യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ച് ലിംഗ സമത്വം നടപ്പിലാക്കാൻ വനിതാമതിൽ വരെ നിർമ്മിച്ച് സർക്കാർ പാടുപെടുമ്പോൾ കൊച്ചി നഗരത്തിൽ സ്ത്രീകൾക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങളിൽ റെക്കോർഡ് വർധന

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച് ലിംഗ സമത്വം നടപ്പിലാക്കാൻ വനിതാമതിൽ വരെ നിർമ്മിച്ച് സർക്കാർ പാടുപെടുമ്പോൾ കൊച്ചി നഗരത്തിൽ സ്ത്രീകൾക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങളിൽ റെക്കോർഡ് വർധന. ഈ കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 954 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത് 2017 ൽ 663 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത് . ഡിസംബറിലെ കണക്ക് പുറത്തു വരുമ്പോൾ 954 എന്നത് വർധിക്കും. കഴിഞ്ഞ വർഷം 24 കുട്ടികൾ ബലാൽസംഗത്തിന് ഇരയാവുകയും ചെയ്തു. കൊച്ചി നഗരം സ്ത്രീകൾക്ക് തീരെ സുരക്ഷിതമല്ലാതായി തീർന്നിരിക്കുകയാണെന്ന് പോലീസ് തന്നെ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
കഴിഞ്ഞയാഴ്ച സിനിമാ താരം ലീനയുടെ ബ്യൂട്ടി പാർലറിൽ മുംബൈ അധോലോക സംഘം വെടിവയ്പ് നടത്തിയതിന് പിന്നാലെയാണ് സ്ത്രീകൾക്കെതിരായ അതിക്രമ കണക്കുകൾ പുറത്തു വന്നത്. കൊച്ചിയിൽ അധോലോക സംഘങ്ങൾ സജീവമാണെന്ന് പോലീസ് തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
2012 ൽ 384 സ്ത്രീ ആക്രമണ കേസുകൾ മാത്രമാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അന്നത്തെ കൊച്ചിയല്ല ഇന്നത്തെ കൊച്ചി. മെട്രോ സർവീസ് ഉൾപ്പെടെ കൊച്ചി ഒരു പാട് മാറി കഴിഞ്ഞു. കൊച്ചിയിൽ ബഹുനില സൗധങ്ങൾ നിറഞ്ഞു. ആധുനികനഗരം എന്ന പേര് കൊച്ചി എന്നേ സ്വന്തമാക്കി കഴിഞ്ഞു. കൊച്ചിപഴയ കൊച്ചിയല്ല ബിലാൽ പഴയ ബിലാലുമല്ല എന്ന സിനിമാ ഡയലോഗ് ഇന്നത്തെ കൊച്ചിയെ സംബന്ധിച്ചത്തോളം തീർത്തും അന്വർത്ഥമായിരിക്കുകയാണ്.
കേരളത്തിലെ ഒരു നഗരത്തിലുമില്ലാത്ത സൗകര്യങ്ങളാണ് ഇന്ന് കൊച്ചിയിൽ ഉള്ളത് . ബലാൽ സംഗം, ലൈംഗിക പീഡനം എന്നീ കേസുകളിൽ കഴിഞ്ഞ വർഷം കൊച്ചിയിൽ രജിസ്റ്റർ ചെയ്തത് 312 കേസുകളാണ്. 2012 ൽ ഇത് 136 ആയിരുന്നു. വീട്ടിനുള്ളിൽ സ്ത്രീകൾ സുരക്ഷിതരാണെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ വീടുകളിൽ സ്ത്രീകൾക്ക് നേരേ അതിക്രമങ്ങൾ തീരെ കുറവാണ്. 2012 ൽ 127 കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2014 ൽ 150 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു . എന്നാൽ 2018 ൽ 66 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേ സമയം പൂവാല കേസുകൾ കുറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഇതു 63 ആയി ഉയർന്നു. 6 വർഷം മുമ്പ് 16 പൂവാല കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. പെൺകുട്ടികൾ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടാണ് എണ്ണത്തിൽ വർധനവുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ കൊച്ചിയിൽ കുറയുന്നുണ്ട്. 2017 ൽ 139 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥലത്ത് ഇക്കഴിഞ്ഞ വർഷം 126 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബലാൽസംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവുണ്ട്. കുട്ടികളെ തട്ടി കൊണ്ടു പോകുന്നതിന് 8 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ലിംഗസമത്വവും സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. സ്ത്രീകൾക്ക് വേണ്ടിയാണ് സർക്കാർ തങ്ങളുടെ പ്രവർത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. ധനമന്ത്രി ഉൾപ്പെടെയുള്ളവർ സ്ത്രീപക്ഷ നിലപാടുകൾക്ക് ഒപ്പം നിൽക്കുന്നവരാണ്. കേരളത്തിലെ മന്ത്രിമാരെല്ലാം സ്ത്രീകൾക്ക് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും മെട്രോ നഗരത്തിൽ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. എന്തു കൊണ്ടാണെന്നാണ് ചോദ്യം.
സർക്കാർ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. കൊച്ചിയിൽ സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള പോലീസ് നടപടികൾ ശക്തമാണ്. പെട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ശക്തമാണെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha























