വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്, ആ നല്ല മനുഷ്യൻ ജീവിച്ചോട്ടെ; വിവാദങ്ങളിൽ ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെ വലിച്ചിഴയ്‌ക്കരുതെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ

ആലപ്പാട് കരിമണൽ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയിൽ പ്രതികരണവുമായി വ്യവസായമന്ത്രി ഇ.പി.ജയരാജൻ. വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരം വിവാദങ്ങളിൽ ആ നല്ല മനുഷ്യനെ വലിച്ചിഴയ്‌ക്കരുതെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.
ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാൻ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയിൽ ഇനിയും മുന്നോട്ടുപോയാൽ, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പർ കുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് തീർച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണിൽ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ടെന്നുമായിരുന്നു വിഎസിന്റെ പ്രസ്താവന.
എന്നാൽ വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് മാദ്ധ്യമ സൃഷ്‌ടിയാണെന്നുമായിരുന്നു മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. വെറുതെ വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്. ആ നല്ല മനുഷ്യൻ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വി.എസിന്റെ പ്രസ്‌താവന മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയില്ലെന്നും അങ്ങനെ വാർത്തയുണ്ടാക്കണമെങ്കിൽ ആയിക്കോളാനുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം ആലപ്പാട്ടെ സമരക്കാർക്ക് ചർച്ചയുടെ നോട്ടീസ് നൽകിയിട്ടുണ്ട്. സമരക്കാരുടെ ആശങ്കകൾ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടെന്നും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി ഖനനം തുടരുമെന്നും മന്ത്രി പറഞ്ഞു.
കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിക്കുന്ന ആലപ്പാട്ടെ ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചര്‍ച്ച നടത്തുക. സീ വാഷിംഗ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.
സമരത്തിന് കൂടുതല്‍ പിന്തുണ കിട്ടുന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് മുന്‍കയ്യെടുത്തത്. ഖനനത്തിന്റെ ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കാനും ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീ വാഷിംഗ് നിര്‍ത്തിവെക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. സമരസമിതിയോട് മുഖം തിരിച്ചു നിന്ന സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശാസ്ത്രീയമായ ഖനനം എന്ന തീരുമാനത്തോട് സമരസമിതിക്ക് യോജിപ്പില്ല. ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാരുടെ പ്രതികരണം. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.
അതേസമയം ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ട് തേടി. ഖനനത്തിന്റെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് കൊല്ലം കലക്ടറോടാണ് ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 17 വയസ്സുകാരിയുടെ വിഡിയോ ദൃശ്യത്തെക്കുറിച്ച് ജനുവരി 16ന് ദി ഇന്ത്യൻ എക്സ്പ്രസ് നൽകിയ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























