കുത്തുപാളയെടുത്ത മൂന്നു ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്ന് കേരളം ... സമാനതകളില്ലാത്ത ധനപ്രതിസന്ധി ഘട്ടത്തിലൂടെ കേരളം

കേരളം ഇപ്പോൾ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത് .കേരളാപബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂകമ്മിറ്റി, അഞ്ചാം ധനകാര്യകമ്മിഷൻ എന്നിവയുടെ ചെയർമാൻ ഡോ. ബി.എ. പ്രകാശാണ്. ഏറ്റവും ധനപ്രതിസന്ധി നേരിടുന്ന മൂന്ന് മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പഞ്ചാബും ബംഗാളുമാണ് മറ്റ് രണ്ടെണ്ണം. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഇത്ര വഷളാവാനുള്ള മുഖ്യകാരണം ധനധൂർത്ത് രാഷ്ട്രീയമാണെന്ന് ഡോ. പ്രകാശ് പറയുന്നു.
വരവും ചെലവും തമ്മിൽ യാതൊരു ബന്ധവുമില്ലാതെയാണ് മുന്നോട്ട് പോകുന്നത് എന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുമ്പോഴും പരിഹാര മാർഗ്ഗങ്ങളൊന്നും സർക്കാരിന് മുന്നിലില്ല ..
എന്നിട്ടും സർക്കാർ ശ്രദ്ധ ശബരിമലയിലെ യുവതീപ്രവേശനവും വനിതാമതിലും അയ്യപ്പ ജ്യോതിയുമൊക്കെ തന്നെ. ഹർത്താലും പണിമുടക്കുമൊക്കെ ആഘോഷമാക്കുമ്പോൾ നഷ്ടവുമാകുന്ന കോടികൾ കേരളത്തിന്റെ ധനക്കമ്മിയുടെ ആക്കം കൂട്ടുമെന്നത് സർക്കാരിന് വിഷയമല്ല. 'കേരളം കടക്കെണിയിലേക്ക് നീങ്ങുകയാണോ?' എന്ന് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് --- ''ഹേയ്, സാമ്പത്തികശാസ്ത്രത്തില്‍ കടക്കെണിക്ക് നിര്‍വചനമുണ്ട്'' കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ആ നിര്‍വചനത്തില്‍ വരില്ല എന്നാണത്രെ.
വളര്‍ച്ചനിരക്കിനേക്കാള്‍ പലിശ ഉയരുമ്പോള്‍ കടക്കെണി എന്ന് സാമ്പത്തികശാസ്ത്രം. അതായത്, ആഭ്യന്തര വളര്‍ച്ചനിരക്ക് പലിശ നിരക്കിനേക്കാള്‍ കുറയുമ്പോള്‍ കടക്കെണി എന്ന് 'ഡോമര്‍ സിദ്ധാന്തം'. കടം വാങ്ങിയത് തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ വീണ്ടും വീണ്ടും കൈ നീട്ടുന്നത് കടക്കെണിയെന്നു നമ്മുടെ നാട്ടു ഭാഷ.. 2017-18ല്‍ സംസ്ഥാനത്തിന്റെ റവന്യൂവരുമാനം 1,02,801 കോടിയാണ്. റവന്യൂ ചെലവ് 1,15,661 കോടിയും. കമ്മി 12,860 കോടി. 2018 മാര്‍ച്ച് 31-ന് കേരളത്തിന് കേരളത്തിന് 2,14,518 കോടിരൂപ കടമുണ്ട്.. എന്നിട്ടും ധനമന്ത്രി പറയുന്നു, സാമ്പത്തിക ശാസ്ത്ര നിർവചന പ്രകാരം കേരളം കടക്കെണിയിലല്ല എന്ന്.
കടം വാങ്ങുന്നത് ഉൽപ്പാദനപരമായ കാര്യങ്ങൾക്കാണെങ്കിൽ അതിൽ തെറ്റില്ല പക്ഷെ കേരളം കടം വാങ്ങുന്നത് ശമ്പളവും പെന്‍ഷനും കൊടുക്കാനും സര്‍ക്കാരിന്റെ നിത്യനിദാനച്ചെലവുകൾക്കുമാണെന്നതാണ് സത്യം. അപ്പോൾ പിന്നെ ഈ കടമെല്ലാം എങ്ങിനെ വീട്ടി തീർക്കും ?
2011-15 കാലയളവില്‍ കേരളത്തിന്റെ ധനസ്ഥിതി വളരെ മോശമായിരുന്നു. 2015-16ല്‍ സാമ്പത്തിക സ്ഥിതിയില്‍ നേരിയ പുരോഗതി ദൃശ്യമായെങ്കിലും സുസ്ഥിരവും ആശാവഹവുമായ ഒരു അവസ്ഥയിലെത്തിക്കാന്‍ കഴിഞ്ഞില്ല. 015-16ല്‍ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതിവിഹിതവും റവന്യൂകമ്മി നികത്തുന്നതിനുള്ള ഗ്രാന്റും ലഭിച്ചില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഇരുളടഞ്ഞതാകുമായിരുന്നു. കൂടാതെ ഉടന്‍ കൊടുക്കേണ്ടതും ഹൃസ്വകാല കടബാധ്യതകളിലുള്ളതുമായ തുക അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടി നല്‍കി. അല്ലായിരുന്നുവെങ്കില്‍ 2015-16ല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരിതാപകരമാവുമായിരുന്നു.
നോട്ട് പിൻവലിക്കൽ പ്രതിസന്ധി സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ ഏൽപ്പിച്ച ആഘാതം ചെറുതല്ല. . ധനപ്രതിസന്ധി മൂലം മൊത്ത ആഭ്യന്തരോല്പാദന വളര്‍ച്ചയിലെ ഇടിവ് കൂടുതല്‍ വഷളായി. ഇത് റവന്യൂ വരുമാനത്തില്‍ കുറവുണ്ടാക്കുകയും റവന്യൂ-ധനക്കമ്മി അന്തരം കൂട്ടുകയും ചെയ്തു. . ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് പത്താം ശമ്പള കമ്മീഷന്റെ അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നത് ..
2001-ല്‍ അധികാരത്തില്‍വന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ 'ഖജനാവില്‍ അഞ്ച് പൈസയില്ല' എന്ന ഏറ്റുപറച്ചില്‍ ഇപ്പോഴും മിമിക്രിക്കാരുടെ ഇഷ്ടപ്രയോഗമാണെങ്കിലും അതായിരുന്നു സത്യം കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികള്‍ ആ സര്‍ക്കാര്‍ സ്വീകരിച്ചത്തിൽ അന്ന് ജീവനക്കാരുടെ പ്രതിഷേധം ശക്തമായിരുന്നു.
2006 മേയ് 18 മുതല്‍ 2011 മേയ് 14 വരെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരാണ് കേരളം ഭരിച്ചത്. ഡോ. തോമസ് ഐസക് തന്നെയായിരുന്നു അന്നും ധനമന്ത്രി .
2011 മേയ് 18-ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2016 മേയ് 20 വരെ അദ്ദേഹം തുടര്‍ന്നു. കെ.എം. മാണിയായിരുന്നു ധനമന്ത്രി. സാമ്പത്തികപ്രതിസന്ധിയുടെ ധവളപത്രം 2011-ല്‍ സര്‍ക്കാര്‍ പുറത്തിറക്കി.അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട 2155 കോടി കൊടുക്കാന്‍ പണമില്ല. ശമ്പള, പെന്‍ഷന്‍ കുടിശ്ശിക 800 കോടി. കരാറുകാര്‍ക്ക് കൊടുക്കാനുള്ളത് 425 കോടി, സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശ്ശിക 200 കോടി. ഭക്ഷ്യസബ്സിഡി കുടിശ്ശിക 125 കോടി. ഒന്നിനും പണമില്ല.
2016 മേയ് 25-ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഡോ. തോമസ് ഐസക് ധനമന്ത്രി. അധികാരത്തിലെത്തിയ സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം പറയുന്നത് ഇങ്ങനെ ...
സര്‍ക്കാര്‍ അതിരൂക്ഷമായ ധനപ്രതിസന്ധിയിലാണ്...കേന്ദ്ര സർക്കാർ അനുവദിച്ച വായ്പ്പ നിത്യ നിദാന ചെലവുകൾക്ക് മാത്രമേ തികയുകയുള്ളൂ ..ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള പൊതുസര്‍വീസുകള്‍, റോഡുകള്‍, പാലങ്ങള്‍, കുടിവെള്ളം വൈദ്യുതി തുടങ്ങിയവയ്ക്ക് മുടക്കാന്‍ പണമില്ലാത്ത അവസ്ഥയാണ്..2017-18ല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ ധനകാര്യത്തകര്‍ച്ചയിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും നീങ്ങും. 2021 ആകുമ്പോള്‍ നിത്യനിദാന ച്ചെലവുകള്‍ക്കു പോലും ബുദ്ധിമുട്ടാകും ..സാമൂഹിക പെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍, വായ്പതിരിച്ചടവ് എന്നിവപോലും മുടങ്ങും ....
ഇതെല്ലാമാണ് സത്യം എന്നിരിക്കെ ഭരിക്കുന്നവർ അവരുടെ താത്പര്യത്തിനുവേണ്ടി പണം ധൂർത്തടിക്കുന്നതിൽ ഒരു കുറവും വരുത്തുന്നില്ല..വകുപ്പുകൾ വിഭജിച്ച് എണ്ണം കൂട്ടുക, കണക്കില്ലാതെ നിയമനങ്ങൾ നടത്തുക, സ്വന്തക്കാർക്ക് റിട്ടയർ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പുവരെ പ്രൊമോഷൻ കൊടുത്ത് കൂടുതൽ ആനുകൂല്യങ്ങൾകിട്ടാൻ വഴിയൊരുക്കുക, റിട്ടയർ ചെയ്തവരെ പ്രത്യേക തസ്തികകളിൽ നിലനിർത്തുക, യാത്രചെയ്യാൻ മുന്തിയ കാറുകൾ തന്നെ വാങ്ങിക്കൂട്ടുക, ലക്കും ലഗാനുമില്ലാതെ എയ്ഡഡ് വിദ്യാലയങ്ങൾ അനുവദിക്കുക ഇതെല്ലാം നിത്യ സംഭവങ്ങൾ മാത്രം.
കേന്ദ്രത്തിലും ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും 10 വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം.2016-ൽ നടപ്പാക്കിയ പത്താം ശമ്പളക്കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത് ഈ പരിഷ്‌ക്കരണം പത്തു വർഷത്തേയ്ക്കാണ് എന്നാണ് . എന്നാൽ 2016-ൽ ഇടതുപക്ഷ സർക്കാർ അഞ്ചുവർഷത്തേക്ക് എന്നു പറഞ്ഞുകൊണ്ടാണ് റിപ്പോർട്ട് നടപ്പിലാക്കിയത്. മൊത്തം റവന്യൂ ചെലവിന്റെ 71 ശതമാനത്തോളം ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുന്ന നാട്ടിൽ ശമ്പളപരിഷ്കരണം കൂടിയാകുമ്പോൾ ധനസ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ധനമന്ത്രി ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാൻ പറയുമ്പോഴും എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയായി വർധിപ്പിക്കുന്നതിൽ ഒരു കുറവും കാണിക്കാറില്ല.
ജീവനക്കാർ അധികമാണെന്ന് പറയുമ്പോൾത്തന്നെ കഴിഞ്ഞ ജനുവരിവരെ 4000 ത്തോളം തസ്തികകൾ പുതിയതായി ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം ഇപ്പോൾ 25 ആണ് .അതും രണ്ടു വർഷം കഴിഞ്ഞാൽ സ്റ്റാഫിനെമാറ്റി പുതിയവരെ നിയമിക്കും. അനുയായികൾക്ക് പെൻഷൻ ഉറപ്പിക്കാനുള്ള സൂത്രമാണിത്.
എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളം ജസ്റ്റിസ് ജെയിംസ് കമ്മിറ്റി കഴിഞ്ഞ മാർച്ചിൽ 0,000-വും 90,000-വും ആയി ഉയർത്തി. എം.എൽ.എ.മാർക്ക് 10 ലക്ഷം പലിശയില്ലാതെ വാഹനവായ്പ, നാലുശതമാനം പലിശയ്ക്ക് വീടിന് ലോൺ 20 ലക്ഷം, ഇന്ധനച്ചെലവ് മൂന്നുലക്ഷം, പുസ്തകം വാങ്ങാൻ 15,000, മുൻ എം.എൽ. എ.മാർക്കുൾപ്പെടെ പരിധിയില്ലാത്ത ചികിത്സച്ചെലവ് എന്നിങ്ങനെ പോകുന്നു ജനപ്രതിനിധികളുടെ ചെലവ്. ഇതിനൊന്നും യാതൊരു നിയന്ത്രണവുമില്ല..
എന്തിന്...പ്രളയദുരന്തം ചർച്ച ചെയ്യാൻ ഒരുദിവസം നിയമസഭ പ്രത്യേകസമ്മേളനം എട്ടേമുക്കാൽ മണിക്കൂർ ഉണ്ടായപ്പോൾ എം.എൽ.എ.മാർക്ക് സിറ്റിംഗ് ഫീസ് ,1500 ജീവനക്കാർക്ക് ഓവർടൈം അലവൻസ്. വൈദ്യുതി, എ.സി., കുടിവെള്ളം എന്നീ വകയിൽ ചെലവായത് കാൽ കോടി.. ചർച്ചയിൽ പ്രത്യേകിച്ച് തീരുമാനമൊന്നും ആയതുമില്ല.. ഇതേ കുറിച്ച് പിണറായി വിജയൻ പറഞ്ഞതിങ്ങനെ ... ‘‘പുനർനിർമാണം എത്തരത്തിൽ ആയിരിക്കണം എന്നത് സംബന്ധിച്ച് ഒരു കാഴ്ചപ്പാട് ചർച്ചയിൽ ഉരുത്തിരിയണം എന്ന് തുടക്കത്തിൽ ഞാൻ നിർദേശിച്ചിരുന്നു. എന്നാൽ, ആ ദിശയിലല്ല ചർച്ച പോയത് ..സാമ്പത്തികം എങ്ങനെ സ്വരൂപിക്കണമെന്നും നിർദേശം വന്നില്ല. കൂടുതൽ വിശാല പ്ലാറ്റ്‌ഫോമിൽ ചർച്ച വേണ്ടിയിരിക്കുന്നു.’’
ഇതിനു മുൻപുള്ള സർക്കാരുകൾക്ക് ജനങ്ങളെയെങ്കിലും പേടിയുണ്ടായിരുന്നു. ഇരട്ടച്ചങ്കുള്ള സർക്കാർ ആയതുകൊണ്ടാകും ,ഈ സർക്കാരിന് ആ പേടിയുമില്ല..
സര്‍ക്കാരിന്റെ മുന്‍ഗണന രാഷ്ട്രീയത്തിനോ അതോ ഭരണനിര്‍വഹണത്തിനോ? എന്ന ഹൈക്കോടതി ചോദ്യം ഇവിടെ പ്രസക്തമാണ് . കേരളത്തിന്റെ ഭാവി പ്രതീക്ഷയുടെ തുരുത്ത് കാണാനാവാതെ ഇരുളടഞ്ഞു പോകാൻ അനുവദിക്കരുത്..ഭരണാധികാരികൾ വോട്ടു മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച് കേരളത്തെ പിച്ചച്ചട്ടി എടുപ്പിക്കരുത്
https://www.facebook.com/Malayalivartha






















