സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ തട്ടിവിളിച്ചിട്ട് 'ഇനിയും വരും' എന്നെഴുതി വച്ച് കടക്കുന്ന സാമൂഹ്യവിരുദ്ധനെ ഭയന്ന് നാട്ടുകാര്‍

കൊല്ലം ജില്ലയിലെ വടക്കേവിള, പുത്തന്‍ചന്ത, വാളത്തുംഗല്‍, കുന്നത്തുകാവ്, പഴയാറ്റിന്‍കുഴി, ചകിരിക്കട, കൂട്ടിക്കട, മയ്യനാട് തുടങ്ങിയ പ്രദേശങ്ങളില്‍ വിഹരിക്കുന്ന സാമൂഹികദ്രോഹിയെ കണ്ടെത്താനാവാതെ പൊലീസ് തല താഴ്ത്തുന്നു.
ഏതാണ്ട് ഒരുമാസമായി നാട്ടുകാര്‍ക്ക് ഉറക്കമില്ലാതായിട്ട്. സന്ധ്യ മയങ്ങുമ്പോള്‍ 'അവനോ അവന്മാരോ' വരുമത്രെ. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കതകില്‍ തട്ടിവിളിക്കും. ഭിത്തിയില്‍ 'ഞാന്‍ ഇനിയും വരും' എന്നെഴുതി വയ്ക്കും. ജനാലച്ചില്ലകള്‍ എറിഞ്ഞുടയ്ക്കും, തരം കിട്ടിയാല്‍ സ്ത്രീകളുടെ മാല പൊട്ടിക്കും.
വാളത്തുംഗല്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനു മുന്നിലെ ആല്‍മരത്തണലില്‍ നാട്ടുകാര്‍ ഒത്തുകൂടി. ' ഒരു മാസമായി ഉറക്കമില്ല. നാട്ടുകാരൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. ചിലയിടത്തു കതകിനു തട്ടുന്നു, ചിലയിടത്തു മാല പൊട്ടിക്കുന്നു. ഇത്രയായിട്ടും അവനെയൊന്നു കുടുക്കാന്‍ കഴിയുന്നില്ലല്ലോ...' ക്ഷേത്രത്തിനു സമീപം കട നടത്തുന്ന സരസ്വതി വിലാസത്തില്‍ സരസ്വതി പറയുന്നു.
'രാത്രി പുറത്തിറങ്ങാന്‍ ഭയമാണ്. 8 മണിക്കുമുന്‍പേ ലൈറ്റണച്ചു കിടക്കും...' വാഴോട്ടുവീട്ടില്‍ ലൈലയുടെ കണ്ണുകളില്‍ ഭയം. വെള്ളമണല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആരതിയും ഭയം മറച്ചുവച്ചില്ല. 'വീടിനു കുറച്ചടുത്ത് ഒരു വീടിന്റെ മതില്‍ അയാള്‍ ചാടിക്കടന്നു.വല്ലാത്ത പേടി തോന്നുന്നു, വീട്ടില്‍ ഞാനും അമ്മയും മാത്രമേയുള്ളൂ'.
നിഴല്‍ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തുണ്ടെന്നു പൊലീസ്. പക്ഷേ, ഒരുമാസമായിട്ടും അവനെ കിട്ടാത്തതെന്തേ...? നാട്ടുകാര്‍ക്ക് ഒരു പരിചയവുമില്ലാത്തവരാണ് 'അവനെ' പിടിക്കാനെന്നും പറഞ്ഞു ഇവിടെ വരുന്നത്. കള്ളനെ കണ്ടതായി ആരെങ്കിലും പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇക്കൂട്ടര്‍ തിരച്ചിലിനായി ഓടിയെത്തും.' ഇവരെന്താ, കള്ളന്‍ വരുന്നതും നോക്കി ഇവിടെത്തന്നെ ഇരിക്കുകയാണോ...' നാട്ടുകാരനായ മഹേഷ് സംശയം മറച്ചുവച്ചില്ല.
https://www.facebook.com/Malayalivartha





















