വെടിവച്ചവരെ മാത്രം കണ്ടെത്തിയാല്‍ മതി; നെയ്‌ല്‍ ആര്‍ട്ടിസ്‌ട്രി" ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ് അന്വേഷണം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേയ്ക്ക് കടന്നതോടെ കേസ് അട്ടിമറിക്കാൻ ഉന്നതതലങ്ങളിൽ ശ്രമം

നടി ലീനാ പോളിന്റെ "നെയ്‌ല്‍ ആര്‍ട്ടിസ്‌ട്രി" ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ് കേസില്‍ അന്വേഷണം നീളുന്നത് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേയ്ക്കും വ്യാപിപ്പിച്ചതോടെ കേസ് അട്ടിമറിക്കാൻ ഉന്നതതലങ്ങളിൽ ശ്രമം. ഇതോടെ അന്വേഷണ സംഘങ്ങളെ ഒഴിവാക്കി ഒഴിവാക്കി, ഒരു എ.സി.പിക്കു മാത്രം ചുമതല നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി.
വെടിവച്ചവരെ മാത്രം കണ്ടെത്തിയാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസില്‍ മൊഴിയെടുക്കാന്‍ ലീന പോളിനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട മൊഴിയെടുക്കലില്‍ ഹവാല കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് ആരാഞ്ഞു. ഇതിനിടെയാണു റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ പുറത്തായത്. കൊച്ചിയിലെ പല റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ലീനയുടെ സുഹൃത്ത് സുകേഷ് ഇടപെട്ടിരുന്നു.
സംസ്‌ഥാനത്തെ പ്രമുഖ ഗുണ്ടാസംഘത്തെ ആശ്രയിച്ചായിരുന്നു ഇടപാടുകള്‍. ഈ ഗുണ്ടാസംഘത്തിനു തമിഴ്‌നാട്ടിലെ രാഷ്‌ട്രീയക്കാരുമായി അടുത്തബന്ധമുണ്ട്. കൊച്ചിയിലെ പല ഇടപാടുകളിലും സുകേഷ് ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തലവന് ഇടതുനേതാവിന്റെ മകനുമായി ബന്ധമുണ്ട്. റിയല്‍ എസ്‌റ്റേറ്റ് നടത്തിപ്പുകാരനായ ഇയാള്‍ ഇവരുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഈ വിവരം ലഭിച്ചതിനു പിന്നാലെയാണു കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിര്‍ദേശമെത്തിയത്. ഗുണ്ടാസംഘത്തിനു മുംബൈ ബന്ധങ്ങളുമുണ്ട്.
പട്ടാപ്പകൽ ബ്യൂട്ടിപാര്‍ലറിനുനേരേ മുഖംമറച്ച് ബൈക്കിലെത്തിയവർ വെടിവച്ചത് പ്രാദേശികഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണെന്ന് വ്യക്തമായെങ്കിലും കൊച്ചിയിലെ പ്രധാന ഗുണ്ടാത്തലവന്‍മാരെയൊന്നും ചോദ്യംചെയ്യാന്‍ പോലീസ് ആദ്യഘട്ടത്തില്‍ തയാറായില്ല. ഇതിനിടെയാണു റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് അന്വേഷണം തിരിഞ്ഞത്. എന്നാല്‍, അക്രമികളെ മാത്രം പിടികൂടി അന്വേഷണം അവസാനിപ്പിക്കാനാണു നിര്‍ദേശം.
https://www.facebook.com/Malayalivartha






















