ദേവസ്വം ബോർഡ് പ്രസിഡന്റിനെ നീക്കുമെന്നത് അഭ്യൂഹം മാത്രം; പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായി അഭിപ്രായ വ്യത്യാസമില്ല; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം ബോർഡ് പ്രസിഡന്റിനെ നീക്കുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഇരുവരുമായി താന്‍ ഇന്നലെ സംസാരിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധ നിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ സ്വീകരിച്ചത്. സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്നും പുനപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം സാവകാശ ഹരജിക്ക് പ്രസക്തിയില്ലെന്ന ദേവസ്വം മന്ത്രിയുടെ നിലപാടിനെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ തള്ളി. പ്രഥമപരിഗണന ഇപ്പോഴും സാവകാശ ഹരജിക്കാണ്. ദേവസ്വം മന്ത്രിയെ കണ്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പത്മകുമാര്‍ പറഞ്ഞു.
നേരത്തെ, പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞിരുന്നു. തിരുവിതാംകൂര്‍ പ്രസിഡന്റിന്റേത് ഒരു രാഷ്ട്രീയ നിയമനമാണെന്നും ശബരിമല കേസില്‍ പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്തി അറിയിക്കാനുമാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതെന്നും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒരു പൊളിറ്റിക്കല്‍ നോമിനിയാണ്. അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്റെറിലെത്തി കോടിയേരിയോട് തന്റെ അതൃപ്‌തി തുറന്ന് പറഞ്ഞതെന്നും എന്‍.വാസു വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. എന്നാല്‍, ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ വിധിയെ അനുകൂലിച്ചുള്ള നിലപാടാണ് ദേവസ്വം ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രീംകോടതിയില്‍ അറിയിച്ചത്. എന്നാല്‍,സാവകാശ ഹര്‍ജിയെ കുറിച്ച് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറയാത്തതില്‍ പദ്മകുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
മണ്ഡലകാലത്ത് യുവതീപ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശഹര്‍ജി നല്‍കിയത്. എന്നാല്‍ അന്നത് പരിഗണിച്ചില്ലെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സീസണ്‍ കഴിഞ്ഞതിനാല്‍ ഇപ്പോഴതിന് പ്രസക്തിയില്ല. പുനപ്പരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് എതിര്‍കക്ഷിയാണ്. ആ നിലയ്ക്ക് യുവതീപ്രവേശനത്തിലുള്ള നിലപാട് കോടതി ചോദിച്ചപ്പോള്‍ അക്കാര്യം ബോര്‍ഡ് അഭിഭാഷകന്‍ വ്യക്തമാക്കുകയാണുണ്ടായതെന്നും കടകംപള്ളി പറഞ്ഞു. യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരെ വന്ന പത്മകുമാറിനെ അവസാനം കോടിയേരി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് പത്മകുമാര്‍ സ്വീകരിച്ചത്.
പത്മകുമാര്‍ ദേവസ്വം പ്രസിഡന്റാണെങ്കിലും അദ്ദേഹം സി.പി.എം നേതാവാണെന്നും പാര്‍ട്ടിനയങ്ങള്‍ പാലിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. അതോടെ സന്നിധാനത്ത് പോലും പത്മകുമാറിനെ കാണാതായിരുന്നു. പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് താനെന്നും യുവതീപ്രവേശനത്തില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായമുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി. അതും പാര്‍ട്ടിക്ക് ദോഷം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടിയപ്പോള്‍ പത്മകുമാര്‍ നിലപാട് മാറ്റിയെന്നും അദ്ദേഹത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷത്തിനും ബി.ജെ.പിക്കും എന്‍.എസ്.എസിനും പ്രചരിപ്പിക്കാന്‍ അവസരമുണ്ടാക്കിയെന്നും സി.പി.എം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha





















