അയ്യപ്പ ഭക്തർക്ക് ആശ്വസിക്കാം, വീണ്ടും ആചാര ലംഘനം നടന്നെന്ന ചാനല്‍ വാര്‍ത്ത വ്യാജം, പൊളിച്ചടുക്കി ജനം ടി വി

തമിഴ്‌നാട് സ്വദേശിനിയായ ശിങ്കാരി ശ്രീനിവാസൻ എന്ന 48കാരി ശബരിമല ദർശനം നടത്തി വീണ്ടും ആചാരലംഘനം നടത്തിയെന്ന സി പി എം ചാനല്‍ വാര്‍ത്ത വ്യാജമെന്ന് തെളിയിച്ച് ജനം ടി വി. 48 കാരിയായ യുവതി ദര്‍ശനം നടത്തിയെന്ന സി പി എം നിയന്ത്രണത്തിലുള്ള ചാനലിന്റെ അവകാശവാദത്തെയാണ് ജനം ടി വി തെളിവുസഹിതം പുറത്തുവിട്ട് വ്യാജമെന്ന് തെളിയിച്ചത്.
ക്ഷേത്ര ദര്‍ശനം നടത്തിയ ശിങ്കാരി ശ്രീനിവാസന് 56 വയസ്സുണ്ടെന്ന നിര്‍ണ്ണായക തെളിവാണ് ജനം ടി വി പുറത്ത് വിട്ടത്. ശിങ്കാരിക്ക് 48 വയസ് മാത്രമാണുള്ളതെന്ന് തെളിയിക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പാണ് പാര്‍ട്ടി ചാനല്‍ കാണിച്ചത്. റേഷന്‍ കാര്‍ഡില്‍ നിന്നുള്ള രേഖകളും ഗുരുസ്വാമി ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണവുമാണ് പുറത്ത് വന്നിരിക്കുന്നത്. 2005ല്‍ പുതുക്കിയ റേഷന്‍ കാര്‍ഡില്‍ ശിങ്കാരി ശ്രീനിവാസന് 41 വയസാണ് പ്രായം കാണിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് ഓണ്‍ലൈന്‍ സ്ലിപ്പില്‍ വയസ് തെറ്റാന്‍ കാരണമെന്ന് ഗുരുസ്വാമി പറഞ്ഞു. പ്രായം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡും ഒപ്പം കരുതിയിരുന്നു. റേഷന്‍ കാര്‍ഡില്‍ കാണിച്ചിരിക്കുന്നതാണ് യഥാര്‍ത്ഥ പ്രായം. മകനും കൊച്ചുമക്കള്‍ക്കൊപ്പമാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്. ഇവരുടെ മൂത്ത മകന് 39ഉം കൊച്ചുമകന് 15 വയസ് പ്രായവുമുണ്ട്. മാത്രമല്ല തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയതെന്നും ഗുരുസ്വാമി പറയുന്നു.
തമിഴ്‌നാട് വേലൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് സംഘമായാണ് ഇവരെത്തിയത്. ഇതില്‍ ആദ്യത്തെ സംഘത്തിലാണ് ശിങ്കാരിയടക്കമുള്ളവര്‍ ഉണ്ടായിരുന്നത്. 48 വയസ് മാത്രമാണ് പ്രായം എന്നത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിടുന്നതിന് മുന്‍പ് ശിങ്കാരിയുമായോ ഗുരുസ്വാമിയുമായോ ചാനല്‍ സംസാരിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഈ സ്ലിപ്പ് ഇവര്‍ക്ക് നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സ്വദേശിനിയായ ശിങ്കാരി ശ്രീനിവാസൻ എന്ന 48കാരി ശബരിമല ദർശനം നടത്തിയെ വ്യാജ പ്രചാരണം ഉണ്ടായത്. വിർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് പോലീസ് നൽകിയ കാർഡിൽ ശിങ്കാരി നടേശന്റെ പ്രായം 48 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ പോലീസ് ഉദ്യോഗസ്ഥർ തയാറായിരുന്നില്ല.തിങ്കളാഴ്ച രാവിലെ 11.30നും 12.30നും ഇടയിൽ ഇവർ ദർശനം നടത്തിയെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. ഭർത്താവ് ശ്രീനിവാസനും 20കാരനായ മകനും രണ്ട് ബന്ധുക്കൾക്കും ഒപ്പമാണ് ഇവർ ശബരിമലയിൽ എത്തിയത്.
പമ്പ ഗണപതി അമ്പലത്തിന് സമീപത്ത് വെച്ച് ഇവരുടെ ബാഗ് നഷ്ടമാവുകയും, ബാഗ് കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് പമ്പയിലെ അന്വേഷണ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇവർ ഇവിടെ എത്തുകയായിരുന്നു. ബാഗ് സ്വന്തമാണെന്ന് തെളിയിക്കാനുള്ള രേഖകൾ ചോദിച്ചപ്പോഴാണ് പോലീസ് നൽകിയ വെർച്വൽ ക്യൂ രസീത് കാണിച്ചത്. ഇതിൽ പ്രായം 48 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് ശബരിമലയിൽ വീണ്ടും ആചാരലംഘനം നടന്നുവെന്ന തരത്തിൽ സി പി എം ചാനലിൽ വാർത്ത പ്രചരിച്ചത്.
അതേസമയം ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ബിന്ദുവിനെയും കനക ദുർഗയേയും കൂടാതെ പത്തോളം സ്ത്രീകൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന വാര്‍ത്തകള്‍ ശരിവെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിരുന്നു. പ്രായഭേദമില്ലാതെ ആര്‍ക്കും ശബരിമലയിലേക്ക് വരാമെന്നും, വിശ്വാസികളാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയിലേക്ക് വരാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതുവരെ 40നും 50 മദ്ധ്യേ പ്രായമുള്ള പത്ത് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് പൊലീസ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലും മലേഷ്യയിലും നിന്നുള്ളവരടക്കമാണിത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീലങ്കന്‍ യുവതിയെ കൂടാതെ മലേഷ്യയില്‍ നിന്നെത്തിയ മൂന്നു യുവതികളും പൊലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















