ഗസ്റ്റ് ഹൗസില്‍ പ്രിയങ്ക പെട്ടു... കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ അര്‍ധരാത്രി നാടകീയ സംഭവങ്ങള്‍; തട്ടിന്‍ പുറത്തെ ബഹളം കേട്ട് പ്രിയങ്ക ഗാന്ധി ഞെട്ടിയുണര്‍ന്നു; സുരക്ഷാ ഉദ്യോഗസ്ഥര്‍ സര്‍വ സന്നാഹങ്ങളുമായി എത്തി പ്രിയങ്കയെ മാറ്റാന്‍ നോക്കിയെങ്കിലും

കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ചും സുരക്ഷ ഉദ്യോഗസ്ഥരെ സംബന്ധിച്ചും ഒരു കാളരാത്രിയായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പമെത്തിയ പ്രിയങ്ക ഗാന്ധിയുടെ ഉറക്കം കെടുത്തിയതാകട്ടെ മരപ്പട്ടിയും. ഇതാകട്ടെ ബുധനാഴ്ച രാത്രി വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ഗസ്റ്റ് ഹൗസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.
ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചര്‍ച്ചകള്‍ക്കു ശേഷം പതിനൊന്നരയോടെയാണ് മുറിയില്‍ ഉറങ്ങാനെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ തട്ടിന്‍മുകളില്‍ നിന്ന് ശബ്ദം കേട്ട് പ്രിയങ്ക ഉണര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥരും പോലീസും അമ്പരന്നു. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന ആശങ്കയായി. എന്നാല്‍ വിവരമറിഞ്ഞ ഗസ്റ്റ് ഹൗസ് ജീവനക്കാരാണ് മരപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സുരക്ഷാ ജീവനക്കാര്‍ക്ക് ആശ്വാസമായി. അതിനിടെ മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി.
പോലീസ് മരപ്പട്ടിയെ ഒതുക്കാന്‍ പ്രയത്‌നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് മാറാനുളള ആലോചനയായി. അവിടേക്ക് പോകാന്‍ വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളില്‍ നിന്ന് മാറിപ്പോയതോടെ ഗസ്റ്റ് ഹൗസില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ഇതോടെയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ജീവന്‍ വീണത്.
എന്തായാലും പ്രിയങ്കയും രാഹുലും ഗസ്റ്റ് ഹൗസിലെ ജീവനക്കാരോടൊപ്പം നിന്ന് ഫോട്ടോയെടുത്തിട്ടാണ് ഡല്‍ഹിക്ക് യാത്രയായത്.
ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത ജനസാഹരത്തെയാണ് കഴിഞ്ഞ ദിവസം വയനാട്ടില്‍ കണ്ടത്. ജനസാഗരം രാഹുല്‍ എന്ന ഒറ്റ വിളിയില്‍ മാത്രം ഒതുങ്ങിയപ്പോള്‍ വയനാട് അക്ഷാരാര്‍ഥത്തില്‍ സ്തംഭിച്ച് നിന്ന് പോയി. പ്രിയനേതാക്കളെ ഒരു നോക്ക് കാണാന്‍ ജനസാഗരം ചുരം കയറി വന്നതോടെ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കല്‍പറ്റ നഗരവും പ്രദേശവും യു.ഡി.എഫ് പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിപ്പോയി. എസ്.പി.ജിക്കും പോലീസിനും രാഹുല്‍ വിളിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നുവെന്ന് പറയേണ്ടി വരും.
നീണ്ട കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ പിന്നിട്ട് രാവിലെ 11 മണിയോടെ കല്‍പറ്റ എസ്.കെ.ജെ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാഹുലും പ്രിയങ്കയും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയിതോടെ ആവേശം അതിന്റെ നൂറിരട്ടിയിലുമായി. പിന്നെ പത്രികാ സമര്‍പ്പണത്തിനായി പ്രത്യേക സുരക്ഷാ വാഹനത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക്. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എസ്.ആര്‍. അജയകുമാറിന്റെ മുമ്പാകെ നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. വയനാട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. കാത്ത് നിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ കൂടെ പോയെങ്കിലും കളക്ടറേറ്റ് കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
സൂചികുത്താന്‍ പോലും ഇടമില്ലാതായി പോയ കല്‍പറ്റയിലെ നഗരത്തിലൂടെ ജനസാഗരത്തെ ഭേദിച്ച് എങ്ങനെ റോഡ് ഷോ നടത്തുമെന്നതായിരുന്നു അധികൃതര്‍ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. പക്ഷെ പഴയ സ്റ്റാന്‍ഡ് പരിസരം മുതല്‍ കളക്ടറേറ്റ് വരെ തമ്പടിച്ച് നിന്ന ജനങ്ങളെ നിരാശരാക്കാന്‍ രാഹുലും പ്രിയങ്കയും തയ്യാറായില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പഴയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പിന്നെ റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തില്‍ കനത്ത സുരക്ഷയില്‍ രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുന്നോട്ട് നീങ്ങിയപ്പോള്‍ ജനങ്ങളുടെ ആവേശത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ചെറുതായൊന്നുമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പണിപ്പെടേണ്ടി വന്നത്.
തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അതിന്റെ എല്ലാ അര്‍ഥത്തിലും ആവേശത്തിലും പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നല്‍കിയപ്പോള്‍ നിങ്ങളോടൊപ്പം എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടേയും ഓരോ ചലനങ്ങളും.
"
https://www.facebook.com/Malayalivartha





















