ഭർതൃ വീട്ടിൽ പ്രവേശിപ്പിക്കാനും, കുട്ടികളെ കാണാന്‍ അനുവദിക്കണമെന്നുമുള്ള കനകദുര്‍ഗയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്.പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍.ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെടുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്.
സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകളടക്കം ഇന്നലെ കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.
ശബരിമല സന്ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കനകദുര്‍ഗയെ പ്രവേശിപ്പിച്ചിരുന്നില്ല.ഈ സാഹചര്യത്തിൽ കനകദുർഗയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ കനകദുർഗയെ താമസിപ്പിച്ചിട്ടുള്ള സംരക്ഷണ കേന്ദ്രത്തിലെ അഡ്‌മിനിസ്‌ട്രേറ്റർക്ക് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുംവരെ കനകദുർഗയ്‌ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം. എന്നാൽ വിധി ഞങ്ങൾ നടപ്പാക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കൈപ്പടയിലെഴുതിയ കത്ത് പെരിന്തൽമണ്ണയിൽ നിന്നുതന്നെയാണ് പോസ്‌റ്റ് ചെയ്‌തിട്ടുള്ളത്. അഡ്‌മിനിസ്‌ട്രേറ്ററുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്ന സമയത്ത് അഡ്‌മിനിസ്ട്രേറ്റര്‍ ഡ്യൂട്ടി സ്ഥലത്തുനിന്ന് മാറി നില്‍ക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശപ്രകാരം കനകദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പൊലീസ് സുരക്ഷയൊരുക്കിയിട്ടും വധഭീഷണിയുണ്ടെന്ന് കനകദുർഗയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു പ്രതികരിച്ചിരുന്നു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ കനകദുർഗ അനുഭവിക്കുന്നതെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് താനെന്നും . സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും ബിന്ദു വ്യക്തമാക്കുന്നു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും, ആക്രമണസാധ്യത പൊലീസ് തള്ളിക്കളയുന്നില്ലെന്നും വ്യക്തമാക്കിരുന്നു.
ഭര്‍ത്താവും ബന്ധുക്കളും കൈയൊഴിഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും, സന്ദർശകരെ കാണാനും ഫോൺ വിളിക്കുന്നതിനും വിലക്കുണ്ടെന്നും ബിന്ദു പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പൊലീസടക്കം മൂന്ന് പൊലീസുകാരെയാണ് ബിന്ദുവിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഇവരുടെ കാവലുണ്ട്.
ശബരിമല ദർശനത്തിനുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മർദനമേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകദുര്‍ഗയുമായി വീട്ടിലേയ്ക്ക് മടങ്ങിയെത്തി ഭർത്താവ് കൃഷ്‍ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുർഗയെ വീട്ടിൽ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടർന്നായിരുന്നു കനകദുർഗ കോടതിയെ സമീപിച്ചത്.
ഭര്‍ത്തൃവീട്ടില്‍ പ്രവേശിപ്പിക്കാനും കുട്ടികളെ കാണാന്‍ അനുവദിക്കണമെന്നുമുള്ള കനകദുര്‍ഗയുടെ ഹര്‍ജിയില്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം പുറപ്പെടുവിക്കുന്ന വിധി നിര്‍ണ്ണായകമാണ്. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ തനിക്ക് വീട്ടില്‍ പ്രവേശിച്ച് ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുര്‍ഗയുടെ ആവശ്യത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശകമ്മിഷന്‍ ഉത്തരവ് ഇട്ടുകഴിഞ്ഞു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ജനുവരി 15-ന് വീട്ടിലെത്തിയ തന്നെ ഭര്‍ത്തൃമാതാവ് മര്‍ദിച്ചതായും കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലാണ് കണ്ടെതെന്നും പരാതിയില്‍ പറയുന്നു. താന്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ഭര്‍ത്താവ് വീടുപൂട്ടി മക്കളുമായി കടന്നതായും പെരിന്തല്‍മണ്ണ പൊലീസ് ഭര്‍ത്താവിനെ കണ്ടെത്തിയെങ്കിലും വീട് തുറന്നുനല്‍കാന്‍ സന്നദ്ധനായില്ലെന്നും പരാതിയിലുണ്ട്.സുപ്രീംകോടതി ഉത്തരവിലൂടെ പൊലീസ് സംരക്ഷണം ലഭിച്ച തനിക്ക് വീട്ടില്‍ക്കയറാന്‍ സാഹചര്യമൊരുക്കണമെന്നും കനകദുര്‍ഗ പരാതിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തന്നെയാണ് കനകദുര്‍ഗ മര്‍ദ്ദിച്ചതെന്ന് പ്രായമേറെയുള്ള ഭര്‍ത്താവിന്റെ അമ്മയും പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























