സമരത്തിന്റെ നൂറാം ദിവസം കേരളം ആലപ്പാട്ടേക്ക്; കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്; കടൽ കരയെ വിഴുങ്ങാൻ തുടങ്ങുമ്പോൾ പ്രതിരോധം തീർക്കുന്നവർക്ക് ഐകദാർഢ്യവുമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഒരു പിടി മണലുമായി ഒരു കൂട്ടം മനുഷ്യർ എത്തുന്നു

കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. കടൽ കരയെ വിഴുങ്ങാൻ തുടങ്ങുമ്പോൾ പ്രതിരോധം തീർക്കുന്നവർക്ക് ഐകദാർഢ്യവുമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഒരു പിടി മണലുമായി ഒരു കൂട്ടം മനുഷ്യർ എത്തുന്നു. വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 114 പേരാണ് ഇന്ന് നിരാഹാരം അനുഷ്ഠിക്കുന്നത്. സ്റ്റോപ് മൈനിംഗ് സേവ് ആലപ്പാടെന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ജനകീയ സമരമാണ് 100 ദിവസം പിന്നിടുന്നത്.
നവമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയമായ സമരം ക്രമേണ കേരളത്തിന്റെ പൊതു സമൂഹം ഏറ്റെടുക്കുകയായിരുന്നു. ആദ്യഘട്ടങ്ങളിൽ സമരത്തോട് മുഖം തിരിച്ചു നിന്ന ഭരണകൂടവും രാഷട്രീയ പാർട്ടികളും സമരപ്പന്തലിലേക്ക് എത്തുന്ന കാഴ്ചയും പിന്നീട് കണ്ടു. സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയിൽ സീ വാഷിംഗ് അടക്കമുള്ളവ നിർത്താനും ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ധാരണയായിരുന്നു. എന്നാൽ സീ വാഷിംഗ് ഇപ്പോഴും നടക്കുന്നതായി സമരസമിതി ആരോപിക്കുന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
https://www.facebook.com/Malayalivartha





















