എല്ലാം മാറിമറിയുന്നു... തെരഞ്ഞെടുപ്പുവരെ ശബരിമല ചര്‍ച്ചാവേദിയാക്കരുതെന്ന് നവോത്ഥാനം ശബരിമല കൂട്ടായ്മയ്ക്ക് സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം; ഒരു യുവതിയെങ്കിലും കയറണമേയെന്ന് മനമുരുകി പ്രാര്‍ത്ഥിച്ച് ബിജെപി; നിലയ്ക്കലില്‍ യുവതികളെ തടയാന്‍ പോലീസും

തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം എങ്ങനേയും ഒതുക്കണമെന്നാണ് സിപിഎം ആഗ്രഹം. അതിനാല്‍ തന്നെ ശബരിമല വിഷയം ഉന്നയിക്കരുതെന്ന് കര്‍ശന നിര്‍ദേശമാണ് സിപിഎം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീരും വരെ നവോത്ഥാനം ശബരിമലയിലേക്ക് മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുവതീ പ്രവേശനം ഉണ്ടായാല്‍ മാത്രമേ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബിജെപിയും വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു ശബരിമലയില്‍ യുവതി കയറിയാലുണ്ടാകാവുന്ന നേട്ടത്തിലാണു ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നോട്ടം പതിയുന്നത്. ഈ അപകടം തിരിച്ചറിഞ്ഞ്, നിലയ്ക്കലില്‍ ഉള്‍പ്പെടെ കര്‍ശന പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണു സര്‍ക്കാര്‍. തെരഞ്ഞെടുപ്പുവരെ ശബരിമല വിഷയം കത്തിച്ചുനിര്‍ത്താന്‍ ബി.ജെ.പിയും ഒരു തീപ്പൊരിപോലും വീഴാതിരിക്കാന്‍ ഇടതുപക്ഷവും കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്.
ശബരിമല ഉത്സവകാലമായിട്ടും യുവതികളെ തടയാന്‍ പഴയപോലെ സംഘപരിവാര്‍ പ്രവര്‍ത്തകരാരും ഉത്സാഹം കാട്ടുന്നില്ല. സര്‍ക്കാരാകട്ടെ നിലയ്ക്കലും പമ്പയിലും വനിതാ പോലീസിനെപ്പോലും പിന്‍വലിച്ചിരിക്കുകയാണ്. വിരലിലെണ്ണാവുന്ന വനിതാ പോലീസുകാരുടെ ഡ്യൂട്ടിയാകട്ടെ, വാഹനങ്ങള്‍ പരിശോധിച്ച് യുവതികളെ കണ്ടെത്തി പിന്തിരിപ്പിക്കുക മാത്രം. പ്രശ്‌നമുണ്ടാകാതിരിക്കാന്‍, സംഘപരിവാര്‍ പ്രവര്‍ത്തകരെപ്പോലും നിലയ്ക്കലിലോ പമ്പയിലോ തടയുന്നില്ല.
യുവതീതീര്‍ഥാടകരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നു.
മണ്ഡലമകരവിളക്ക് കാലത്തു നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. മുന്‍നിരനേതാക്കളാരും ഇപ്പോള്‍ ശബരിമലയിലേക്കു തിരിഞ്ഞുനോക്കുന്നില്ല.
നവോത്ഥാന ആശയങ്ങള്‍ക്കു തല്‍ക്കാലം സര്‍ക്കാരും അവധി കൊടുത്തിരിക്കുകയാണ്. വനിതാമതില്‍, സ്ത്രീശാക്തീകരണം, നവോത്ഥാനം, യുവതീപ്രവേശം തുടങ്ങിയ വാക്കുകള്‍ പ്രചാരണ വേദികളിലോ സാമൂഹിക മാധ്യമങ്ങളിലോ മിണ്ടരുതെന്നാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.
ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ട മണ്ഡലത്തില്‍ എതിരാളികളാരെന്നു വ്യക്തമായിട്ടില്ലെങ്കിലും ഇടതുസ്ഥാനാര്‍ഥി വീണാ ജോര്‍ജ് രണ്ടാംഘട്ട പ്രചാരണത്തിലേക്കു കടന്നു. എന്നാല്‍, ഒരുവേദിയിലും പ്രാസംഗികര്‍ 'നവോത്ഥാന'മെന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. എന്നു മാത്രമല്ല, 'പുണ്യപൂങ്കാവനം ഉള്‍പ്പെടുന്ന ജില്ല' എന്നാണു മണ്ഡലത്തെ വിശേഷിപ്പിക്കുന്നതും. അയ്യന്റെ മണ്ണ്, പുണ്യപമ്പ, ശബരിമലയുടെ ചൈതന്യം തുടങ്ങിയ പ്രയോഗങ്ങള്‍ക്കും കുറവില്ല. സഖാക്കളില്‍ ചിലര്‍ കുറിതൊട്ടാണു പ്രചാരണത്തിന് ഇറങ്ങുന്നതുതന്നെ.
അതിനിടെ കുമ്മനം രാജശേഖരന്‍ ഇന്നലെ ശബരിമല ദര്‍ശനം നടത്തി വിഷയം സജീവമാക്കി. ശബരിമല യുവതി പ്രവേശന വിഷയം ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമലയിലേത് മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹ്യ പ്രശ്‌നമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
മാനവികതയുടെ പ്രതീകമായ ശബരിമല എല്ലായ്‌പ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അപ്പോള്‍ എന്തിന് തെരഞ്ഞെടുപ്പ് കാലത്ത് അതിനെ മാറ്റി നിര്‍ത്തുന്നു എന്ന് കുമ്മനം ചോദിച്ചു. ശബരിമലയിലെ തീവെപ്പ് ഇം.എം.എസിന്റെ കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു. യുവതി പ്രവേശ വിഷയത്തിലെ നന്മയും തിന്മയും ജനം ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ സംവാദത്തിന് സി.പി.എമ്മും കോണ്‍ഗ്രസും തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഹീനമായ പ്രവര്‍ത്തനങ്ങളെ മറയ്ക്കാനും പരാജയങ്ങളെ മൂടിവെക്കാനും നിരപരാധികളെ കേസില്‍ കുടുക്കുകയാണെന്നും കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha























