കുഴല്‍കിണര്‍ കുഴിച്ചു വെള്ളം കിട്ടിയതിന്റെ ആഘോഷം നടത്തിയതിന് പിന്നാലെ സുഹൃത്തുക്കൾ തമ്മിൽ തർക്കം, ഒടുവിൽ അരങ്ങേറിയത് ക്രൂരകൊലപാതകം

കുഴല്‍കിണര്‍ കുഴിച്ചു വെള്ളം കിട്ടിയതിന്റെ ആഘോഷം രാത്രി നടത്തി, പിന്നാലെ നടന്നത് കൊല. അഡൂര്‍ ബള്ളക്കാന വനത്തില്‍ കാട്ടുപാതക്ക് അരികില്‍ കാട്ടികജയിലെ എം.കെ ചിതാനന്ദ എന്ന സുധാകരനെ (37) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന.
കൂലിപ്പണിക്കാരനായ ചിതാനന്ദ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. രാത്രി വൈകിയും കാണാതിരുന്നതിനാല്‍ ബള്ളക്കാനായിലെ ബന്ധുക്കളുടെ വീട്ടില്‍ അന്വേഷിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അഡൂര്‍ വനത്തില്‍ ബന്ധുക്കള്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയില്‍ ആയിരുന്നു. ഉടുത്തിരുന്നത് എന്ന് കരുതുന്ന ചുവന്ന മുണ്ട് മൃതദേഹത്തില്‍ പുതപ്പിച്ച നിലയിലായിരുന്നു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ പൊട്ടി താഴെ കിടന്നിരുന്നു. മൊബൈല്‍ ഫോണും ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് രണ്ടു മീറ്റര്‍ അകലത്തില്‍ നിന്ന് കണ്ടെടുത്തു. കാട്ടാനയുടെ ആക്രമണം ആണെങ്കില്‍ ഇതൊന്നും സംഭവിക്കില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് ഉറപ്പാക്കിയത്. തലക്ക് പരിക്കുണ്ട്. നെറ്റിയില്‍ അടിച്ചു കൊന്നതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്.
രാത്രി ഒരു ജന്മിയുടെ വീട്ടില്‍ കുഴല്‍കിണര്‍ സ്ഥാപിച്ച ശേഷം പാര്‍ട്ടി ഉണ്ടായിരുന്നു എന്നും ചങ്ങാതിയുമായി തര്‍ക്കം ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. യുവാവ് മരിച്ചത് ആന ചവിട്ടിയാണെന്ന പ്രചാരണം നടത്തിയത് കൊലപാതകവുമായി ബന്ധമുള്ളവര്‍ തന്നെയെന്ന് പൊലീസ് പറയുന്നു. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം നടത്തിയത്.
https://www.facebook.com/Malayalivartha





















