അതെ, അയാൾ കള്ളൻ തന്നെയാണ്; റഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോദിക്കെതിരെ പരിഹാസവുമായി വിടി ബാൽറാം രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. റഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബൽറാമിന്റെ പരിഹാസം ' അതെ, അയാൾ കള്ളൻ തന്നെയാണ്' എന്നാണ് ബൽറാമിന്റെ പരിഹാസം. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫേലില്‍ ചര്‍ച്ച നടത്തിയതെന്ന വിവരമാണ് പുറത്തായത്. 'ദ ഹിന്ദു'വാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ഈ റിപ്പോർട്ടിന്റെ കോപ്പിയും ചേർത്താണ് ബൽറാമിന്റെ പരിഹാസം.
2015 നവംബറിൽ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്‍റെ വിവരങ്ങൾ ഒരു ദേശീയ മാധ്യമം പുറത്തുവിടുകയായിരുന്നു.. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ ഇടപാടിനെ വലിയ രാഷ്ട്രീയ ആയുധമാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.
മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ചർച്ചകൾ നടത്തുന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഫ്രഞ്ച് സർക്കാരുമായി ചർച്ചകൾ നടത്തിയിരുന്നത്. 2015 ഓക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമർശമാണ് സമാന്തര ചർച്ചകളിലേക്ക് വിരൽ ചൂണ്ടിയത്.
ജനറൽ റബ്ബിന്‍റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇത്തരം ചർച്ചകൾ തങ്ങളുടെ ശ്രമങ്ങൾ ദുർബലപ്പെടുത്തുകയാണെന്നും ഇത് ഒഴിവാക്കണമെന്നും പ്രതിരോധ സെക്രട്ടറി അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് അയച്ച കത്തിൽ പറയുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി 30,000 കോടി കൊള്ളയടിച്ചതായി തെളിഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാന്തരമായി ഇടപെട്ടെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു. കൊള്ളയടിച്ച മുതൽ അദ്ദേഹം അനില്‍ അംബാനിക്കു കൈമാറി. കഴിഞ്ഞ ഒരു വർഷമായി ഇക്കാര്യം ഞങ്ങള്‍ പറയുന്നു. ഇപ്പോൾ മോദി സമാന്തരമായി ഇടപെട്ടെന്ന് പ്രതിരോധമന്ത്രാലയം നൽകിയ റിപ്പോർട്ടുതന്നെ പുറത്തുവന്നിരിക്കുകയാണെന്നും രാഹുൽ ആഞ്ഞടിച്ചു.
രാജ്യത്തെ യുവജനങ്ങളും സൈനികരും ഇതു ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിത്. നിർമല സീതാരാമനും മോദിയും കള്ളം പറഞ്ഞു. ഫ്രഞ്ച് മുൻ പ്രസിഡന്റ് തന്നെ പറഞ്ഞിരുന്നു അനിൽ അംബാനിയുടെ കമ്പനിക്ക് കരാർ നൽകിയത് മോദി പറഞ്ഞിട്ടാണെന്ന് . സുപ്രീംകോടതിയോടും സർക്കാർ കള്ളം പറഞ്ഞു. കള്ളനും കാവൽക്കാരനുമാണോ മോദി? ദ്വന്ദവ്യക്തിമുണ്ടോയെന്നും രാഹുൽ ചോദിക്കുന്നു. മനോഹർ പരീക്കറെ ഞാൻ കണ്ടിരുന്നു. എന്നാൽ റഫാൽ ചർച്ചയായില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുക മാത്രമായിരുന്നു സന്ദൻശനത്തിന്റെലക്‌ഷ്യം. റഫാലിനെക്കുറിച്ച് ഇത്ര ആത്മവിശ്വാസത്തോടെ കള്ളം പറയാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. പിന്നീടാണ് എനിക്കു മനസ്സിലായത്, അവരുടെ അധികാര കാലത്ത് ഒരിക്കൽ പോലും പ്രതിരോധ കരാറുകൾ സത്യസന്ധമായിരുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോൺഗ്രസിനെതിരെ എത്ര അന്വേഷണം വേണമെങ്കിലും നിങ്ങൾക്കു നടത്താം. വാധ്രയെക്കുറിച്ചും ചിദംബരത്തെക്കുറിച്ചും അന്വേഷിക്കാം. എന്നാൽ പ്രധാനമന്ത്രി അന്വേഷണം നേരിടാൻ തയാറാകണം. റഫാൽ വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ഞങ്ങൾ സ്ഥിരം ആവശ്യപ്പെട്ടിരുന്നതാണെന്നും രാഹുൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha





















