സ്‌നേഹം പ്രകടിപ്പിക്കാനാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കെട്ടിപിടിച്ചത്; തന്നെ ഏറ്റവും കൂടുതല്‍ ചീത്ത വിളിക്കുന്ന നരേന്ദ്ര മോദിയോട് തനിക്ക് ശരിക്കും സ്‌നേഹമാണെന്ന് രാഹുൽ

തിരഞ്ഞെടുപ്പ് അങ്കം ചൂടുപിടിക്കാന്‍ തുടങ്ങവേ പരസ്പരം കുറ്റപ്പെടുത്തിയും ആരോപണങ്ങളുന്നയിച്ചും നേതാക്കളും പാര്‍ട്ടികളും കളം നിറയവേ വ്യത്യസ്തനായി കയ്യടി നേടുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ ഏറ്റവും കൂടുതല്‍ ചീത്ത വിളിക്കുന്ന നരേന്ദ്ര മോദിയോട് തനിക്ക് ശരിക്കും സ്‌നേഹമാണെന്നാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍. തന്റെ സ്‌നേഹം പ്രകടിപ്പിക്കാനാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കെട്ടിപിടിച്ചതെന്നും രാഹുല്‍ ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞു. മോദിയെ ആലിംഗനം ചെയ്തതിനു പിന്നിലെ രഹസ്യം വിദ്യാര്‍ത്ഥിനികള്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ സ്‌നേഹം വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതു ഞാന്‍ നന്നായി ശ്രദ്ധിച്ചു. അദ്ദേഹത്തോടു വ്യക്തിപരമായി എനിക്ക് ഒരു ശത്രുതയുമില്ല. അന്ന് അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു, കോണ്‍ഗ്രസിനെതിരെ വളരെ മോശമായി സംസാരിച്ചു. പക്ഷേ, എന്റെ ഉള്ളില്‍ അദ്ദേഹത്തോടു വാല്‍സല്യവും സ്‌നേഹവും തോന്നി. ഈ മനുഷ്യനു ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലല്ലോ എന്നും എന്റെ ഉള്ളില്‍ തോന്നിയ സ്‌നേഹം പ്രകടിപ്പിക്കണമെന്നും തോന്നി. യഥാര്‍ഥത്തില്‍ എന്റെ മനസ്സില്‍ മോദിയോടു സ്‌നേഹമാണ്,'' നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ രാഹുല്‍ പറഞ്ഞു.
ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയാണ് രാഹുല്‍ നല്‍കിയത്. ഇത് കയ്യടിച്ചും ആര്‍പ്പുവിളിച്ചും വിദ്യാര്‍ഥിനികള്‍ വരവേറ്റു. പ്രത്യേകം തയാറാക്കിയ റാംപിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയിലേക്കു കടന്നു ചെന്ന് ഉത്തരങ്ങള്‍ നല്‍കി. സര്‍, എന്നതിനു പകരം രാഹുല്‍ എന്നു വിളിക്കുമോ എന്ന് ഒരു വിദ്യാര്‍ഥിനിയോട് രാഹുല്‍ ചോദിച്ചു. വനിതാ സംവഹണ ബില്‍ പാസാക്കുമെന്നും വാഗ്ദാനം ചെയ്തു. ഒപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവെ സ്ത്രീകളാണു പുരുഷന്മാരെക്കാള്‍ സ്മാര്‍ട് എന്നാണ് തന്റെ അഭിപ്രായം. ഉത്തരം കേട്ടത്തോടെ വേദി പൊട്ടുമാറു പെണ്‍കുട്ടികള്‍ കയ്യടിച്ചു. അഴിമതിക്കാരുടെ കൂട്ടത്തില്‍ റോബര്‍ട്ട് വാധ്‌രയുടെ പേരു പറയാത്തത് എന്ത് എന്ന് ഒരു വിദ്യാര്‍ഥിനി ചോദിച്ചപ്പോള്‍ നിയമം എല്ലാവര്‍ക്കും ഒരുപേലെയാണെന്നും. വാധ്‌രയുള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ അന്വേഷണം നടത്തും എന്നും സൗമ്യമായ മറുപടിയാണ് രാഹുല്‍ നല്‍കിയത്. ഇന്ന് രാവിലെയാണ് കോളേജ് വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ സംവദിച്ചത്. ചെന്നൈയിലെ പ്രചരണ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചരണം നടത്തും. തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു കോഴിക്കോട്ട് നാളെ നാലരയ്ക്കു 'ജനമഹാറാലി'യില്‍ പങ്കെടുക്കുന്ന അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ചു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും തേടിയേക്കും.
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഒരു വശത്ത് മഹാത്മാഗാന്ധിയും സ്‌നേഹവും മറുവശത്ത് ഗോഡ്‌സെയും വെറുപ്പുമാണെന്നും കഴിഞ്ഞ ദിവസം യോഗത്തില്‍ രാഹുല്‍ പറഞ്ഞു. വാ്‌സ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രസംഗങ്ങളില്‍ മോദി വിളമ്പുന്നത്. യാഥാര്‍ത്ഥ്യമെന്തെന്ന് എവിടെയും പറയുന്നില്ല. തൊഴിലവസവരങ്ങളില്ലാത്തതിനെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനെയും സംബന്ധിച്ച് മോദി നിശബ്ദനാണ്. അധികാരത്തിലെത്തിയാല്‍ ചരക്ക്, ജിഎസ്ടി ഘടന ലഘൂകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഇന്ന് 3.30നു തിരുവനന്തപുരത്തെത്തുന്ന രാഹുല്‍, ഹെലികോപ്റ്ററില്‍ നാഗര്‍കോവിലിലേക്കു പോകും. 4.20 ന് അവിടെ കോണ്‍ഗ്രസ് റാലി. പിന്നീട് തിരുവനന്തപുരം, കൊച്ചി വഴി തൃശൂരിലെത്തി രാമനിലയത്തില്‍ തങ്ങും. നാളെ 11 ന് തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് പരിപാടി. തുടര്‍ന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തി, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ബന്ധുക്കളെ കാണും. ഒരു മണിക്ക് ഹെലികോപ്റ്ററില്‍ പെരിയയിലെത്തും. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും. 4.30ന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനത്തില്‍ പ്രസംഗിക്കും.
https://www.facebook.com/Malayalivartha
























