മൽസ്യ തൊഴിലാളികൾക്ക് സർക്കാർ നൽകിയ ഭൂമി മുത്തൂറ്റ് ഗ്രൂപ്പിന്റെ സാന്താരി പേൾ റിസോർട്ട് കൈയേറിയ സംഭവം ; വൻകിട മുതലാളിമാർക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി മാരാരിക്കുളം പഞ്ചായത്തിന്റെ ഒത്തുകളി

ആലപ്പുഴയിൽ മാരാരിക്കുളത്ത് മുത്തൂറ്റ് ഗ്രൂപ്പിന്റെ സാന്താരി പേള്‍ റിസോര്‍ട്ട് മൽസ്യത്തൊഴിലാളികൾക്ക് താമസിക്കാൻ മാത്രമായി നൽകിയ ഒന്നരയേക്കർ സർക്കാർ ഭൂമി അനധികൃതമായി കൈയ്യേറിയ സംഭവത്തിൽ ഭൂമി തിരിച്ചുപിടിക്കാതിരിക്കാന്‍ പഞ്ചായത്ത് ഒത്തുകളിക്കുന്നു.
ഹൈക്കോടതിയില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് നല്‍കേണ്ട സത്യവാങ്ങ്മൂലം മൂന്ന് മാസത്തിലേറെയായിട്ടും നൽകാൻ തയ്യാറാവുന്നില്ല. ഇതിനിടെ ആലപ്പുഴ സബ്കളക്ടർ പഞ്ചായത്തിന് കാരണംകാണിക്കല്‍ നോട്ടീസയച്ചു.
2018 ജൂണിലാണ് മുത്തൂറ്റിന്‍റെ സാന്തേരി പേള്‍ റിസോര്‍ട്ട് കയ്യേറിയ ഒന്നരേയക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അപ്പീല്‍ തള്ളിക്കൊണ്ട് ആലപ്പുഴ സബ്കളക്ടർ പുറത്തിറക്കിയത് . എന്നാൽ , ഭൂമി തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ആയിരുന്ന ടിയു ജോണ്‍ ഒരു മാസത്തിലേറെ ഫയല്‍ പൂഴ്ത്തി. ഇതിന് പുറമെ വീണ്ടും ഹിയറിങ് നടത്തുകയും ചെയ്തു.
അതിനിടയില്‍ ഭൂമി തിരിച്ചുപിടിക്കുന്ന നടപടി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ റിസോര്‍ട്ടിന് കഴിഞ്ഞു. മാരാരിക്കുളം ബീച്ചിന് സമീപമാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. ഏക്കറ് കണക്കിന് ഭൂമിയാണ് വാങ്ങി കൂട്ടിയിരിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമിയില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ കൊടുത്തിരുന്നു. അതിനാൽ പഞ്ചായത്തിന്‍റെ സത്യവാങ്ങ്മൂലം ഹൈക്കോടതിയുടെ മുന്നിലെത്തണം.
പക്ഷേ പഞ്ചായത്ത് സത്യവാങ്ങ് മൂലം ആദ്യം തെറ്റായി അയച്ചു. പിന്നീട് എന്താണോ ഉള്‍ക്കൊള്ളിക്കേണ്ടത് അതില്ലാതെ അയച്ചു. ചുരുക്കത്തില്‍ മൂന്ന് മാസത്തിലേറെയായി സത്യവാങ്ങ് മൂലം കോടതിയുടെ മുന്നിലെത്തിക്കാതെ റിസോര്‍ട്ടിനെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് എടുക്കുന്നത്. സത്യവാങ്ങ് മൂലം കൊടുക്കാത്ത പഞ്ചായത്തിനെതിരെ ആലപ്പുഴ സബ്കലക്ടര്‍ വിആര്‍ കൃഷ്ണതേജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
https://www.facebook.com/Malayalivartha


























