അറബി മാന്ത്രിക ചികില്‍സയെന്ന പേരില്‍ സിദ്ധന്റെ തട്ടിപ്പ് ഇങ്ങനെ; പിണങ്ങിപ്പോയ ഭര്‍ത്താവിനെ തിരികെക്കിട്ടാന്‍ കുപ്പായക്കഷ്ണത്തോടൊപ്പം ലക്ഷങ്ങളും നല്‍കണം!

സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ നിരവധി തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സ്വന്തമാക്കിയ വയനാട് സ്വദേശി കളരിത്തൊടി ഉസ്മാന്‍ ഹാജി മുസല്യാരെ(47)ന്നറിയപ്പെട്ടിരുന്ന വ്യാജ സിദ്ധന്‍ ഉസ്മാനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്ന് 19 വര്‍ഷമായി 2,500-ല്‍ അധികം പേരില്‍ നിന്നായി വന്‍ തുക തട്ടിയെടുത്തെന്നാണ് കേസ്.
വടകര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഡിവൈഎസ്പി: പി.പി.സദാനന്ദന്‍, ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വയനാട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. വിവാഹമോചനം, രോഗം, ജോലി നഷ്ടം, ദാമ്പത്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തുന്നത്.
ഭര്‍ത്താവ് ഉപയോഗിച്ച ഷര്‍ട്ടിന്റെ ചെറിയൊരു ഭാഗം. അക്കൗണ്ടില്‍ അന്‍പതിനായിരം രൂപ. ഉസ്മാന്‍ തുണി കൈയ്യില്‍ കരുതി മന്ത്രം ചൊല്ലിയാലുടന്‍ പിണങ്ങിപ്പോയ ആള്‍ മടങ്ങിവരും. ആദ്യശ്രമത്തില്‍ ഭര്‍ത്താവ് വന്നില്ലെങ്കില്‍ എഴുപത്തി അയ്യായിരം രൂപ കൂടി നല്‍കണം. ഉസ്മാന്‍ പറഞ്ഞതെല്ലാം വടകര സ്വദേശിനി അതേമട്ടില്‍ അനുസരിച്ചു. പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴേക്കും ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഭര്‍ത്താവ് മടങ്ങിവന്നതുമില്ല. പൊലീസ് അന്വേഷണത്തില്‍ പിന്നീട് തെളിഞ്ഞത് ലക്ഷങ്ങളുടെ തട്ടിപ്പ്.
ഒരു ടിവി ചാനലില്‍ ഓരോ എപ്പിസോഡിനും 12,000 രൂപ നല്‍കി ഉസ്മാന്‍ അറബി മാന്ത്രികം എന്ന സ്‌പോണ്‍സേഡ് പ്രോഗ്രാം നടത്തിയിരുന്നു. ഇതില്‍ കൊടുത്ത നമ്പറിലേക്കു വിളിച്ച ആളുകളാണ് കുടുങ്ങിയത്. അര ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് ചികിത്സയ്ക്കും മന്ത്രവാദത്തിനും വാങ്ങിയിരുന്നത്.
വിചിത്രമായ രീതിയിലായിരുന്നു ഉസ്മാന്‍ പ്രശ്‌നപരിഹാരത്തിനുള്ള വഴി തേടിയിരുന്നത്. ഭൂമിവിഷയത്തിന് ഒരുപിടി മണ്ണും അന്‍പതിനായിരവും. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പൂജയ്ക്ക് ശേഷം പഴവര്‍ഗങ്ങള്‍ കൈമാറും. അപ്പോഴും പണം അന്‍പതിനായിരം വരെ നല്‍കണം. പതിനെട്ട് വര്‍ഷത്തിലധികമായി അറബി മാന്ത്രിക ചികില്‍സയെന്ന പേരില്‍ നിരവധി കുടുംബങ്ങളെയാണ് ഉസ്മാന്‍ കബളിപ്പിച്ചിരുന്നത്. കൂടുതലും തട്ടിപ്പിലകപ്പെട്ടത് വനിതകളായിരുന്നു.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ തുടങ്ങിയ സാന്ത്വനം സെന്ററിലൂടെ ഉസ്മാന്‍ തട്ടിപ്പ് വ്യാപിപ്പിച്ചു. പ്രശ്‌നവുമായി വരുന്ന ആളുടെ സാമ്പത്തിക നില നോക്കിയാണ് ചികിത്സയുടെ റേറ്റ് നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗത്ത് സാന്ത്വനം സെന്റര്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രങ്ങളും, വിരമിച്ച എസ്.പിമാരെയും, ഡി.വൈ.എസ്.പിമാരെയും ഉള്‍പ്പെടുത്തി തമിഴ്‌നാട്ടില്‍ ഈഗിള്‍ ഐ എന്ന പേരില്‍ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയും തുടങ്ങിയിരുന്നു.
ഒരുദിവസം അഞ്ഞൂറാളുകള്‍ വരെ ടോക്കണ്‍ സമ്പ്രദായം വഴി പ്രശ്‌നപരിഹാരത്തിനായി ഇയാളെ കാണാനെത്തിയിരുന്നു. ബഹുഭാഷാ പാണ്ഡിത്യവും മതവിഞ്ജാനവും തട്ടിപ്പിന് മറയാക്കി. അന്‍പതിനായിരം രൂപ നല്‍കി വിദേശരാജ്യത്ത് നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ചില ചാനല്‍ പരിപാടികളിലും മുഖം കാണിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയുടെ ശബരിമല പ്രതിഷേധത്തിലും പങ്കെടുത്തു. പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ പരാതിയുമായി ആരും മുന്നോട്ടുവന്നിരുന്നില്ല. ഉസ്മാന്‍ പിടിയിലായതറിഞ്ഞ് നിരവധി വിളികളാണ് വടകര സ്റ്റേഷനിലേക്കെത്തുന്നത്.
സമ്പാദിച്ച പണം കൊണ്ട് വയനാട് ഉള്‍പ്പെടെ പല സ്ഥലത്തും റിസോര്‍ട്ട്, എരുമേലിയില്‍ ചന്ദനത്തിരി ഫാക്ടറി, ഫാം എന്നിവ തുടങ്ങിയിരുന്നു. ആറു കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്തും വയനാട്ടിലും ഭാര്യയുള്ള ഉസ്മാന് 6 മക്കളുണ്ട്. മന്ത്രവാദവും ചികിത്സയുമായി ബന്ധപ്പെട്ട് 4 പുസ്തകം എഴുതിയ പ്രതിയുടെ കൈയില്‍ കൊളംബോ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ബിരുദത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു.
അന്വേഷണ സംഘത്തില്‍ എഎസ്‌ഐമാരായ സി.എച്ച്.ഗംഗാധരന്‍, കെ.പി.രാജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.യൂസഫ്, എം.കെ.പ്രദീപന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഇ.വി.ഷാജി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















