാണ് പിന്‍വാതിലിലൂടെ നിരവധിപേര്‍ സര്‍ക്കാര്‍ ജീവനക്കാരായത്.പി.എസ്.സിയെ പോലും നോക്കുകുത്തിയാക്കി സ്വന്തം ഇഷ്ടപ്രകാരമുള്ള ശമ്പള സ്കെയിലും നിശ്ചയിച്ചാണ് ഇവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കൊള്ളയടിക്കുന്നത്.
സംസ്ഥാന പൊതുവിതരണ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, അസിസ്റ്റന്‍സ് സെയില്‍മാന്‍ തസ്തികകളില്‍ നിയമിക്കുന്നവരെ പിന്നീട് സംസ്ഥാനത്ത് എമ്പാടുമുള്ള ഡിപ്പോകളിലേയ്ക്ക് മാറ്റി നിയമിക്കുകയും ഇവര്‍ക്ക് പകരമായി പുതിയ ആളുകളെ ആസ്ഥാനത്ത് നിയമിച്ചു വരികെയുമാണ്. ദിവസ വേതനത്തിലും പിന്നീട് കരാര്‍ അടിസ്ഥാനത്തിലും നിയമിച്ച ഭൂരിപക്ഷം പേരെയും സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് അണിയറയില്‍ ഇപ്പോള്‍ തയ്യാറായികൊണ്ടിരിക്കുന്നത്. സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഒന്നും പാലിക്കാതെയും പബ്ലിക് സര്‍വീസ് കമ്മീഷനെ അറിയിക്കാതെയുമാണ് നിയമനം.
സപ്ലൈകോ ആസ്ഥാനത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ചുമതലയുള്ള മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കരാര്‍ നിയമനങ്ങള്‍ നടന്നിട്ടുള്ളത്.സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ പി.എസ്.സി മുഖാന്തരം നിയമനം ലഭിച്ച രണ്ട് പ്രോഗ്രാമര്‍മാര്‍ നിലവിലുണ്ട് പ്രതിമാസം എഴുപതിനായിരത്തിലധികം ശമ്പളം നല്‍കി നിയമിച്ച അവരിലൊരാളെ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ ഇല്ലാത്ത തസ്തികയിലാണ് ഇപ്പോള്‍ മാറ്റി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇല്ലാത്ത തസ്തികയില്‍ നിയമിച്ച പ്രോഗ്രാമര്‍ തസ്തികയില്‍ എറണാകുളത്ത് ഒഴിവ് വരികയും അവിടെ മറ്റൊരു ആളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുകയുമാണ്.
സപ്ലൈകോ ആസ്ഥാനത്ത് എം.ഐ.എസ് ( മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ) ഡിവിഷനിലെ മാനേജര്‍ തസ്തിക മൂന്നു വര്‍ഷത്തി ലധികമായി ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതിലേയ്ക്ക് നിയമനത്തിനായി വിജ്ഞാപനം നടത്തുകയും പിന്നാലെ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയെങ്കിലും അതിലേക്കുള്ള നിയമനം മരവിപ്പിച്ചു കൊണ്ട് നിലവില്‍ അസിസ്റ്റന്റ് മാനേജരായി ജോലിയില്‍ കയറിയ ആളിനെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കാന്‍ ഒരുങ്ങുകയാണ് സപ്ലൈകോ ബോര്‍ഡ്. സപ്ലെകോ മുഖാന്തിരം നടക്കുന്ന ഇ- പോസ് യന്ത്രങ്ങള്‍ ഇലക്ട്രോണിക് ത്രാസുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നത് ഈ ഡിവിഷന്‍ വഴിയാണ്.
നിലവില്‍ എം ഐ .എസ് മാനേജരുടെ അധിക ചുമതല വഹിക്കുന്ന ആള്‍ അസിസ്റ്റന്റ് മാനേജര്‍ ആണ്.ഈ തസ്തികയില്‍ നിന്നും മാനേജര്‍ തസ്തികയിലേക്ക് നിയമനം സാധ്യമല്ല. ആതിനാല്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നിലവിലുള്ള അസിസ്റ്റന്റ് മാനേജര്‍, ഡയറക്ടര്‍ ബോര്‍ഡ് പ്രത്യേക അനുമതിയോടു കൂടി സ്ഥാനക്കയറ്റം വാങ്ങുകയും, നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിന്നും മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് ഉള്ള ശ്രമം നടത്തിവരികയുമാണ്.മുന്‍ ഇടതു സര്‍ക്കാരിനെ കാലത്ത് എം.ഐ.എസ് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ജോലിക്ക് കയറിയ വ്യക്തിക്ക് നിര്‍ദ്ദിഷ്ട യോഗ്യതയായ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉള്ള എന്‍ജിനീയറിങ് ബിരുദം ഇല്ലായിരുന്നു എന്ന് അന്നു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഇത് വിവാദമായതോടെ സര്‍വീസില്‍ കയറിയ ശേഷം വിദൂര വിദ്യാഭ്യാസ പദ്ധതി വഴി കേരളത്തിന് പുറത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടറിലും മാനേജ്‌മെന്റ് വിഷയത്തിലും യോഗ്യത നേടി്.
എന്നാല്‍ ഈ ബിരുദങ്ങള്‍ക്ക് പി.എസ് .സ്സിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ ചട്ടങ്ങള്‍ പ്രകാരം സ്ഥാനക്കയറ്റം സാധ്യമല്ല എന്നിരിക്കെയാണ് ഡയറക്ടര്‍ ബോര്‍ഡിനെ കൊണ്ട് ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭ്യമാക്കിയത്. ഇല്ലാത്ത തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലും, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും, നിയമനം നടത്തിയത് വഴി തിരുവനന്തപുരം മേഖലയില്‍ മാത്രം നൂറോളം തസ്തികകളെ മറ്റു മേഖലകളിലേക്ക് പുനര്‍വിന്യാസം നടത്തേണ്ടിവരും. ഭക്ഷ്യ വകുപ്പോ സര്‍ക്കാരോ അറിയാതെ തൃശൂര്‍ സ്വദേശിയായ യുവതിയാണ് പിന്‍വാതിലിലൂടെ ഈ നിയമനങ്ങളും സ്ഥാനക്കയറ്റവും നടത്തുന്നത്.
https://www.facebook.com/Malayalivartha






















