ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ പണിമുടക്കിനിടെ പ്രവർത്തിച്ച എസ് ബി ഐ ഓഫിസ് അടിച്ച് തകർത്ത് പതിനഞ്ചോളം വരുന്ന സമരാനുകൂലി സംഘത്തിന്റെ അഴിഞ്ഞാട്ടം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ രണ്ടാം ദിനവും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. അതിനിടയിൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തയാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ സമരാനുകൂലികൾ അക്രമം നടത്തിയിരിക്കുകയാണ്.
സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവർത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ആക്രമണം. മനേജറുടെ റൂമിലെ മേശയും കമ്പ്യൂട്ടറും ഫോണും സമരക്കാര്‍ തകര്‍ത്തു. എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബാങ്ക് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഇവിടെയുള്ള ഒരു ബാങ്ക് ജീവനക്കാരുടെ സംഘടന അറിഞ്ഞുക്കൊണ്ടാണ് അക്രമമെന്നാണ് മറ്റു ജീവനക്കാര്‍ പറയുന്നത്. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതോടെയാണ് സംഘർഷമായി മാറിയത്.
പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികൾ. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജർ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമണം തുടങ്ങിയതെന്നും മാനേജർ പറയുന്നു. മാനേജർ കന്‍റോൺമെന്‍റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസിടിവിയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് പൊലീസുദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























