രക്തദാഹി മനുഷ്യനായി നീതുവിനെ കൊല്ലനുറച്ച് ചീയാരത്തെ വീട്ടിലെത്തി; ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവും, ഓൺലൈനിലൂടെ വാങ്ങിയ കത്തിയുമായി എത്തിയ നിതീഷ് വിവാഹാഭ്യർത്ഥന നടത്തിയതിന് പിന്നലെ സംഭവിച്ചത്...

തൃശൂർ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന നീതുവിന്റെ സംസ്കാരം ഇന്ന് നടക്കും. പൊതുദർശനത്തിന് വച്ചശേഷം 10 മണിക്ക് പാറമക്കാവ് ശാന്തിഘട്ട് ശ്മശാനത്തിലാണ് സംസ്കാരം. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയായിരുന്നു വിവാഹാഭ്യർത്ഥന നിരസിച്ചതിനെ പേരിൽ നീതുവിനെ കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോൾ കൊണ്ടുവന്നത് നീതുവിന്റെ ജീവനെടുക്കാനും വിഷം കരുതിയത് സ്വയം ജീവനൊടുക്കാനുമായിരുന്നു. നീതുവിന്റെ ജീവനെടുക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ആസൂത്രണം കൃത്യമായിരുന്നെങ്കിലും പിന്നീടങ്ങോട്ടു നിധീഷ് വിചാരിച്ചതു പോലെയല്ല നടന്നത്. നീതുവിന്റെ ബന്ധുക്കൾ പിടിച്ചുകെട്ടിയതോടെ വിഷം കഴിച്ചു മരിക്കാനുള്ള നിധീഷിന്റെ ആലോചന പൊളിഞ്ഞു.
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നിധീഷ് ചിയ്യാരത്തു നീതുവിന്റെ വീട്ടിൽ എത്തിയതെന്നു പൊലീസിനു ബോധ്യപ്പെട്ടു. രാവിലെ നാലരയോടെ തന്നെ ഇയാൾ വീടിന്റെ പരിസരത്തെത്തി പെൺകുട്ടിയെ ഫോണിൽവിളിച്ച് വാതിൽ തുറപ്പിക്കുകയായിരുന്നു. ബൈക്ക് വീടിനു മുൻഭാഗത്തു പാർക്ക് ചെയ്യുന്നതിനു പകരം സമീപത്തെ ഇടറോഡിലാണു വച്ചത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ടിരുന്നു. ബാഗിൽ 2 കുപ്പിയിൽ പെട്രോൾ നിറച്ചു സൂക്ഷിച്ചിരുന്നു.
ഉപയോഗിച്ചു പഴകാത്ത വിലയേറിയ കത്തിയും ബാഗിനുള്ളിലുണ്ടായിരുന്നു. ഒരു ജോടി കയ്യുറയും കരുതി. വീട്ടിലേക്കു നേരിട്ടു കടക്കുന്നതിനു പകരം സമീപത്തു താമസിക്കുന്ന നീതുവിന്റെ അമ്മാവൻ വാസുദേവന്റെ വളപ്പിലൂടെ കടന്ന് നീതുവിന്റെ വീടിന്റെ പിന്നിലെത്തുകയായിരുന്നു. മൂന്ന് വർഷത്തോളം കടുത്ത പ്രണയത്തിലായിരുന്ന ഇരുവർക്കുമിടയിൽ കുറച്ചുനാളുകളായി വിള്ളൽ ഉണ്ടാവുകയായിരുന്നു. ഇരു വീടുകളിലും വിവാഹമുറപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ നീതു വിവാഹത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചത് നിതീഷിനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നാലെ നീതുവിന്റെ വാട്സ്ആപ്പിൽ മറ്റൊരു യുവാവുമായി നീതു അടുക്കുന്നതിന്റെ സൂചനകൾ നിതീഷ് കണ്ടെത്തുകയായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു നിതീഷ് നീതുവിന്റെ അടുത്തെത്തിയത്. പലതവണ വിവാഹാഭ്യർത്ഥന നടത്തിയിട്ടും നീതു നിരസിക്കുകയായിരുന്നു. ഇതോടെ കത്തിയെടുത്ത് യുവാവ് കുത്തുകയും, പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. കത്തികൊണ്ടു പല വട്ടം കുത്തിയെങ്കിലും അഞ്ചിടത്താണ് സാമാന്യം ആഴത്തിലുള്ള മുറിവുകളുണ്ടായത്. കഴുത്തിലേറ്റ മുറിവിനു സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ല. കുത്തേറ്റു വീണപ്പോഴാണ് നീതുവിനു മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.
സമീപത്തെ വീടുകളിൽ നിന്ന് ബന്ധുക്കളും നാട്ടുകാരുമെത്തി യുവാവിന്റെ കൈകൾകെട്ടി കൈകാര്യം ചെയ്ത ശേഷം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്ബനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയിൽ താമസിക്കുന്നിടത്തുനിന്ന് നിധീഷ് ചൊവ്വാഴ്ച അർധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. അന്ന് പകൽ വീടിനു പുറത്തിറങ്ങിയില്ല. ജോലിക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാർ കരുതി. എന്നാൽ നിധീഷ് ഈ സമയം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കുത്താനുപയോഗിച്ച കത്തി ഒാൺലൈനിലൂടെ നേരത്തേ വാങ്ങിവെച്ചു. മൂർച്ചയേറിയ പുതിയമോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഒാൺലൈനിലൂടെ ബാഗും വാങ്ങി. ഇൗ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.
പെട്രോൾ കുപ്പിയിൽ കിട്ടില്ല എന്നതിനാൽ കൊച്ചിയിൽനിന്നുതന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽനിന്ന് ഒരുകുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലിസ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽനിന്ന് പെട്രോൾ പകർത്തി ബാഗിൽവെച്ചു. ഇരുചക്രയാത്രയിൽ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഇൗ ഗ്ലൗസണിഞ്ഞാണ് കൃത്യം നിർവഹിച്ചത്. അതിനുശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു.
കൊലപ്പെടുത്തിയ നീതുവിനോട് മുഖസാദൃശ്യമുള്ള ഒരാളോടൊപ്പം നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ ഏപ്രിൽ രണ്ടിന് നിധീഷ് പോസ്റ്റുചെയ്തിരുന്നു. ഇതിനു മുൻപിട്ട പോസ്റ്റ് ഇരുട്ടിൽ വന്ന് രക്തമൂറ്റികുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകൾ പറയുന്ന വാംപയർ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇൻ മൈ വെയിൻസ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha





















