ഇടതു മുന്നണി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയ ഉടനെ കൂകി വിളി ; പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രിയെ കൂകി വിളിച്ചവർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചേക്കും

പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രിയെ കൂകി വിളിച്ചവർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചേക്കും. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനിടെയാണ് സംഭവം.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു മുന്നണി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയ ഉടനെയാണ് കൂകി വിളിയുയർന്നത്. മുഖ്യമന്ത്രി അസഹ്യനാവുകയും ബഹളമുണ്ടാക്കിയവരെ താക്കീത് ചെയ്യുകയും ചെയ്തു. ഇതെല്ലാം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു. പ്രധാനമന്ത്രിയെ സംഭവങ്ങൾ അമ്പരപ്പിച്ചു. അദ്ദേഹം അത്ഭുതത്തോടെയാണ് ഇത് നോക്കിയിരുന്നത് .മുമ്പ് ഇത്തരമൊരു അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.
പ്രധാനമന്ത്രി ഇത്തരമൊരു തരം താഴ്ന്ന പ്രതിഷേധത്തോട് യോജിക്കുകയില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ബൈപാസ് ഉദഘാടനം പാർട്ടി പരിപാടിയായിരുന്നില്ല. പാർട്ടി പരിപാടി പീരങ്കി മൈതാനത്താണ് നടത്തിയത്. അവിടെ കൂകാനും കൈയടിക്കാനും അവസരം ഉണ്ടായിരുന്നു.
ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിരവധി ബി ജെ പി പ്രവർത്തകർ അണിനിരന്നിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ പറയേണ്ടതെല്ലാം പറയും എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ബൈപാസ് ഇടതു സർക്കാരാണ് പൂർത്തിയാക്കിയതെന്ന് പറയാനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. അങ്ങനെ പറയാൻ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയെ കൂകിയത്. മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രധാനമന്ത്രിയോ ബിജെപിയോ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും പ്രധാനമന്ത്രി പ്രസംഗിച്ച യോഗത്തിൽ ബഹളമുണ്ടാക്കിയതിനോട് ബിജെപി സംസ്ഥാന നേതൃത്വം യോജിക്കുന്നില്ല.
ബഹളത്തിനിടയിൽ വി. മുരളീധരൻ എംപിയെ അടുത്ത് വിളിച്ച് പ്രധാനമന്ത്രി വിവരം അന്വേഷിച്ചു. ഉടൻ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാരുടെ സംഘം കൂകി വിളിക്കുന്നവരുടെ ചിത്രങ്ങൾ എടുത്തു. ഇത് എന്തിനാണെന്ന് വ്യക്തമല്ല. എന്നാലും ബഹളമുണ്ടാക്കിയവരുടെ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ എടുത്തു എന്നതിന് സ്ഥിതീകരണമുണ്ട്. പ്രസ്തുത ചിത്രങ്ങൾ സംസ്ഥാന സർക്കാരിന്റെ കൈയിൽ കിട്ടിയാൽ സ്വാഭാവികമായും കൂകിയവരുടെ പേരിൽ കേസുവരും. അപ്പോൾ സെക്രട്ടേറിയറ്റിലെ സമരം പോലെ സ്വയം അനുഭവിക്കും.
അതേ സമയം മുഖ്യമന്ത്രിയെ കൂകിയ സാഹചര്യത്തിൽ തങ്ങൾ വിചാരിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രിയെയും കൂകാമായിരുന്നു എന്ന ധ്വനിയുമായി മന്ത്രി ജി സുധാകരൻ രംഗത്തെത്തി. അത് പൂർണമായും ശരിയാണ്. കൊല്ലത്തെ സദസിൽ സി പി എമ്മുകൾ യഥേഷ്ടമുണ്ടായിരുന്നു. പ്രധാനമന്ത്രിയെ കൂക്കാൻ ഒരു ഘട്ടത്തിൽ സി പിഎം പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. മുതിർന്ന നേതാക്കളുടെ സമയോചിതമായ ഇടപെടലിനെ തുടർന്നായിരുന്നു ഇത്.
കൊല്ലത്തെ കൂക്കിൽ മുഖ്യമന്ത്രിക്ക് ശക്തമായ പ്രതിഷേധമുണ്ട്. പിറ്റേന്ന് തന്നെ കണ്ണൂർ യുവതികൾ ശബരിമലയിൽ എത്തിയതിനെ മുഖ്യമന്ത്രിയുടെ പ്രതിഷേധമായി കരുതുന്നവരുണ്ട്. കാരണം പ്രധാനമന്ത്രി ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പകരം വീട്ടൽ എന്ന തരത്തിൽ ഇതിനെ വ്യാഖ്യാനിക്കുന്നവർ ഉണ്ടെങ്കിലും അതിന് തെളിവില്ല. അതുകൊണ്ട് തന്നെ അത് പരദൂഷണമായി അവശേഷിക്കുന്നു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിൽ വരെ സംഭവം വിള്ളലുണ്ടാക്കി. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രി പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറിയപ്പോൾ തന്നെ സ്ഥലംവിട്ടു.
അതേ സമയം കൂകലും അതുയർത്തിയ വിവാദങ്ങളും ബി ജെ പി അണികൾക്ക് വർധിത വീര്യമാണ് പകർന്നു നൽകിയിരിക്കുന്നത് . അവർ ആഹ്ലാദം കൊണ്ട് തുളളിയാടുകയാണ്. മുഖ്യമന്ത്രിയെ കൂകിയത് ആരായാലും അവർക്ക് പതക്കം നൽകണമെന്നാണ് ബിജെ പി പ്രവർത്തകരുടെ നിലപാട്. കേരളം അങ്ങോളമിങ്ങോളം ബിജെപിക്കാർ ഇത്രയധികം അഹ്ലാദം അനുഭവിച്ച നിമിഷങ്ങളില്ല. അതേസമയം അന്വേഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അതിലൊന്നും കാര്യമില്ലെന്നാണ് ഒരു ബി ജെ പി നേതാവ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























