സ്വയം രാജിയ്ക്ക് മുൻപ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കും ?

രാജിവയ്ക്കും മുമ്പ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാൻ സാധ്യത. പാർട്ടിക്ക് വിധേയനായാൽ നവംബർ വരെ പദവിയിൽ തുടരാൻ അനുവദിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പത്മകുമാറിനെ അറിയിച്ചതായാണ് വിവരം.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായരും ദേവസ്വം കമ്മീഷണർ എൻ. വാസുവും ഡൽഹിയിൽ പോയത്. ഇക്കാര്യം ദേവസ്വം പ്രസിഡന്റ് പത്മകുമാർ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് പരസ്യ വിമർശനം നടത്തിയത് മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രകോപിപ്പിച്ചു.
പത്മകുമാറിനെ മാറ്റിയില്ലെങ്കിൽ നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി അഡ്വ രാജഗോപാലൻ നായർ ചുമതലയേൽക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റാണ് രാജഗോപാലൻ നായർ. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് അദ്ദേഹം പ്രസിഡന്റായിരുന്നത്. അതിനു മുമ്പ് ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലാ പ്ലീഡറായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ പിണറായിയെ ആദ്യം മുതൽ ഉപദേശിക്കുന്നത് രാജഗോപാലൻ നായരാണ്. പത്മകുമാറിന് പകരം സർക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരാണ് രാജഗോപാലൻ നായരുടേത്. എന്നാൽ മുൻഎം എൽ എ കൂടിയായ പത്മകുമാറിന് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് കോടിയേരി നിർബന്ധം പിടിച്ചു കൊണ്ടാണ് രാജഗോപാലൻ നായർക്ക് അവസരം നഷ്ടമായത് . തുടർന്ന് റിക്രൂട്ട്മെന്റ് ബോർഡിന്റെ ചുമതല അദ്ദേഹത്തിന് നൽകുകയായിരുന്നു. അതിൽ കാലാവധി ഉടൻ അവസാനിക്കും.
പത്മകുമാറും മുഖ്യമന്ത്രിയും തമ്മിൽ നേരിട്ട് സംസാരിക്കാറ് പോലുമില്ല. സർക്കാർ നിലപാടിനെ പത്മകുമാർ തള്ളിയതാണ് കാരണം.ശബരിമല വിഷയം പിണറായിയുടെ പ്രസ്റ്റീജ് വിഷയമാണെന്ന് കടകംപള്ളി ഉൾപ്പെടെയുള്ളവർ പത്മകുമാറിനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് മനസുകൊണ്ട് അക്കാര്യം അംഗീകരിക്കാനായില്ല. രണ്ട് സന്ദർഭങ്ങളിൽ അദ്ദേഹം രാജിക്കൊരുങ്ങി. ഇപ്പോഴും രാജി ഭീഷണി മുഴക്കി. അപ്രകാരം ചെയ്താൽ പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടിവരുമെന്ന കൃത്യമായ സന്ദേശം കോടിയേരി നൽകി കഴിഞ്ഞു. പിണറായിയെ ധിക്കരിച്ച് രാജിവച്ചാൽ പാർട്ടി അംഗത്വം തന്നെ ഇല്ലാതാകുമെന്ന ഉപദേശത്തെ തുടർന്നാണ് അദ്ദേഹം രാജിയിൽ നിന്നും തത്കാലം പിൻവാങ്ങിയത്.
പത്മകുമാറിന് ബോർഡിൽ ഒരു റോളുമില്ല. കമ്മീഷണർ വാസുവിനോട് സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്മകുമാറുമായി വാസു കൂടികാഴ്ച പോലും നടത്താറില്ല. വെള്ളിയാഴ്ച പ്രസിഡന്റിനെതിരെ കമ്മീഷണർ പരസ്യമായി രംഗത്തെത്തി. അദ്ദേഹം കോടിയേരിയെ കണ്ട് പതമകുമാറിനെതിരെ പരാതി പറയുന്ന സാഹചര്യവുമുണ്ടായി. ഇതൊന്നും മുമ്പില്ലാത്ത കീഴവഴക്കമാണ്.
അതിനിടെ പത്മകുമാറിന്റെ നീക്കങ്ങൾ ബി ജെ പി അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത് . പത്മകുമാർ രാജിവച്ചാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപി കരുതുന്നു. സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ സർക്കാരിനെതിരെ തിരിയുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ വിശ്വാസം.
https://www.facebook.com/Malayalivartha





















