ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ല; ആര്‍എസ്‌എസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തള്ളി ശ്രീധരന്‍ പിള്ള

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയുള്ള വാർത്തകളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മോഹന്‍ ലാലിന്റെ മത്സര സാധ്യതയെ കുറിച്ചോ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല എന്നദ്ദേഹം പ്രതികരിച്ചു. മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ്മയെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പെടുത്തിയ ആര്‍എസ്‌എസ് റിപ്പോര്‍ട്ടും ബിജെപി ശ്രീധരന്‍ പിള്ള തള്ളി. അങ്ങനെ ഒരു പട്ടിക ആര്‍എസ്‌എസിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പുതുമുഖങ്ങള്‍ വരണമെന്നാണ് ബിജെപി നിലപാട്. ടിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെ മത-സാമുദായിക സംഘടനകള്‍ക്ക് ബി.ജെ.പിയോടുള്ള എതിര്‍പ്പ് മാറിയിട്ടുണ്ടെന്നും പിള്ള കോഴിക്കോട് പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ ലോകസഭാ തിരഞ്ഞെടുപിന് ചുക്കാന്‍ പിടിക്കുന്നത് ആര്‍എസ്എസ് ആണ്. കേരളത്തിനു പുറമെ രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലും പ്രചരണ ചുമതല ആര്‍എസ്എസിനാണ്. ഇത്തവണ വന്‍ പദ്ധതിയാണ് ബിജെപിക്കായി കേരളത്തില്‍ ആര്‍എസ്എസ് ഒരുക്കുന്നത്. ബിജെപിയിലെ പ്രമുഖ നേതാക്കളല്ല ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മറിച്ച് 10 മണ്ഡലങ്ങളിലേക്കും 10 പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയാണ് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും .പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത് .
2014 ലെ പൊതു തിരഞ്ഞെടുപ്പ് മുതലാണ് തെരഞ്ഞെടുപ്പിന്‍റെ പ്രചരണ ചുമതല ആര്‍എസ്എസ് ഏറ്റെടുത്തത്. ശബരിമല വിഷയം സജീവമായി തുടരുന്ന കേരളത്തില്‍ പുതു തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആര്‍എസ്എസ് പരീക്ഷിക്കുന്നത്.
മണ്ഡലങ്ങളില്‍ ആര്‍ക്കൊക്കെയാണ് മുന്‍തൂക്കം ലഭിക്കുകയെന്നറിയാന്‍ ആര്‍എസ്എസ് പ്രത്യേകം സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വേയില്‍ തിരുവനന്തപുരത്ത് മോഹന്‍ലാലിനാണ് മുന്‍തൂക്കം ലഭിച്ചത്. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് നടന്‍ വ്യക്തമാക്കിയത്. ബിജെപിയ്ക്ക് വേണ്ടി മോഹൻലാലിലെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഒ രാജഗോപാൽ എംഎൽഎയായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ പിന്നീട് ലാൽ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചേക്കില്ലെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെ ബിജെപിയ്ക്ക് വേണ്ടി ലാൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ പരന്നു. മോഹൻലാലിന്‍റെ ജനപ്രീതിയും രാഷ്ട്രീ പ്രവേശവും സംബന്ധിച്ച് ആര്‍എസ്എസ് ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ താൻ രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ മോഹൻലാൽ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ പേരാണ് കൊല്ലം മണ്ഡലത്തില്‍ നിന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളുടെ പോരായ്മകളും സാധ്യതകളുമെല്ലാം ആര്‍എസ്എസ് പട്ടികയില്‍ വ്യക്തമാക്കിയിരുന്നു എന്നാൽ അതെല്ലാം ശ്രീധരൻ പിള്ള തള്ളി.
നേരത്തേ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേര് പത്തനംതിട്ടയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ശബരിമല സമരത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന് സമരത്തെ നിയന്തരിക്കാനും പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം നേടാനും കെ സുരേന്ദ്രന് കഴിഞ്ഞെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ശബരിമല സമരത്തിന്‍റെ ഭാഗമായുള്ള കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന സുരേന്ദ്രന് നിലവില്‍ പത്തനംതിട്ട മണ്ഡലത്തില്‍ വിലക്കുണ്ട്. അതുകൊണ്ട് സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചാല്‍ പ്രചരണം തിരിച്ചടിയാകുമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha





















