നിലപാട് മാറ്റി പത്മകുമാർ; സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല; കാലാവധി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പദ്മകുമാർ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം വയ്ക്കില്ലെന്ന് വ്യകത്മാക്കി എ പദ്മകുമാർ. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും റിപ്പോര്‍ട്ടും വിശദീകരണവും വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേവസ്വംബോർഡ് കമ്മീഷണർ എൻ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന നിലപാടും പദ്മകുമാർ തിരുത്തി. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമമുണ്ട്. കാലാവധി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇപ്പോഴും ഞാന്‍ അകത്താണ്. അവിടെ തന്നെ തുടരും. ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ സാവകാശഹർജിയെക്കുറിച്ച് പരാമർശിക്കാതെ സർക്കാരിനെ പിന്തുണച്ചതിൽ അതൃപ്തി പരസ്യമാക്കി പദ്മകുമാർ രംഗത്ത് വന്നിരുന്നു. എന്നാൽ ആ നിലപാട് പൂർണമായും മാറ്റിപ്പറയുകയാണ് പദ്മകുമാറിപ്പോൾ. കാലാവധി തീരുന്നത് വരെ ഈ സ്ഥാനത്ത് തുടരും. വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അതില്‍ ഉറച്ച് നില്‍ക്കുവെന്നു. തലപോയാലും ഉറച്ച് നില്‍ക്കും. ശബരിമലക്കും ദേവസ്വം ബോര്‍ഡിനും 839 കോടി അനുവദിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്ത സര്‍ക്കാരിനൊപ്പമാണ് ദേവസ്വംബോര്‍ഡ്. സര്‍ക്കാരിനൊപ്പം ഉറച്ച് നില്‍ക്കും ബോര്‍ഡ്.
പദ്മകുമാറിനെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ബോർഡ് പ്രസിഡന്‍റ് നിലപാട് മാറ്റുന്നത്. കമ്മീഷണറോട് താൻ വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോർട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു. തുടർന്ന് അത് അന്തിച്ചർച്ചയ്ക്ക് വിധേയമാക്കുകയായിരുന്നു. ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സർക്കാരിനൊപ്പമാണ് താൻ. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ലെന്നും പദ്മകുമാർ വ്യക്തമാക്കി.
അതേസമയം എ പദ്മകുമാറിന്‍റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് നേരത്തെ ദേവസ്വം കമ്മീഷണര്‍ എൻ വാസു വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത് രാഷ്ട്രീയ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എകെജി സെന്‍ററിലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എൻ വാസു പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോര്‍ഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാൽ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നൽകുമെന്നും എൻ വാസു പറഞ്ഞു.
ഇതിനിടെ സാവകാശ ഹര്‍ജി സംബന്ധിച്ച് ദേവസ്വം ബോര്‍ഡില്‍ ആശയകുഴപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എ.പദ്മകുമാറിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു. സാവകാശ ഹര്‍ജിയുടെ പ്രസക്തി ശബരിമല സീസണ്‍ കഴിഞ്ഞതോടെ നഷ്ടപ്പെട്ടു. സാവകാശ ഹര്‍ജി ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കുന്ന സമയത്തും സ്ത്രീപ്രവേശന വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















