പ്രളയം രൂക്ഷമാകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ ഡാമുകള്‍ ഒരുമിച്ച് തുറന്ന് വിട്ടതാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിക്കുന്നു

പ്രളയം രൂക്ഷമാകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ ഡാമുകള്‍ ഒരുമിച്ച് തുറന്ന് വിട്ടതാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഡാമുകളുടെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര ജലകമീഷന്‍ മദ്രാസ് ഐഐടി എന്നിവര്‍ അിതമായ മഴയാണ് പ്രളയത്തിന് കാരണമെന്ന് ശാസ്ത്രീയമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ ഏജന്‍സികള്‍ സര്‍ക്കാരിന്റെ പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. അതെല്ലം തള്ളി കളഞ്ഞാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് കോടതിയെ അപമാനിക്കുന്നതിനു തുല്യമാണെന്നും പിണറായി ആരോപിച്ചു.
പ്രളയം കഴിഞ്ഞ ശേഷം അത് ഉണ്ടാക്കിയ കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. അത് തന്നെതാണ് ഇന്നും മാധ്യമങ്ങളില്‍ കണ്ടത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളാണ് പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിക്ക് നേരിട്ട് ചെല്ലാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വിവരണങ്ങള്‍ സമാഹരിക്കാനുള്ള ചില വഴികള്‍ മാത്രമാണ് അമിക്കസ് ക്യൂറി. അവരുടെ റിപ്പോര്‍ട്ട് തള്ളാനും അംഗീകരിക്കാനും കോടതിക്ക് അധികാരമുണ്ട്. കോടതിയുടെ നിരീക്ഷണത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതെന്നും പിണറായി കൊല്ലത്ത് വ്യക്തമാക്കി. 483 പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തിന്റെ കാരണം ഡാം തുറന്നു വിട്ടതാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് അമിക്കസ് ക്യൂറി ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമാന്യ യുക്തിക്കും വസ്തുതകള്‍ക്കും നിരക്കുന്ന കാര്യങ്ങളല്ല റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് ആയുധമാക്കാനാണ് ശ്രമിക്കുന്നത്. ഈ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാക്കേണ്ടതില്ല. ഡാമുകള്‍ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. അപ്രതീക്ഷിതമായി എത്തിയ വെള്ളം ഡാമുകള്‍ തടഞ്ഞുനിര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികാരിക്കാനില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണമാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രളയകാലത്ത് സംസ്ഥാനത്തെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചയുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ പല വിധത്തിലുള്ള മുന്നറിയിപ്പുകള്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നു. ആ ന റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടു. അതാണ് മഹാപ്രളയത്തിലേക്ക് നയിച്ചതെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ പ്രളയ വീഴ്ചയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചത്. . ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.
https://www.facebook.com/Malayalivartha





















