എന്‍എസ്‌എസിന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരിക്കെന്തവകാശം; എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടിയേരിക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ആഞ്ഞടിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടിയേരിക്കെതിരെയാണ് കെ. സുരേന്ദ്രന്‍റെ വിമർശനം. കോടിയേരി പരാജയം മണക്കുന്നതിനാലാണ് എന്‍എസ്‌എസ് രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കണമെന്ന പ്രസ്ഥാവന നടത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്‍എസ്‌എസ് ഒരു സ്വതന്ത്ര സംഘടനയാണ്. അതിന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരിക്ക് എന്ത് അവകാശമാണുള്ളതെന്നും എന്‍എസ്‌എസിന് എന്ത് ചെയ്യാനാകുമെന്ന് സി പി എമ്മിന് തെരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സിപിഎമ്മിനെ വിരട്ടാന്‍ വരേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് സുകുമാരന്‍ നായര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. എന്‍എസ്‌എസ് പറഞ്ഞാല്‍ ആരൊക്കെ കേള്‍ക്കുമെന്ന് താമസിയാതെ അറിയാമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. വോട്ടർമാരെന്ന നിലയിലാണ് എൻഎസ്എസ്, എസ് എൻ ഡി പി നേതാക്കളെ കാണുന്നത്. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എൻ എസ് എസ് നേതൃത്വം രാഷ്ട്രീയ നിലപാട് പറയുന്നത് അണികൾക്ക് പോലും ഇഷ്ടപെടുന്നില്ലെന്നും . രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻ എസ് എസ് രാഷ്ടീയ പാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ രാഷ്ട്രീയക്കാര്‍ സമുദായ സംഘടനാ നേതാക്കളെ തേടി വരുമെന്ന ജി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് സമുദായ നേതാക്കളെന്നല്ല , മറിച്ച് വോട്ടര്‍മാരെന്ന നിലയില്‍ മാത്രം അത്തരം സന്ദര്‍ശനങ്ങളെ കണ്ടാല്‍ മതിയെന്നാണ് കോടിയേരിയുടെ മറുപടി.
എന്‍എസ്‌എസ് പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്ന സിപിഎമ്മുകാരുടെ അഭിപ്രയം തെറ്റെന്ന് തെളിയിക്കാമെന്ന് എന്‍എസ്‌എസ് സംഗമത്തില്‍ സുകുമാരന്‍ നായരും തിരിച്ചടിച്ചു. അതിന് അധികം താമസമില്ലെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഇന്നലെയും സിപിഎം എന്‍എസ്‌എസ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ചങ്ങനാശ്ശേരിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സുപ്രീംകോടതിവിധിയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ശരിയോ എന്ന് നാല് വട്ടം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി എന്‍എസ്‌എസിനെ ഓര്‍മ്മിപ്പിച്ചു. വനിതാ മതില്‍ ശൂ ആകുമെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടെന്തായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്ങനാശ്ശേരിയില്‍ ചോദിച്ചിരുന്നു. ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാരിനെ ശത്രു പക്ഷത്ത് നിർത്തിയത് ശരിയാണോ എന്നു ബന്ധപ്പെട്ടവർ ആലോചിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചങ്ങനാശേരിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻഎസ്എസിന്റെ പേരു പറയാതെയായിരുന്നു പിണറായിയുടെ പരാമർശം. വിധിയുടെ പേരിൽ സർക്കാർ വിരുദ്ധ മനോഭാവവും എൽഡിഎഫ് വിരുദ്ധ മനസും സിപിഎം വിരുദ്ധ നിലപാടും സൃഷ്ടിക്കാൻ നടത്തിയ ശ്രമം ശരിയോ എന്ന് ആലോചിക്കണം. പറഞ്ഞ കാര്യങ്ങൾ വീണ്ടു വിചാരത്തോടെ ആയിരുന്നോ എന്ന് ഇവർ നാലുവട്ടം ചിന്തിക്കണം. വർഗീയതയ്ക്കെതിരെ അണി നിരക്കാൻ ബാധ്യതയുള്ളവർ ആ കടമ നിർവഹിക്കണം. നാലു വോട്ടിനുള്ള അവസരവാദ രാഷ്ട്രീയമല്ല കളിക്കേണ്ടത്. സംഘപരിവാറിനൊപ്പം നിന്ന കോൺഗ്രസിനു തിരിച്ചടി നേരിട്ടു. വനിതാ മതിൽ തകർക്കാൻ പല ഭാഗത്തു നിന്നു ഭീഷണികൾ ഉണ്ടായി. വനിതാ മതിൽ ‘ശൂ’ ആയിപ്പോകുമെന്നു കരുതിയവർക്കു തെറ്റി. വനിതാ മതിലിൽ പങ്കെടുക്കുന്നവരെ വീക്ഷിക്കുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും ചിലർ പറഞ്ഞു. എന്നാൽ കേരളത്തിന്റെ പുരോഗമന മനസിനു മുന്നിൽ അവരുടെ ഭീഷണികൾ വിലപ്പോയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
https://www.facebook.com/Malayalivartha























