ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ഖത്തറില്‍ ജോലി ചെയ്യുന്ന യുവതിയുമായി വിവാഹം കഴിഞ്ഞത് രണ്ടുമാസങ്ങൾക്ക് മുമ്പ്, ഭാര്യയുടെ അടുത്തേയ്ക്ക് പോകാനിരിക്കവെ, നവവരനെ കണ്ടെത്തിയത് മരിച്ചനിലയിൽ

നവവരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കുന്നത്തൂര്‍ മാനാമ്ബുഴ പുളിമൂട്ട് വിളയില്‍ ഷിബു ചെറിയാന്റെ(45) മരണമാണ് നാട്ടുകാരേയും ബന്ധുക്കളേയും സംശയത്തിനിടയാക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീട്ടിനുള്ളില്‍ ഷിബുവിന്റെ മൃതദേഹം നിലത്തുവീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്ബാണ് ഖത്തറില്‍ ജോലി ചെയ്യുന്ന യുവതിയുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ചെറിയാന്റെ വിവാഹം നടന്നത്. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം ഇവര്‍ ഖത്തറിലേക്ക് മടങ്ങുകയും ചെയ്തു. ഷിബുവിനെ ഖത്തറിലേക്ക് ഈ മാസം കൊണ്ടുപോകാന്‍ സന്ദര്‍ശക വിസയും ശരിയാക്കിയിരുന്നു.
കുന്നത്തൂരിലെ വീട്ടില്‍ ഷിബു തനിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സഹോദരിയുമായി ഫോണില്‍ സംസാരിക്കവേ പത്തുമണിയോടെ തന്നെ കാണാന്‍ ഒരാള്‍ എത്തുമെന്ന് ഷിബു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഹോദരിമാരും ഗള്‍ഫിലുള്ള സഹോദരനും നിരന്തരം വിളിച്ചിട്ടും ഷിബു ഫോണെടുത്തില്ല. തുടര്‍ന്ന് പിറ്റേ ദിവസം സഹോദരങ്ങള്‍ സമീപത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ ബന്ധുക്കള്‍ വീട്ടുമുറ്റത്തെത്തി വിളിച്ചിട്ടും ഫോണ്‍ എടുക്കുകയോ കതക് തുറക്കുകയോ ചെയ്തില്ല. ഇതോടെ ഇവര്‍ അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് നിലത്ത് മരിച്ച നിലയില്‍ ഷിബു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ശാസ്താംകോട്ട പോലീസെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നെങ്കിലും രാത്രിയായതിനാല്‍ മൃതദേഹം മാറ്റാന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവുമെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ കടമ്ബനാട് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മരണവിവരം അറിഞ്ഞ് ഷിബുവിന്റെ ഭാര്യ നാട്ടിലെത്തിയിട്ടുണ്ട്.
അമിത രക്ത സമ്മര്‍ദത്തെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ വീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്ന് ശാസ്താംകോട്ട സി.ഐ ടി.അനില്‍കുമാര്‍ പറഞ്ഞു. ശാസ്‌തോംകോട്ട എസ്.ഐ സതീഷ് ശേഖറിനാണ് അന്വേഷണ ചുമതല. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha




















