പ്രതിഷേധം ഇങ്ങനെയും; ബി ജെ പി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത് തലയില്‍ ഹെല്‍മെറ്റ് ധരിച്ച്

ബി ജെ പി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത് തലയില്‍ ഹെല്‍മെറ്റ് ധരിച്ച്. ഛത്തീസ്ഗഢില്‍ ബുധനാഴ്ച ബി ജെ പി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവർത്തകരാണ് പ്രതിഷേധ സൂചകമായി തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നത്. ഇത് ഏറെ ചർച്ചാ വിഷയമായി മാറി.
ശനിയാഴ്ച ദ വോയ്‌സ് എന്ന ന്യൂസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സുമിത് പാണ്ഡേയ്ക്ക് റിപ്പോര്‍ട്ടിങ്ങിനിടെ ബി ജെ പി നേതാക്കളില്‍നിന്ന് മര്‍ദനമേറ്റിരുന്നു. ഈ സംഭവത്തോടുള്ള പ്രതിഷേധ സൂചകമായാണ് ബി ജെ പി പരിപാടിയില്‍ ഹെല്‍മെറ്റ് ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയത്. കൈയില്‍ മൈക്കും തോളില്‍ ക്യാമറയും ചിലരുടെ കൈയില്‍ പേനയുമായി ബൈക്കില്‍ അല്ലാതിരിരുന്നിട്ടും ഹെല്‍മറ്റ് ധരിച്ചെത്തിയത് മാധ്യമപ്രവർത്തകർക്കെതിരായ അക്രമത്തിനെതിരെ ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് അവർ പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനും ബിജെപിക്കെതിരെ പ്രതിഷേധിക്കാനുമാണ് ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
ദി വോയിസസ്' എന്ന പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന സുമാന്‍ പാണ്ഡേ എന്ന മാധ്യമപ്രവര്‍ത്തകനാണ് ശനിയാഴ്ച ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. ബിജെപി ജില്ലാ തല നേതാക്കളുടെ യോഗം റെക്കോര്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇത്. തള്ളിയിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്ക് പരുക്കേറ്റു.
'ബിജെപി യോഗത്തിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു ഞാൻ. ഈ സമയം ബിജെപി നേതാക്കൾ പരസ്പരം എന്തിന്റെയോ പേരിൽ തർക്കിക്കുന്നത് കണ്ടു. ഇത് പകർത്തിയെന്ന് ആരോപിച്ച് രാജീവ് അഗർവാളും ഉത്കർഷ് ത്രിവേദി എന്ന മറ്റൊരാളും വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മർദിക്കുകയും ബലംപ്രയോഗിച്ച് വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയുമായിരുന്നു- പാണ്ഡേ പറഞ്ഞു. മർദനത്തിന് ശേഷം 20 മിനിറ്റ് നേരം തന്നെ മീറ്റിംഗിലിരുത്തി. അതുകഴിഞ്ഞ് പുറത്ത് വന്ന ഞാൻ മറ്റുള്ള മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തുടര്‍ന്ന് സുമിത്തിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സുമിത്തിന്റെ പരാതിയില്‍ രാജീവ് അഗര്‍വാള്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമാന രീതിയിൽ, ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് നേരെ കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമായിരുന്നു. സംസ്ഥാനത്തുടനീളം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി– സംഘപരിവാര്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നേതാക്കളെ ബഹിഷ്കരിച്ചു മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. മാധ്യമ പ്രവര്‍ത്തകർക്ക് നേരെ നടക്കുന്ന ആക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പത്രസമ്മേളനവും കോഴിക്കോട്ടെ പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു.
ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.പി.ശശികലയുടെ വാര്‍ത്താസമ്മേളനത്തിന് പ്രസ് ക്ലബ് വേദി വിട്ട് നല്‍കാനാവില്ലെന്ന് കോട്ടയത്തെ കമ്മിറ്റിയും തീരുമാനമെടുത്തു. മാധ്യമപ്രവര്‍ത്തകർക്ക് നേരെ നടക്കുന്ന ആക്രമങ്ങളിൽ നേതാക്കളുടെ മൗനം തുടുരുന്ന സാഹചര്യത്തിലായിരുന്നു നടപടി.
ഇരുപതിലേറെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. സെക്രട്ടേറിയറ്റിലേയ്ക്ക് ശബരിമല കര്‍മ്മസമിതി നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തവേ കൈരളി കാമറാവുമണ്‍ ഷാജിലയെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമായിരുന്നു തലസ്ഥാനത്ത് മാധ്യമവേട്ടയുടെ തുടക്കം. ഹര്‍ത്താലിന്റെ ഭാഗമായുള്ള ബിജെപി പ്രകടനത്തിനിടെയും മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. മാധ്യമങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന രീതിയായിരുന്നു ബിജെപി ആർഎസ്എസ് പ്രവർത്തകർ നടത്തിയിരുന്നത്.
മനോരമ ന്യൂസ് ക്യാമറാമാന്‍ ജയന്‍ കല്ലുമല, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാത്യു എന്നിവര്‍ക്ക് പരുക്കേറ്റു. മിഠായിത്തെരുവിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മീഡിയവണ്‍ കാമറാമന്‍ എം.എ ഇര്‍ഷാദിനും കൊല്ലത്ത് ബിജെപി മാര്‍ച്ചിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ ജയമോഹന്‍ തമ്പിക്കും മര്‍ദനമേറ്റു.
https://www.facebook.com/Malayalivartha





















