നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ട; പി.കെ കുഞ്ഞനന്തന് ചികിത്സയ്ക്ക് പരോളിന്റെ ആവശ്യമില്ല; സർക്കാർ അഭിഭാഷകനെ വിമർശിച്ച് ഹൈക്കോടതി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഐഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി.
സഹായത്തിനായി സ്ഥിരം ആളുകളെ ആവശ്യമാണെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റ ഭാര്യയും ആര്‍എംപി നേതാവുമായ കെ.രമ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
കുഞ്ഞനന്തന് പരോള്‍ ലഭിച്ച ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനെ ഹൈക്കോടതി ഇന്ന് വിമർശിച്ചു.
പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. കുഞ്ഞനന്തന് ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
നേരത്തെ , അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. പരോള്‍ അനുവദിക്കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയാണെന്നും ഇതില്‍ വിവേചനമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.
പി.കെ കുഞ്ഞനന്തന്‍ അസുഖമാണെന്ന് കാണിച്ച് അടിയന്ത പരോള്‍ വാങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നാണ് രമ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ അസുഖം ഉണ്ടെങ്കില്‍ ചികിത്സ നല്‍കണം, പരോളല്ല വേണ്ടതെന്ന് കോടതി വിമര്‍ശിച്ചിരുന്നു.
2014 ജനുവരിയിലാണ് കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2016-ൽ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുളള ആദ്യ 20 മാസത്തിനുളളില്‍ കുഞ്ഞനന്തന് 15 തവണ പരോള്‍ അനുവദിച്ചിരുന്നു.
ഒടുവില്‍ പരോളിലിറങ്ങിയപ്പോഴും പി.കെ കുഞ്ഞനന്തന്റെ പരോള്‍ കാലാവധി സര്‍ക്കാര്‍ മൂന്നാമതും നീട്ടിനല്‍കിയിരുന്നു. ഇതോടെ പരോള്‍വാസം 45 ദിവസമായി വര്‍ധിച്ചിരുന്നു. 2014 ജനുവരിയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് ഇതുവരെ 389 ദിവസത്തെ പരോളാണ് ലഭിച്ചത്.
നിലവില്‍ സിപിഐഎഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്‍. ജയിലില്‍ ആയതിന് ശേഷം നടന്ന രണ്ട് സിപിഐഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. പരോളില്‍ പുറത്തുവന്ന് ഏരിയ സമ്മേളനത്തിലും കുഞ്ഞനന്തന്‍ പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നുളള സൂചന. അതേസമയം ചട്ടപ്രകാരമാണ് എല്ലാം നടന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.
https://www.facebook.com/Malayalivartha





















