രാജീവരെ പുറത്താക്കാൻ സർക്കാർ നീക്കം ശക്തമാക്കുമ്പോൾ, താഴമൺ കുടുംബം സർക്കാരിനെതിരെ ഹൈക്കോടതിയിലേക്ക്?

താഴമൺ കുടുംബം സർക്കാരിനെതിരെ ഹൈക്കോടതിയിലേക്ക്? സർക്കാർ ചോദിച്ച വിശദീകരണം നൽകുന്നതിന് മുമ്പ് കോടതിയെ സമീപിക്കാനാണ് നീക്കം. രാജീവരെ പുറത്താക്കാൻ സർക്കാർ നീക്കം ശക്തമാക്കുമ്പോഴാണ് കോടതിയെ സമീപിക്കാൻ നീക്കം തുടങ്ങിയത്. അതേ സമയം പന്തളം രാജകുടുംബത്തെയും രാഹുൽ ഈശ്വറിനെയും സർക്കാർ ഒതുക്കി. ശുദ്ധിക്രിയ നടത്തിയ രാജീവരെ പരസ്യമായി പിന്തുണക്കാൻ ഇതുവരെ പന്തളം രാജകുടുംബം തയ്യാറായിട്ടില്ല. തിരുവാഭരണയാത്ര സുഗമമാക്കാനാണ് നടപടി.ഇക്കുറി പന്തളം കൊട്ടാരം താത്രിയെ പരസ്യമായി ന്യായീകരിച്ചു രംഗത്ത് വരാത്തതാണ് കൗതുകം.
താഴമൺ കുടുംബവും രാജീവരും സർക്കാരും തമ്മിൽ നിയമയുദ്ധത്തിൽ സർക്കാർ ജയിക്കുമെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്. കടകംപള്ളി ഇന്നലെയും തന്ത്രിയെ വെല്ലുവിളിച്ചത് ഈയൊരു ധൈര്യത്തിലാണ്. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരും ഹൈക്കോടതിയും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ വിധി എന്താകുമെന്ന് പറയാനാവില്ല. തന്ത്രിയെ സർക്കാരിന്റെ അടിമയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് താഴമൺ കുടുംബം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കണ്ഠര് മോഹനരുടെ നേതൃത്വത്തിൽ കുടുംബത്തിലൊരു വിഭാഗം സർക്കാരിനൊപ്പം നിന്നെങ്കിലും പിന്നീട് ഇവർ വഴി മാറി. ഇന്നലെ താഴ്‌മൺ കുടുംബത്തിന്റെ പ്രസ്താവനയിലും ഒരു വിധ വിട്ടുവീഴ്ചയുമില്ല.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് പന്തളം രാജകുടുംബം വഴി മാറി ചിന്തിക്കാൻ തുടങ്ങിയത്. രാജ കുടുംബത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധമുണ്ട്. ഇപ്പോഴത്തെ രാജപ്രതിനിധി ശശികുമാർ വർമ്മ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശബരിമല വിഷയം കത്തിയപ്പോൾ ശശികുമാർ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ അതിരൂക്ഷമായാണ് പ്രതികരിച്ചത്. സർക്കാരും വിട്ടുകൊടുത്തില്ല. പിന്നീട് എൻ എസ് എസ് കൊട്ടാരത്തിന് അനുകൂലമായി രംഗത്തെത്തി. അതോടെ തന്ത്രിയെയും രാജാവിനെയും പിണറായി തിരുവനന്തപുരത്തേക്ക് വരുത്തി ചർച്ച നടത്തി. അതോടെ രാജ കുടുംബം സർക്കാരിന്റെ പോക്കറ്റിലായി. രാഹുൽ ഈശ്വറിനെ കേസിൽ കുരുക്കിയാണ് സർക്കാർ ഭീഷണിപ്പെടുത്തുന്നത്.
മകരവിളക്കിന് തിരുവാഭരണം നൽകേണ്ടത് കൊട്ടാരമാണ്. അത് നൽകില്ലെന്നും നൽകിയാൽ ദേവസ്വം ബോർഡ് തിരികെ നൽകില്ലെന്നും അഭ്യൂഹങ്ങൾ നിലവിലുണ്ട്. ഏതായാലും അതൊന്നും സംഭവിക്കാൻ പോകുന്നില്ല. പന്തളം കൊട്ടാരം തിരുവാഭരണം കൊടുക്കും. സർക്കാർ അത് മടക്കിയും കൊടുക്കും. സർക്കാർ ഇനിയും മണ്ടത്തരത്തിനു മുതിരില്ല. അത്തരം കാര്യങ്ങളിലൊക്കെ വ്യക്തത വന്നു കഴിഞ്ഞു.
തന്ത്രിയെ പുറത്താക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. സർക്കാരിന്റെ നേതൃത്വത്തിലെത്തിച്ച യുവതികളെ അപമാനിച്ചാൽ സർക്കാർ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. അതിന് സുപ്രീം കോടതി വിധിയെ സർക്കാർ കൂട്ടുപിടിക്കുന്നുണ്ട്. എന്നാൽ അയ്യപ്പവിശ്വാസികളായ യുവതികൾ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. ശബരിമലയിലെത്തിയത് വിശ്വാസികളല്ല ആക്റ്റിവിസ്റ്റുകളാണ്. ഇന്നലെ ഹൈക്കോടതിയും സർക്കാരിനെ കുടഞ്ഞിരുന്നു.
കണ്ഠര് മോഹനര് കേസിൽ പെട്ടുപ്പോൾ അദ്ദേഹത്തെ ഒഴിവാക്കിയത് ദേവസ്വം ബോർഡാണ്. അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബോർഡിന് അതിനുള്ള അധികാരം ഉണ്ടെന്നായിരുന്നു വിധി. രാജീവർ സുപ്രീം കോടതിക്ക് അപ്പുറമുള്ള അധികാര കേന്ദ്രമായി പ്രവർത്തിച്ചു എന്നാണ് സർക്കാരിന്റെ കണ്ടെത്തൽ.
രാജീവരുടെ പ്രവൃത്തി സർക്കാർ ഗൗരവത്തേടെയാണ് കാണുന്നത്. ഇതിൽ നിർബന്ധം മുഖ്യമന്ത്രിക്കാണ്. അതിനാൽ രാജീവർക്ക് പണി വാങ്ങേണ്ടി തന്നെ വരുമോ എന്നാണ് ആശങ്ക. തന്ത്രിമാരെ നേരത്തെയും മാറ്റിയിട്ടുണ്ടെന്ന കടകം പള്ളിയുടെ പ്രസ്താവന അതാണ് സൂചിപ്പിക്കുന്നത്. ദേവസ്വം ബോർഡിന്റെ അറിവോടെയാണ് ശുദ്ധിക്രിയ നടത്തിയതെന്ന വാദം രാജീവർക്ക് സമർത്ഥിക്കാനായിൽ കോടതി വിധി അദ്ദേഹത്തിന് അനുകൂലമാകും. ഇല്ലെങ്കിൽ മോഹനരെ പോലെ രാജീവരെയും പതിനെട്ടാം പടി ഇറക്കി സർക്കാർ ടാറ്റാ പറഞ്ഞയക്കും. രാജീവരെ സഹായിക്കാൻ പന്തളം കുടുംബം കാണില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാൽ അത്തരത്തിൽ എന്തെങ്കിലും ഇട വന്നാൽ എൻ എസ് എസിന്റെയും വിശ്വാസികളുടെയും പ്രതികരണം രൂക്ഷമാകും രാഷ്ട്രീയമായി സി പി എം ഒറ്റപ്പെടും.
https://www.facebook.com/Malayalivartha






















