കളി മാറി മറിയും മുമ്പ്... ഏറ്റവും അവസാനം വന്ന സര്‍വേയിലും എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ട്; ബിജെപിയ്ക്ക് സന്തോഷം നല്‍കി അക്കൗണ്ട് തുറക്കുമെന്ന് റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെയുള്ള മനോരമയുടെ സര്‍വേ ഇങ്ങനെ...

നേരത്തെ വന്ന എല്ലാ അഭിപ്രായ സര്‍വേകളേയും പോലെ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് മനോരമ ന്യൂസ് കാര്‍വി അഭിപ്രായ സര്‍വേ. തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര എന്നീ 4 മണ്ഡലങ്ങളില്‍ ഇഞ്ചോടിച്ചാണു പോരാട്ടം നടക്കുന്നത്. ചാലക്കുടിയിലും മാവേലിക്കരയിലും യുഡിഎഫും വടകരയില്‍ എല്‍ഡിഎഫും തിരുവനന്തപുരത്ത് എന്‍ഡിഎയും മുന്നിലാണെങ്കിലും വോട്ടു വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ജയസാധ്യത നിര്‍ണയിക്കാനാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മനോരമ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് സര്‍വേഫലം പുറത്തു വിട്ടത്.
വോട്ടുവിഹിതത്തില്‍ 3% മാത്രം വ്യത്യാസമുള്ള ആലപ്പുഴയില്‍ ശക്തമായ പോരാട്ടമാണ് നടക്കുക. ഇവിടെ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. കോഴിക്കോടും തൃശൂരും യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും വോട്ടുവിഹിതത്തിലുള്ള അന്തരം 4 ശതമാനം വരെ മാത്രമായതിനാല്‍ ഇവിടെയും ശക്തമായ മത്സരമാണ്. ശക്തമായ മത്സരമുള്ള മണ്ഡലങ്ങളിലും തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര എന്നീ ഫോട്ടോ ഫിനിഷ് മണ്ഡലങ്ങളിലും ഫലം അനുകൂലമായാല്‍ യുഡിഎഫ് 17 സീറ്റ് വരെ നേടാം. ഇവ എല്‍ഡിഎഫിനെയാണ് തുണയ്ക്കുന്നതെങ്കില്‍ അവര്‍ക്ക് 6 സീറ്റു വരെ കിട്ടാം. എന്‍ഡിഎയ്ക്ക് തിരുവനന്തപുരവും ലഭിക്കും.
ഇടത് സിറ്റിങ് സീറ്റുകളായ തൃശൂര്‍, ആലത്തൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെന്നും കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട്, പത്തനംതിട്ട മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. പാലക്കാടും ആറ്റിങ്ങലും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാമതുമാണെന്നും സര്‍വേ പ്രവചിക്കുന്നു
യുഡിഎഫിന് 2014 ലേതിനെക്കാള്‍ ഒരു ശതമാനം ജനസമ്മതി കൂടുമ്പോള്‍ ഇടതുമുന്നണിക്ക് 2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എന്‍ഡിഎ 10.82 ശതമാനത്തില്‍ നിന്ന് 13 ല്‍ എത്തുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2 ശതമാനം കുറയും.
ഇത്തവണ യുപിഎ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള നിലപാടിനാണ് ഭൂരിപക്ഷം. എന്‍ഡിഎ സര്‍ക്കാരിന്റെയും പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനം ശരാശരിയിലും താഴെയെന്നും സര്‍ക്കാരിനേക്കാള്‍ യുപിഎ നേതൃത്വത്തിലുളള പ്രതിപക്ഷം മികച്ചുനില്‍ക്കുന്നെന്നും സര്‍വേ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയം വിലക്കയറ്റമാണ്. ശബരിമലയെന്ന് പറഞ്ഞവര്‍ 4 % മാത്രം. വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 20 ശതമാനം പേര്‍ പ്രതികരിച്ചു. ഇതേസമയം, ബിജെപി സ്വാധീനം കൂടുതലുള്ള തിരുവനന്തപുരത്ത് 23 ശതമാനവും പാലക്കാട്ടും തൃശൂരിലും 6 ശതമാനവും ശബരിമല നിര്‍ണായകമാവുമെന്ന് വിശ്വസിക്കുന്നു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് 63% പേരുടെയും നിലപാട്. ശബരിമല വിധിയോടുള്ള സര്‍ക്കാര്‍ സമീപനവും യുവതീ പ്രവേശത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളേയും ഒരേപോലെ ജനം തള്ളിക്കളയുന്നു. ഹിന്ദുക്കളില്‍ 65% പേരും മുസ്‌ലിംകളില്‍ 64% പേരും ക്രിസ്ത്യാനികളില്‍ 60% പേരും യുവതീപ്രവേശത്തിന് എതിരാണ്. ശബരിമല പ്രശ്‌നം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ തൃപ്തിയില്ലെന്നാണ് 36% പേരുടെ നിലപാട്.
രാഷ്ട്രീയക്കൊലപാതകങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്നും പ്രളയാനന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മാണത്തിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നുവെന്നുമാണ് മറ്റൊരു വിലയിരുത്തല്‍.
അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഒരു ശതമാനത്തിന്റെ നേരിയ മുന്‍തൂക്കം ഉമ്മന്‍ചാണ്ടിക്കാണ്. 11 മണ്ഡലങ്ങള്‍ പിണറായിയെ പിന്തുണയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നത് 9 മണ്ഡലങ്ങളാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്നവര്‍ 12 ശതമാനമാണ്. വി.എസ്.അച്യുതാനന്ദന് 8 ശതമാനത്തിന്റെ പിന്തുണയുണ്ട്. ഒ.രാജഗോപാല്‍ മുഖ്യമന്ത്രിയായിക്കാണാന്‍ 6 % പേര്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം നല്ലതെന്ന് 37 ശതമാനവും ശരാശരിയെന്ന് 36 ശതമാനവും പറയുന്നു.
20 മണ്ഡലങ്ങളിലെ 8616 വോട്ടര്‍മാരെ നേരില്‍ കണ്ട് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെയാണ് സര്‍വേ നടന്നത്. അതിനുശേഷം നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വോട്ടര്‍മാരുടെ ചിന്തകളില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha





















