ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകും; കോൺഗ്രസ്സിനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴയില്‍ എംഎ ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് ആട് മത്സരിക്കുന്നതു പോലെയാണെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്നും വെളളാപ്പള്ളി പ്രഖ്യാപിച്ചു.
എസ്എന്‍ഡിപി ഭാരവാഹികളാരും തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിലപാടില്‍ താനിപ്പോഴും ഉറച്ചു നില്‍ക്കുകയാണ്, മകന്‍ തുഷാറിന്റെ കാര്യത്തില്‍ പോലും ആ നിലപാടില്‍ വെള്ളാപ്പള്ളിക്ക് മാറ്റമൊന്നുമില്ല. മത്സരിക്കണമെന്നുള്ളവര്‍ ഭാരവാഹി സ്ഥാനം രാജിവെച്ചേ മത്സരിക്കാവൂ എന്നും, തുഷാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ താന്‍ പ്രചരണത്തിനിറങ്ങില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തൃശൂരില്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്നും .
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ എന്‍ഡിഎയ്ക്ക് കിട്ടിയ വോട്ടും മറ്റു രണ്ട് മുന്നണികള്‍ക്ക് കിട്ടിയ വോട്ടും താരതമ്യം ചെയ്താല്‍ തന്നെ ആര്‍ക്കും കാര്യങ്ങള്‍ പിടികിട്ടുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശിനെ തോല്‍പിക്കാനാണ് കൊണ്ടുവരുന്നത്. അത് അദ്ദേഹം മനസ്സിലാക്കണം. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ല. ആരിഫ് ജനകീയനാണ്, ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. കെ.സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കില്‍ ആറ് നിലയില്‍ പൊട്ടും. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാല്‍ പിന്മാറിയത്.
താന്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല. തിരുവനന്തപുരത്ത് ശശി തരൂരിന് മൈനസ് പോയിന്റുണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ തരൂര്‍ നോക്കിയില്ല. പഠിപ്പും വിവരവുമുള്ളതിനാല്‍ ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണക്കും. പക്ഷേ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണ്. തിരുവനന്തപുരത്തെ ഫലം അപ്രവചനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന മുന്‍ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരെങ്കിലും മത്സരിക്കന്നുണ്ടെങ്കില്‍ തന്നെ അത് ഭാരവാഹിത്വം രാജിവച്ച ശേഷമായിരിക്കണമെന്നും അറിയിച്ചു.
തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം തന്നോട്ട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.താന്‍ പെറ്റ മക്കളെയും തന്നോളമായാല്‍ താനെന്ന് വിളിക്കണം. താനും മകനും വേറെ വേറെ വീട്ടിലാണ് താമസിക്കുന്നത്. ബിജെപി ശബരിമല രാഷ്ട്രീയ വിഷയമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത തുഷാര്‍ മത്സരത്തിനിറങ്ങണമെന്ന ആവശ്യമാണ് എന്‍ഡിഎ ദേശീയ നേതൃത്വം ഉയര്‍ത്തുന്നത്. അമിത് ഷായുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും ഇതേ ആവശ്യമാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ തൃശൂരില്‍ നിന്നായിരിക്കുമെന്നാണ് സൂചന. ഇതിനിടെയാണ് തുഷാര്‍ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























