ശബരിമല യുവതീ പ്രവേശ വിധിയിൽ അനിശ്ചിതത്വം നിലനിൽക്കെ കുംഭ മാസ പൂജയ്ക്കായി നടത്തുറക്കുമ്പോൾ വീണ്ടും യുവതികളെ എത്തിക്കാൻ സാമൂഹ്യ മാധ്യമ കൂട്ടായ്മ; പ്രതിഷേധം വീണ്ടും കണക്കുമോയെന്ന ഭീതിയിൽ വിശ്വാസികൾ

ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ അയ്യപ്പ ദർശനത്തിനായി കൂടുതല്‍ യുവതികളെ എത്തിക്കാൻ നീക്കം.
"നവോത്ഥാന കേരളം ശബരിമലയിലേക്ക്" എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവതികൾക്കായി അന്വേഷണം ആരംഭിച്ചത്. അയ്യപ്പ ദർശനത്തിന് താൽപ്പര്യമുള്ളവർ ഫേസ്ബുക്ക് പേജിൽ ഇൻബോക്സിലൂടെ ബന്ധപെടാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കുംഭം ഒന്നു മുതല്‍ അഞ്ചു വരെ യുവതികളെ ചെറു സംഘങ്ങളായി വ്യത്യസ്‌ത സമയത്തെത്തിക്കാനാണ് കൂട്ടായ്‌മയുടെ ശ്രമം. ലിംഗനീതിക്കായി പൊതു ഇടപെടല്‍ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് കൂട്ടായ്‌മയുടെ പ്രചാരണം. ഇതിന്റെ ഭാഗമായി കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നല്‍കുന്ന ശ്രേയസ് കണാരന്റെ നേതൃത്വത്തില്‍ ഒരാഴ്‌ച മുമ്പ് തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലദര്‍ശനം നടത്തിയ ബിന്ദു തങ്കം കല്യാണി ഉള്‍പ്പടെയുളളവര്‍ പങ്കെടുത്തു.
ഇതിനുപുറമേ, യുവതികള്‍ക്ക് ആവശ്യമായ നിയമസഹായവും ഇവര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
സി.പി.ഐ(എം.എല്‍) മുന്‍ പ്രവര്‍ത്തകനും ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ വടകര സ്വദേശി ശ്രേയസ് കണാരന്‍, ഹരിയാനയില്‍ താമസിക്കുന്ന സീനയുമായി ചേര്‍ന്നു രൂപംകൊടുത്ത സാമൂഹികമാധ്യമ കൂട്ടായ്‌മയാണ് യുവതീപ്രവേശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ അയ്യപ്പദര്‍ശനത്തിന് താല്‍പ്പര്യമുളള യുവതികളെയും പിന്തുണയ്‌ക്കുന്ന പുരുഷന്മാരെയും സംഘടിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിനെ തുടർന്ന് കഴിഞ്ഞ നവംബര്‍ പത്തിനാണു ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. ഇവിടെ പോസ്‌റ്റ് ചെയ്‌ത ഫോണ്‍ നമ്പരിലേക്ക് യുവതീ പ്രവേശനത്തില്‍ താല്‍പ്പര്യമുള്ള സ്‌ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയായിരുന്നു.
അങ്ങനെയാണ് മനിതി സംഘത്തിന്റെ വരവിന് കളമൊരുങ്ങിയത് . ആ ഉദ്യമം വിഫലമായതോടെ ബിന്ദുവിനെയും കനകദുര്‍ഗയെയും രണ്ടു തവണയായി ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. ഇതാണ് ലക്ഷ്യം നേടിയത്. പിന്നീട് കൊല്ലം സ്വദേശി മഞ്‌ജു പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തിയതായി കൂട്ടായ്‌മ അവകാശപ്പെട്ടെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥിരീകരിച്ചിട്ടില്ല.
അതേസമയം, തുലാമാസ പൂജകൾക്കായും ചിത്തിര ആട്ട വിശേഷത്തിനായും നടത്തുറന്നപ്പോൾ യുവതികള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയപ്പോളുണ്ടായ പ്രതിഷേധം സാഹചര്യം വീണ്ടും ഉണ്ടാവുമോ എന്ന \ഭീതിയിലാണ് വിശ്വാസികൾ.
2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിവരുന്നത് തന്നെ.
https://www.facebook.com/Malayalivartha





















