തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയത് ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രിയ നടത്തിയതിനാൽ ; ശബരിമല അചാര ലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും തന്ത്രിയല്ലെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍

ശബരിമല അചാര ലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും തന്ത്രിയല്ലെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രിയ നടത്തിയതിനാലാണ് ശബരിമല തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല. എന്നാല്‍ ദേവസ്വം മാന്വല്‍ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെയാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. ആചാരലംഘനമുണ്ടായാല്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യാന്‍ ദേവസ്വം മാനല്‍ ശുപാര്‍ശ ചെയ്യുന്നില്ല. ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം ശുദ്ധിക്രിയ നടത്താം. ഇതിന് അനുമതി വാങ്ങാത്തതിനാണ് വിശദീകരണം തേടിയത്. ശബരിമലയിലെ ആചാര വിശ്വാസ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രി മാത്രമല്ലെന്നും മന്ത്രി അറിയിച്ചു. ഇത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 72,10,17,321 കോടി രൂപയാണ് മണ്ഡല മകരവിളക്ക് കാലത്തെ നടവരവെന്നും മന്ത്രി നിയനമസഭയില്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ പ്രായശ്ചിത്തമാണ് തന്ത്രി ചെയ്തതെന്ന് വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ കൂട്ടായ്മ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ജീവനക്കാരമെന്ന നിലയിലാണ് ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചതെങ്കിൽ തെറ്റാണെന്നും തന്ത്രിമാർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ യോഗത്തിനു ശേഷമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ച് ശുദ്ധിക്രിയ ചെയ്തത് വൻവിവാദമായിരുന്നു. ദേവസ്വം ബോർഡിന്‍റെ അനുവാദമില്ലാതെയുള്ള ശുദ്ധിക്രിയയിൽ ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. അനുമതിയില്ലാതെയുള്ള ശുദ്ധിക്രിയ ദേവസ്വം മാന്വലിന്‍റെയും യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടേയും ലംഘനണെന്ന് സർക്കാറും ബോർഡും വിശദീകരിച്ചു. എന്നാൽ ശബരിമലയിലെ ആചാരകാര്യങ്ങളിൽ തന്ത്രിക്കാണ് പരമാധികാരമെന്നാണ് താഴമൺ തന്ത്രി കുടുംബത്തിന്‍റെ നിലപാട്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനും തന്ത്രിയോട് വിശദീകരണം തേടി. തന്ത്രിക്കെതിരെ നടപടി വേണമെന്നാണ് സർക്കാറിന്‍റെയും ദേവസ്വം കമ്മീഷണറുടേയും ബോർഡിലെ രണ്ട് അംഗങ്ങളുടേയും സമീപനം. എന്നാൽ കടുപ്പിക്കേണ്ടെന്ന നിലപാടാണ് ദേവസ്വം പ്രസിഡന്‍റിനുള്ളത്. തന്ത്രി കണ്ഠരര് രാജീവർക്ക് കർക്കിടക മാസം വരെ കാലാവധിയുണ്ട്.
തന്ത്രിക്കും പന്തളം രാജ കുടുംബത്തിനുമെതിരെ മന്ത്രി ജി സുധാകരനും രംഗത്ത് വന്നിരുന്നു. തന്ത്രി പണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും കട അടക്കുന്നതുപോലെ ശബരിമല നട അടയ്ക്കാൻ തന്ത്രി ശ്രമിക്കുന്നതെന്നുമായിരുന്നു സുധാകരന്റെ ആരോപണം. മന്ത്രിമാരേക്കാളും മുഖ്യമന്ത്രിയെക്കാളും വലിയ ആളെന്ന നിലയിലാണ് പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല തന്ത്രിയെയും പന്തളം രാജകുടുംബത്തെയും മന്ത്രി ജി സുധാകരൻ മുൻപും ആക്ഷേപിച്ചിരുന്നു. ആദ്ധ്യാത്മികതയിൽ അല്ല തന്ത്രിക്ക് നോട്ടം. മറിച്ച് ഭൗതികതയിൽ ആണ്. പണത്തിൽ മാത്രമാണ് തന്ത്രിയുടെ കണ്ണെന്നും സുധാകരൻ ആക്ഷേപിക്കുന്നു. ഇപ്പോഴും രാജാവാണെന്ന ഭാവമാണ് ശശികുമാര വർമ്മക്ക്. മന്ത്രിമാരേക്കാൾ വലിയ ആളാണെന്നാണ് ശശികുമാര വർമ്മ ധരിച്ചിരിക്കുന്നതെന്നും ആയിരുന്നു സുധാകരന്റെ ആരോപണം.
https://www.facebook.com/Malayalivartha

























