48 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ഭരണസിരാകേന്ദ്രം നിശ്ചലമായി; 4860 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത് 111 പേര്‍; സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി

സംയുക്ത ട്രേഡ് യൂണിയന്‍ ഉന്നയിച്ചിട്ടുള്ള 12 ആവശ്യങ്ങളെ പിന്തുണച്ചും തെറ്റായ ബാങ്കിംഗ് നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആഹ്വാന പ്രകാരം ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി.
ബാങ്ക് സ്വകാര്യവല്‍ക്കരണ, ലയന , പുറംകരാര്‍വല്‍ക്കരണ നയങ്ങള്‍ റദ്ദാക്കുക, കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതെ തിരിച്ചുപിടിക്കുക, ബാങ്കുകളില്‍ നിയമനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ എഐബിഇഎ ഉന്നയിച്ചു. ജനകീയ ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുക, സേവന നിരക്കുകള്‍ കുറയ്ക്കുക, മിനിമം ബാലന്‍സ് നിബന്ധനകളും പിഴ ഈടാക്കലും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എഐബിഇഎ മുന്നോട്ടുവെച്ചിട്ടുണ്ട്.
പൊതുമേഖലാ സ്വകാര്യ വിദേശ ഗ്രാമീണ സഹകരണ റിസര്‍വ് ബാങ്കിലെ അഞ്ചര ലക്ഷം ജീവനക്കാര്‍ പണിമുടക്കി. ബാങ്ക് ശാഖകളും ഭരണനിര്‍വഹണകാര്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. കേരളത്തില്‍ 22000 ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. കേന്ദ്ര ഭരണ നയങ്ങളുടെ പ്രത്യാഘാതങ്ങളേറ്റ് ജനകോടികള്‍ നാലു വര്‍ഷവും എട്ടു മാസവും പിന്നിടുന്ന വേളയിലാണ് പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന കോടിക്കണക്കിനു തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കുന്നത്.
സാധാരണ ജനങ്ങളുടെ ജീവിത സംഘര്‍ഷങ്ങളാണ് ഈ പ്രക്ഷോഭത്തിന്റെ ഉള്ളടക്കം. അവരുടെ അതിജീവന മാര്‍ഗങ്ങളാണ് 12 ഇന ആവശ്യങ്ങള്‍. ബാങ്കിംഗിന് പുറമേ എല്‍.ഐ.സി, ബി.എസ്.എന്‍.എല്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി. ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെയും ആഹ്വാനപ്രകാരം റിസര്‍വ് ബാങ്ക് ജീവനക്കാരും പണിമുടക്കി. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം നിലനിര്‍ത്തുക, റിസര്‍വ് ബാങ്കിനെ സംരക്ഷിക്കുക, ജീവനക്കാരുടെ പെന്‍ഷന്‍ അപ്‌ഡേഷനോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
https://www.facebook.com/Malayalivartha






















