കാമുകനുമായി ജീവിക്കാൻ ഭർത്താവ് ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഉറക്കഗുളികകൾ കലർത്തി ഭക്ഷണം നൽകി;- മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് മുറുക്കിയും, മുഖത്ത് തലയണ അമര്‍ത്തിയും ഭർത്താവിന്റെ മരണം ഉറപ്പാക്കി ഭാര്യ...

പറവൂരിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ കുറ്റക്കാരി. ഭര്‍ത്താവിന് ഭക്ഷണത്തോടൊപ്പം ഉറക്കഗുളിക നല്‍കി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തൂങ്ങിമരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച കേസിലാണ് ഭാര്യ കുറ്റക്കാരിയാണെന്ന് പറവൂര്‍ അഡിഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി കണ്ടെത്തിയത്. പ്രതിയായ കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിതയുടെ (39) ശിക്ഷ ഇന്ന് വിധിക്കും. ഭര്‍ത്താവ് പോള്‍ വര്‍ഗീസാണ് (42) കൊല്ലപ്പെട്ടത്.
കോട്ടയം പാമ്ബാടി സ്വദേശി പാമ്ബാടിക്കണ്ടത്തില്‍ ടിസന്‍ കുരുവിളയുമായി സജിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായി ടിസന്‍ കുരുവിള പ്രതി ചേര്‍ക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെവിട്ടു.
2011 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്ബ് സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്ത് തലയണ അമര്‍ത്തിയും കൊലപ്പെടുത്തി. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്ന് പറയുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്.
സജിതയും ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസില്‍ നിര്‍ണായക തെളിവായി. കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നു. തൃക്കാക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ബൈജു പൗലോസാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി വി.കെ. സനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha





















