കുമ്മനം രാജശേഖരൻ ഇല്ലായിരുന്നുവെങ്കിൽ ആറന്മുളയിലെ 3-4 ഗ്രാമങ്ങൾ കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയേനെ; ആറന്മുള ഗ്രാമവാസികളുടെയും ആറൻമുള അപ്പന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകും; സുഗത കുമാരി

കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറൻമുള അപ്പന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി. കുമ്മനം രാജശേഖരൻ ഇല്ലായിരുന്നുവെങ്കിൽ ആറന്മുളയിലെ 3-4 ഗ്രാമങ്ങൾ കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയേനെ. നൂറു കണക്കിന് ഏക്കർ ഭൂമി കോണ്ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും സുഗത കുമാരി പറഞ്ഞു. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ കുമ്മനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്നോടിയായി സുഗതകുമാരിയുടെ അനുഗ്രഹത്തിനായി എത്തിയിരുന്നു.
സുഗതകുമാരിയുടെ അനുഗ്രഹം ആറന്മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്ന് കുമ്മനം പറഞ്ഞു. ആശുപത്രിവാസത്തിന് ശേഷം വിശ്രമിക്കുന്ന സുഗതകുമാരിയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ എസ് സുരേഷും ഒപ്പമുണ്ടായിരുന്നു.
അതേസമയം ലത്തീൻ കാതോലിക്കാ ആർച്ച് ബിഷപ്പ് ഡോ സൂസെപാക്യത്തെയും കുമ്മനം സന്ദർശിച്ചു. എല്ലാവർക്കും സ്വീകാര്യനായ വ്യക്തിത്വമാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റേതെന്ന് ലത്തീൻ കാതോലിക്കാ ആർച്ച് ബിഷപ്പ് ഡോ സൂസെപാക്യം പറഞ്ഞു. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള നേതാവാണ് കുമ്മനം. അതിലുപരി നല്ല മനുഷ്യനാണ്. ഗവർണർ പദവി പോലെയുള്ള ഉന്നത സ്ഥാനം ഉപേക്ഷിക്കാൻ കഴിഞ്ഞത് സ്വാർത്ഥത ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയ കുമ്മനത്തെ ആദ്ദേഹം സ്വീകരിച്ചു. ഓഖി ദുരന്ത ശേഷം കുമ്മനം നടത്തിയ ഇടപെടലും അദ്ദേഹം അനുസ്മരിച്ചു. ദില്ലിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം സൂസെപാക്യത്തെ പറ്റി തിരക്കിയതായി കുമ്മനം പറഞ്ഞു. നേരിൽ കാണുമ്പോൾ അന്വേഷണം അറിയിക്കാൻ പ്രധാനമന്ത്രി ഏല്പിച്ചിരുന്നുവെന്ന് കുമ്മനം പറഞ്ഞു. ഓഖി ദുരന്ത സമയത്ത് എത്തിയപ്പോൾ പ്രധാനമന്ത്രി തന്റെ ആരോഗ്യ വിവരം അന്വേഷിച്ചത് ഇപ്പോഴും അത്ഭുതമായി തോന്നുന്നുവെന്ന് സൂസെപാക്യം പറഞ്ഞു. കുമ്മനത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു. ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷും ഒപ്പമുണ്ടായിരുന്നു.
അതേസമയം ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കുമ്മനം പറഞ്ഞു. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സർക്കാർ പറയുമ്പോൾ ശബരിമല വിഷയം എങ്ങനെ തമസ്കരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ പറയുന്ന നിലപാട് പിൻവലിക്കുമോ എന്ന് ചോദിച്ച കുമ്മനം തെരഞ്ഞെടുപ്പ് ഓഫീസര്‍ അല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അന്തിമ തീരുമാനം പറയേണ്ടതെന്നും പറഞ്ഞു. ചർച്ച ചെയ്തില്ലെങ്കിലും ജനങ്ങളുടെ മനസിൽ വിഷയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























