പ്രളയം വിഴുങ്ങിയപ്പോൾ കൈപിടിച്ചുയര്‍ത്തിവരെ കടലെടുക്കുമ്പോള്‍ നോക്കി നില്‍ക്കുകയാണോ? ആലപ്പാടിന്റെ ഹൃദയ ഖനിയെ ചൂഴ്ന്ന് വൻകിട കമ്പനികളുടെ അനധികൃത കരിമണല്‍ ഖനനം പൊടിപൊടിക്കുമ്പോൾ മഹാപ്രളയത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്തിയ കടലിന്റെ മക്കൾ അതീജീവനത്തിനായി കൈനീട്ടുന്നു- 60 വര്‍ഷമായി തുടരുന്ന കരിമണല്‍ ഖനനം മൂലം ഭൂപടത്തിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആലപ്പാടിന്റെ ആയുസ് ഇനി എത്രനാൾ?

മഹാപ്രളയത്തിൽ അകപ്പെട്ട കേരളത്തെ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ തൊഴിലും വരുമാനവും മറന്ന് കേരളത്തിന്റെ സ്വന്തം പട്ടാളമായി മാറി കൈപ്പിടിച്ചുയർത്തിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. കൈപിടിച്ചുയർത്തിയ ആ കരങ്ങൾ ഇപ്പോൾ ആപത്തിലാണ്. കടലിന്റെയും കായലിന്റെയും നടുവിലുള്ള ചെറിയ പ്രദേശമാണ് ആലപ്പാട്. ഐആര്‍ഇ എന്ന കമ്ബനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നിവാസികള്‍ നടത്തിവരുന്ന റിലേ നിരാഹാര സമരം രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത ജനങ്ങളിലേക്കെത്തിയത്.
കരിമണല്‍ ഖനനം നടത്തുന്നതിനാല്‍ കടല്‍ കയറി വരുകയും ആലപ്പാട് എന്ന പ്രദേശം ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പ്രളയകാലത്ത് കൈമെയ് മറന്ന് നടത്തിയ സേവനം ആരും മറന്നുപോകരുത്.
എന്താണ് ആലപ്പാടിന്റെ യഥാർഥ പ്രശ്‌നം?
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരപ്രദേശമാണ് ആലപ്പാട്. കടലിന്റെയും കായലിന്റെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ വിസ്താരം ഇന്ന് 7.6 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണ്. 1955-ലെ കേരള സര്‍ക്കാരിന്റെ രേഖ പ്രകാരം 89.5 ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരുന്ന പ്രദേശമാണ് വെറും 7.6 ചതുരശ്ര കിലോ മീറ്റര്‍ ആയി ചുരുങ്ങിയിരിക്കുന്നത്. വെള്ളനാതുരുത്തിൽ വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനമാണ് ഇതിനുള്ള കാരണം. കായലിനും കടലിനുമിടയിലുള്ള ഭൂമിയുടെ ദൂരം വെറും 22 മീറ്റർ മാത്രമാണിവിടെ. കെആര്‍ഇഎംഎല്‍, ഐആര്‍ഇ എന്നിവ സംയുക്തമായി ചേര്‍ന്നാണ് ഇവിടെ കരിമണല്‍ കനനം നടക്കുന്നത്. ഇത് കടലെടുക്കുന്ന അവസ്ഥയ്ക്ക് കാരണമാവുകയാണ്. 20000 ഏക്കറോളം ഇതുവരെ കടലെടുത്തിട്ടുണ്ട്. ഖനനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍ തങ്ങളെന്ത് ചെയ്യും എന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
എന്നാല്‍ ആശങ്കയില്‍ ഒതുങ്ങാതെ സമരവുമായി മുന്നോട്ടു പോവുകയാണ് അവർ. ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരേ ആലപ്പാട്ടുകാര്‍ കഴിഞ്ഞ 70 ദിവസത്തോളമായി സമരത്തിലാണ്. 50 വര്‍ഷത്തിലധികമായി തുടരുന്ന ഖനനം ഇനിയും മുന്നോട്ടു പോയാല്‍ സ്വന്തം വീടും മണ്ണും കടല്‍ കൊണ്ട് പോകുന്നത് നോക്കി നില്‍ക്കേണ്ടി വരും എന്ന ഘട്ടമെത്തിയപ്പോഴാണ് അവര്‍ സമരരംഗത്തേക്കിറങ്ങിയത്. 70 ദിവസമായി തുടരുന്ന സമരം സാമൂഹിക മാധ്യമങ്ങളില്‍ മാത്രമേ ചര്‍ച്ചയായിട്ടുള്ളൂ. ജനപ്രതിനിധികളുടെയും ശ്രദ്ധയും സർക്കാർ ഇടപെടലും കൂടി എത്തേണ്ടതുണ്ട്.
വര്‍ഷങ്ങളായി നടക്കുന്ന ഈ കരിമണല്‍ ഖനനം ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ ഗ്രാമം പൂര്‍ണമായും കടലെടുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. തലമുറകളായി ജീവിച്ചുപോരുന്ന മണ്ണില്‍ ഈ തീരജനത നടത്തുന്ന സമരത്തെ കേരളം കാണേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ഖനന മേഖലകളിലായിരുന്നു സുനാമി ഏറെ മരണം വിതച്ചത്. എന്നാല്‍ സുനാമിയുടെ ആഘാതം ഈ സ്ഥലങ്ങളില്‍ മാത്രം ശക്തമാകുവാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തരമൊരു പഠനം ഖനനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഭരണകര്‍ത്താക്കള്‍ക്കും അവരുടെ സാമ്പത്തീക ഉപദേഷ്ടാക്കള്‍ക്കും നന്നായറിയാം.
കടല്‍ നിരപ്പിനോളവും അതില്‍ താഴെയുമായ് കിടക്കുന്ന ഓണാട്ടുകര പ്രദേശത്തെ വന്മതിലായി കടലിലില്‍ നിന്ന് സംരക്ഷിച്ചിരുന്നത് ഈ തീരമായിരുന്നു. യാതൊരു നിബന്ധനകളുമില്ലാത്ത അന്ധമായ ഈ കരിമണല്‍കൊള്ള അവശേഷിക്കുന്ന തീരത്തെക്കൂടി കടലില്‍ മുക്കുമോയെന്ന ഭീതിയിലാണ് ആലപ്പാട് ജനത.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്(ഐആര്‍ഇഎല്‍), കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്(കെഎംഎംഎല്‍) എന്നീ കമ്പനികള്‍ വര്‍ഷങ്ങളായുള്ള ഖനനത്തിലൂടെ ആലപ്പാട് എന്ന നാടിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഖനനം ഏറുന്നതിനനുസരിച്ച് കടല്‍ കരയിലേക്ക് കയറി കിടപ്പാടം വരെ നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇവിടെയുള്ളവര്‍ . പ്രദേശവാസികള്‍ ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് ഈ നവംബര്‍ ഒന്നു മുതല്‍ ജനങ്ങള്‍ സമരം ശക്തമാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം സമരമുഖത്ത് നിരന്നു. നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. എന്നാല്‍ അതൊന്നും കേള്‍ക്കേണ്ടവരാരും കേട്ടില്ല. സമരം നടത്തിയ പലരെയും ജയിലിലടച്ചും വെടിവെച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.
ആയിരക്കണക്കിന് പ്രദേശവാസികളെയാണ് ഇവിടെനിന്ന് കുടിയൊഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. ലാഭം കൊയ്യുന്ന ഖനിക്കമ്പനികള്‍ അതീജീവനത്തിനായി കൈനീട്ടുന്ന ഈ മുഖങ്ങളെയൊന്നും കണ്ടില്ല. ഖനനത്തിന്റെ ലാഭം ശരിക്കും അനുഭവിക്കുന്നത് വിദേശ കമ്പനികളും ഏജന്റുകളുമാണ്. ഖനനം തീരദേശ ഗ്രാമങ്ങളുടെ നിലനില്പിനെത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ നാട് കടലെടുത്താല്‍ നാട്ടുകാര്‍ക്ക് മാത്രമല്ല നഷ്ടം കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെയും ബാധിക്കും. ഉപ്പുവെള്ളം കയറുന്നത് ഇവിടുത്തെ കൃഷിയെ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു തരുന്നു. #save Alappad# StopMining എന്നീ ഹാഷ്ടാഗുകള്‍ തരംഗമായതോടെ സിനിമാ താരങ്ങളും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സണ്ണി വെയ്ൻ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, നടിമാരായ അനു സിത്താര, രഷീഷ വിജയന്‍, പ്രിയ വാര്യര്‍ എന്നിങ്ങനെ പോകുന്നു പിന്തുണയര്‍പ്പിച്ചവരുടെ നീണ്ട നിര.
https://www.facebook.com/Malayalivartha























