പൊളിച്ചടുക്കി പണിമുടക്ക്... രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്കില്‍ കേരളത്തില്‍ ജനജീവിതം താറുമാറായി, പിണറായിയുടെ ഉറപ്പൊക്കെ കാറ്റില്‍ പറത്തി പണിമുടക്ക് പൊടിപൊടിക്കുന്നു

പൊളിച്ചടുക്കി പണിമുടക്ക്. രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്കില്‍ കേരളത്തില്‍ ജനജീവിതം താറുമാറായി. ട്രെയിനുകള്‍ തടയില്ലെന്ന നേതാക്കളുടെ ഉറപ്പ് അര്‍ധരാത്രി തന്നെ കാറ്റില്‍ പറത്തി തൃശൂരില്‍ അമൃത എക്‌സ്പ്രസ് തടഞ്ഞു. മിക്കയിടത്തും ഇതുതന്നെ ആവര്‍ത്തിച്ചതോടെ സര്‍വീസുകള്‍ താറുമാറായി. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട വേണാട് എക്‌സ്പ്രസ് എറണാകുളം വരെയെത്തി മടങ്ങി. ദീര്‍ഘദൂര ട്രെയിനുകളടക്കം മണിക്കൂറുകള്‍ വൈകി. പിണറായിയുടെ ഉറപ്പൊക്കെ കാറ്റില്‍ പറത്തി പണിമുടക്ക് പൊടിപൊടിക്കുന്നു. ഈ പണിമുടക്കില്‍ വാഹനം തടഞ്ഞാലോ, ഗതാഗത തടസ്സമുണ്ടാക്കിയാലോ കേസ്സൊന്നുമില്ല.
എന്നാല്‍ ഇതായിരുന്നില്ല കഴിഞ്ഞ ദിവസത്തെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലിലുണ്ടായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതു വരെ സംസ്ഥാനത്ത് 6914 പേര്‍ അറസ്റ്റിലായതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇവരില്‍ 954 പേര്‍ റിമാന്‍ഡിലാണ്. 5960 പേര്‍ക്കു ജാമ്യം ലഭിച്ചു. മൊത്തം 2187 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയേയും പൊലീസിനെയും അസഭ്യംപറഞ്ഞ പെണ്‍കുട്ടിയ്‌ക്കെതിരെ വരെ കേസെടുത്തിരുന്നു. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബിജെപി സംഘടിപ്പിച്ച പ്രകടനത്തിനിടെ മുന്‍നിരയില്‍ നിന്ന രാജേശ്വരി ,മുഖ്യമന്ത്രിയേയും പൊലീസിനേയും തെറിവിളിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
സംസ്ഥാനത്തു പതിവിലേറെ കടകള്‍ തുറന്നു. മഞ്ചേരിയില്‍ വലിയ സംഘര്‍ഷമുണ്ടായി. കൊല്ലം പുത്തൂരിലും തൃശൂരിലും തലശ്ശേരിയിലും കടയടപ്പിച്ചു. ജെഇഇ മെയിന്‍ പരീക്ഷയെ സമരം ബാധിച്ചില്ല. കൊല്ലം മുണ്ടയ്ക്കല്‍ വില്ലേജ് ഓഫിസില്‍ ജോലിക്കെത്തിയ ജീവനക്കാരനു മര്‍ദനമേറ്റു.
അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കായി സമരസമിതി പന്തലിട്ടതു റോഡില്‍. വാഹനങ്ങള്‍ തടയില്ലെന്നും ഗതാഗതതടസ്സം സൃഷ്ടിക്കില്ലെന്നുമുള്ള നേതാക്കളുടെ ഉറപ്പ് ഫലത്തില്‍ കാറ്റില്‍ പറത്തി. ഹര്‍ത്താലല്ല, പണിമുടക്ക് മാത്രമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിനു മുന്നിലാണു റോഡ് കയ്യേറി പന്തല്‍ കെട്ടിയത്. യാത്രക്കാര്‍ക്കു മാര്‍ഗതടസ്സം ഉണ്ടാക്കരുതെന്ന ഹൈക്കോടതി ഉത്തരവും ലംഘിക്കപ്പെട്ടു.
പങ്കജ് ഹോട്ടലിന് എതിര്‍വശത്ത് ആലിന്‍ചുവട്ടിലാണു പ്രസംഗവേദി ഒരുക്കിയത്. ഇതിനൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലേക്കു നീളത്തില്‍ പന്തല്‍ കെട്ടി കസേരകള്‍ നിരത്തി. പണിമുടക്കുന്നവര്‍ ഇതേ വശത്തു റോഡരികിലുള്ള ബിജെപി സമരപ്പന്തലിലേക്കു കടന്നുകയറാതിരിക്കാന്‍ ഇടയ്ക്കു വാഹനങ്ങള്‍ നിരത്തിയിട്ടു പൊലീസും നിലയുറപ്പിച്ചതോടെ ഇത്രയും ഭാഗത്തു ഗതാഗതം സാധ്യമാകാതെയായി. റോഡിന്റെ മറുഭാഗത്തു കൂടിയാണു പൊലീസ് വാഹനങ്ങള്‍ കടത്തിവിട്ടത്. സംയുക്ത സമരസമിതിയുടെ പ്രകടനം എത്തിയതോടെ റോഡിന്റെ ഒരു വശവും സ്റ്റാച്യുവില്‍ നിന്നു വൈഎംസിഎ ജംക്ഷനിലേക്കുള്ള റോഡും പൂര്‍ണമായി സ്തംഭിച്ചു. സമരക്കാരുടെ സൗകര്യാര്‍ഥം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റും അടച്ചിട്ടു. സമരക്കാര്‍ക്കു പോലീസും സര്‍ക്കാരും എല്ലാ ഒത്താശയും ചെയ്തു കൊടുത്തു സമരം കൊഴുപ്പിക്കുന്നു.
https://www.facebook.com/Malayalivartha























