തന്ത്രിക്കെതിരെ നടപടി നടക്കില്ല... ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരേ നടപടിയ്ക്ക് സാധ്യതയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വലിയൊരു ജനവിഭാഗത്തെ വെറുപ്പിക്കേണ്ടെന്ന് പൊതു തീരുമാനം; തന്ത്രിക്കെതിരെ കളിച്ചവരെ തെരഞ്ഞെടുപ്പില്‍ കണ്ടോളാമെന്ന് ഒറ്റക്കെട്ടായി തന്ത്രിസമാജം

യുവതീപ്രവേശത്തെത്തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരേ കടുത്ത നടപടിക്കു സാധ്യത ഇല്ലെന്ന് റിപ്പോര്‍ട്ട്. ആസന്നമായിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ കാരണം. ലോക്‌സഭയിലെ ഓരോ സീറ്റ് നഷ്ടപ്പെടലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ വലിയൊരു ജന വിഭാഗത്തിന്റെ പ്രതിനിധിയായ തന്ത്രിയ്‌ക്കെതിരെ നീങ്ങേണ്ടയെന്നാണ് സിപിഎമ്മിലെ പൊതുവേയുള്ള അഭിപ്രായം. ബ്രാഹ്മണ സമൂഹവും തന്ത്രി സമൂഹവും എന്തിന് എന്‍എസ്എസു പോലും എതിരുള്ള സമയത്ത് നടപടി വൈകാരികമായി മാറിയാല്‍ പല സീറ്റിനേയും സ്വാധീനിക്കും. അതിനാല്‍ ആവേശം വേണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല തന്ത്രിയ്‌ക്കെതിരായി നീങ്ങുന്ന മന്ത്രിമാരെ തെരഞ്ഞെടുപ്പില്‍ കാണാമെന്നാണ് ഇവര്‍ പറയുന്നത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ്.
അതിനാല്‍ തന്നെ സാവകാശത്തിലാണ് ദേവസ്വം ബോര്‍ഡ്. തന്ത്രിമാരുടെ ചുമതല, സ്ഥാനം തുടങ്ങിയവ സംബന്ധിച്ച് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും നിരീക്ഷണങ്ങളും പരിശോധിച്ചായിരിക്കും ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ശുദ്ധിക്രിയ നടത്തിയതിനെപ്പറ്റി 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 22ന് ശബരിമല സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനംകൂടി പരിഗണിച്ചായിരിക്കും ബോര്‍ഡിന്റെ അടുത്ത നീക്കം. തന്ത്രിയുടെ വിശദീകരണത്തോടെ വിവാദം അവസാനിച്ചുകൂടെന്നുമില്ല. തന്ത്രിയുടെ മറുപടി കിട്ടിയാലും ഉടനടി തീരുമാനമെടുക്കാന്‍ ബോര്‍ഡ് ശ്രമിച്ചേക്കില്ല.
തന്ത്രിക്കെതിരേ കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി മുമ്പാകെയുണ്ട്. ബോര്‍ഡിലും രണ്ടഭിപ്രായമുണ്ട്.
അതേസമയം, തെറ്റുകണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വംബോര്‍ഡിന് അധികാരമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുമ്പും തന്ത്രിമാരെ മാറ്റിയ ചരിത്രമുണ്ട്. സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ല. തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ തന്ത്രിയാണ് പരമാധികാരിയെന്ന് ശബരിമല തന്ത്രി കുടുംബമായ താഴമണ്‍മഠം. തന്ത്രിയുടെ അവകാശത്തെ ചോദ്യംചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനുമാവില്ലെന്ന് മഠം പത്രക്കുറിപ്പില്‍ അറിയിച്ചു.
തന്ത്രിമാരെ ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ല. താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്നതാണ്. ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍നിന്ന് ശമ്പളം കിട്ടുന്നില്ല, ദക്ഷിണമാത്രമാണ് സ്വീകരിക്കുന്നത്.
ക്രിസ്തുവിന് 100 വര്‍ഷംമുമ്പ് പരശുരാമ മഹര്‍ഷി കല്പിച്ചു നല്‍കിയതാണ് താഴമണ്‍ മഠത്തിന് ശബരിമല തന്ത്രമെന്ന് മഠം അവകാശപ്പെട്ടു. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്ര പ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ്. ഇതു സംബന്ധിച്ചുള്ള അന്തിമതീരുമാനവും പ്രാവര്‍ത്തികമാക്കുന്നതിനുള്ള അധികാരവും തന്ത്രിയില്‍മാത്രം നിക്ഷിപ്തമാണെന്നും മഠത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
അതോടൊപ്പം ഹൈ കോടതിയില്‍ നിന്നും സര്‍ക്കാരിന് ഇന്നലെ തിരിച്ചടി നേരിട്ടിരുന്നു. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ജനുവരി രണ്ടിന് പുലര്‍ച്ചെ ഇരുവരും ദര്‍ശനം നടത്തിയെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണിത്.
റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റുകാര്യങ്ങളിലുള്‍പ്പെടെ വിശദീകരണം ബുധനാഴ്ചയ്ക്കകം നല്‍കണമെന്നാണ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനും ജസ്റ്റിസ് എന്‍. അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.
ജനുവരി രണ്ടിന് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനംനടത്തി. പതിനെട്ടാംപടി കയറിയല്ല, സ്റ്റാഫ് ഗേറ്റിലൂടെയാണ് അവര്‍ മേലേതിരുമുറ്റത്തെത്തിയത്. ജനുവരി മൂന്നിന് ആന്ധ്രാപ്രദേശില്‍നിന്നെത്തിയ ബസിനുനേരെ കല്ലേറുണ്ടായി. തമിഴ്‌നാട്ടില്‍നിന്നെത്തിയ ഭക്തനാണ് ബസില്‍ യുവതികളുണ്ടെന്ന സംശയംമൂലം കല്ലെറിഞ്ഞത്. ഇതില്‍ നിലയ്ക്കല്‍ പോലീസ് കേസെടുത്തു. ജനുവരി നാലിനുരാവിലെ 9.30ന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ദര്‍ശനത്തിനെത്തിയെങ്കിലും പ്രതിഷേധംമൂലം മടങ്ങേണ്ടിവന്നു. നേരത്തേ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പ്രശ്‌നമില്ലാതെ ദര്‍ശനം നടത്തിയിരുന്നതാണ്.
യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ സന്നിധാനത്തും പമ്പയിലുംമറ്റും കൂടുതല്‍ സജീവമായിട്ടുണ്ടെന്നാണ് പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ദിവസം ഒരുലക്ഷത്തോളം ഭക്തരെത്തുന്നുണ്ട്. മകരവിളക്കാകുമ്പോഴേക്ക് ഭക്തരുടെ എണ്ണം ഇനിയും കൂടും. അതിനിടെ യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമ്പോള്‍ പ്രതിഷേധം ശക്തമാകാനും പ്രശ്‌നസാധ്യത വര്‍ധിക്കാനുമിടയുണ്ട്. അക്കാര്യം നിരീക്ഷകസമിതിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha






















