തെറ്റ് തിരുത്തിയില്ലെങ്കിൽ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കും ! ; ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ പ്രതികാര നടപടിയ്ക്കൊരുങ്ങുന്നു; കാനോന്‍ നിയമപ്രകാരം സിസ്റ്ററെ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ആദ്യ നടപടിയെന്ന് സഭ

ലൈംഗികപീഡന കേസില്‍ ഉള്‍പ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ നടപടിയ്‌ക്കൊരുങ്ങുന്നു. സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് മദര്‍ സുപ്പീരിയര്‍ ജനറല്‍ നോട്ടീസ് നല്‍കി. സിസ്റ്റര്‍ ലൂസി സഭയ്ക്കും എഫ്സിസി സന്യാസ സമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നാണ് കുറ്റപ്പെടുത്തല്‍. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും വിശദീകണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
നാളെ എഫ്സിസി സുപ്പീരിയർ ജനറലിനു മുന്നിൽ നേരിട്ട് ഹാജരായില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും. തെറ്റ് തിരുത്തിയില്ലെങ്കിൽ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍ നോട്ടീസിൽ പരാമർശിക്കുന്നു. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരത്തില്‍ പങ്കെടുത്തതിനാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
എഫ്.സി.സി സന്യാസ സഭാംഗവും വയനാട് ദ്വാരകയിലെ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിലെ അധ്യാപികയുമാണ് സിസ്റ്റര്‍ ലൂസി. ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ അവര്‍ സജീവമായി പങ്കെടുക്കുകയും മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചില മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. ഇതെല്ലാം കാണച്ചാണ് സിസ്റ്റര്‍ അംഗമായ സന്യാസി സമൂഹം ആദ്യ മുന്നറിയിപ്പെന്ന നിലയില്‍ കത്ത് നല്‍കിയിരിക്കുന്നത്. കാനോന്‍ നിയമപ്രകാരം സിസ്റ്ററെ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ആദ്യ നടപടിയാണ് ഇതെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ കാരണം കാണിക്കൽ നോട്ടീസ് അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കൊച്ചിയിൽ നടത്തിയത്. ഫ്രാങ്കോയും റോബിനും നടത്തിയ തെറ്റുകൾ സഭയ്ക്ക് എതിരാണെന്നാണ് വിശ്വസിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
താന്‍ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എഫ്.സി.സിയുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ മദര്‍ സുപ്പീരിയര്‍ ജനറലിന് മുന്നില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
എഫ്.സി.സി കോണ്‍ഗ്രിഗേഷനും അതുപോലെ സഭയ്ക്കും നാണക്കേടുണ്ടാക്കിയെന്നാണ് കത്തിലെ പ്രധാന ആരോപണം. പലവണ നേരിട്ട് സംസാരിക്കാനായി വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനുവരി ഒമ്പതിന് ആലുവയിലെ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha






















