അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്... തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വീണ്ടും ചര്‍ച്ചയാകുന്നു; തീര്‍ഥാടന കാലത്ത് ശബരിമലയില്‍ പൊലീസ് സുരക്ഷയ്ക്ക് 11.50 കോടി രൂപ വകയിരുത്തിയെന്ന് വിവരാവകാശ രേഖ; ചെലവഴിച്ചത് 9.50 കോടി രൂപ

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ പൊലീസ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതില്‍ 9,49,27,200 രൂപ ചെലവഴിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ മലപ്പുറം താഴേക്കോട് മാട്ടറക്കല്‍ അറഞ്ഞിക്കല്‍ ബക്കര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടിയിലാണു തുകയുടെ വിശദാംശങ്ങള്‍. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന്, തുലാമാസ പൂജയോടനുബന്ധിച്ച് ഒക്ടോബര്‍ 17 മുതല്‍ 2019 ജനുവരി 22 വരെ സുരക്ഷയും സുഗമമായ തീര്‍ഥാടനവും ഉറപ്പുവരുത്താന്‍ കൂടുതല്‍ പൊലീസിനെ ഉള്‍പ്പെടുത്തി വിപുല സുരക്ഷ ഏര്‍പ്പെടുത്തിയെന്നു രേഖയില്‍ പറയുന്നു.
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കുള്ള മെസ് സബ്‌സിഡി ഇനത്തില്‍ 5 കോടി രൂപ അനുവദിച്ചതില്‍ 3,18,77,200 രൂപ ചെലവഴിച്ചു. വിവിധ ജില്ലകളില്‍ സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരെ നിയമിക്കാന്‍ 5,80,50,000, അപ്രതീക്ഷിത ചെലവുകള്‍ക്ക് 50,00,000 രൂപ എന്നിങ്ങനെ അനുവദിച്ചു. 97 ദിവസത്തിനാണ് ഇത്രയും തുക ചെലവഴിച്ചതെന്നും മറുപടിയില്‍ പറയുന്നു.
ശബരിമല വിഷയം കാരണം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത പരാജയമുണ്ടാകുമെന്നാണ് സര്‍വേഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. ബിജെപിയ്ക്ക് ഇത് നേട്ടമാകുകയും ചെയ്യും. ശബരിമല വിഷയം കാരണം തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് വിലയിരുത്തല്‍.
ശബരിമല വിഷയത്തില്‍ ഏറ്റവുമധികം ത്യാഗം അനുഭവിച്ച നേതാവാണ് കെ. സുരേന്ദ്രന്‍. 242 കേസുകളാണ് സുരേന്ദ്രനുമേല്‍ പോലീസ് ചുമത്തിയത്. അതിനാല്‍ തന്നെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഇന്നലെ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയം സുരേന്ദ്രനെതിരെ 240ഓളം കേസുകളെടുത്ത സാഹചര്യത്തിലാണ് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ശബരിമലയുവതി പ്രവേശനത്തിലേതുള്‍പ്പെടെ 242 കേസ്സുകളില്‍ കൂടി സുരേന്ദ്രനെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇന്നാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി. നേരത്തേ 20 കേസ്സുകളില്‍ സുരേന്ദ്രനെ സര്‍ക്കാര്‍ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെല്ലാം സുരേന്ദ്രന്‍ ജാമ്യം എടുത്തിരുന്നു.
ശബരീശന്റെ മണ്ണില്‍ തോറ്റുകൊടുക്കാനാവില്ലെന്നായിരുന്നു വിഷയത്തില്‍ സുരേന്ദ്രന്റെ പ്രതികരണം. ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 242 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ തനിക്ക് ഇതുവരെ സമന്‍സ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കള്ളക്കേസുകളില്‍ കുടുക്കി കെ സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. ഇത്രയേറെ കേസുകള്‍ ചുമത്തി നോട്ടീസയക്കാതിരുന്നത് കെ സുരേന്ദ്രന്റെ പത്രിക തള്ളി ക്കളയിക്കാനുള്ള ഗൂഢ ശ്രമമായിരുന്നു. രണ്ടു സെറ്റു പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്ന സമയത്തു കേസുകളെ പറ്റി അറിവുണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി രണ്ടു സെറ്റു പത്രികകള്‍ കൂടി സമര്‍പ്പിക്കും. അതില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുമെമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോകവേ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ശബരിമലയിലെ ആചാര ലംഘനശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് കഴിഞ്ഞ നവംബര്‍ 17ന് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മറ്റ് കേസുകള്‍ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തപ്പോഴുണ്ടായ കേസുകള്‍ കുത്തിപ്പൊക്കുകയും ചെയ്തു. സുരേന്ദ്രന്റെ പേരില്‍ ആദ്യം ചുമത്തിയ കേസുകളില്‍ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല. വിവിധകേസുകളില്‍ ജാമ്യമെടുക്കാന്‍ വേണ്ടിയെന്ന പേരില്‍ സുരേന്ദ്രനെ കേരളത്തിലെ പല കോടതികളില്‍ ഹാജരാക്കി. 23 ദിവസമാണ് അദ്ദേഹത്തെ ജയിലില്‍ കിടത്തിയത്.
https://www.facebook.com/Malayalivartha

























